'അനിയത്തിപ്രാവ് സിനിമപോലെയായിരുന്നു അച്ഛനും അമ്മയും, അത്രയും പ്രണയമായിരുന്നു'; അമ്മയുടെ ഓർമയിൽ സാഗർ സൂര്യ!
തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് സാഗർ സൂര്യ. പിന്നീട് കുരുതി അടക്കമുള്ള സിനിമകളിലും നല്ല വേഷങ്ങൾ സാഗർ സൂര്യ ചെയ്തു. തൃശൂരുകാരനായ സാഗർ സൂര്യ നേരത്തെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ബിഗ് ബോസിൽ വന്ന ശേഷം ആളുകൾക്ക് താരത്തോടുള്ള പ്രിയം കൂടിയെന്ന് അല്ലാതെ കുറഞ്ഞിട്ടില്ല.
എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാഗർ സൂര്യ 2018ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തട്ടീംമുട്ടിം പരമ്പരയിലെ ആദിയെന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ചു. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്നിട്ടും ജോലിക്ക് പോകാത്ത കഥാപാത്രമായിരുന്നു പരമ്പരയിൽ. തന്നെ പോലെയൊരു തുടക്കക്കാരന് തട്ടീം മുട്ടീം എന്ന ഷോ ഒരു വലിയ അനുഗ്രഹമായിരുന്നുവെന്നാണ് സാഗർ സൂര്യ പറഞ്ഞിട്ടുള്ളത്.

ബിഗ് ബോസ് പോലൊരു ഷോയിൽ വന്ന് നിൽക്കുമ്പോഴും സാഗറിന്റെ ഉള്ളിലെ വലിയൊരു സങ്കടം ഇതൊന്നും കാണാനും കയ്യടിക്കാനും തന്റെ അമ്മയിന്ന് കൂടെയില്ലെന്നതാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് സാഗറിന് അമ്മയെ നഷ്ടപ്പെട്ടത്. ഇപ്പോഴിത എന്റെ കഥ സെഗ്മെന്റിൽ സാഗർ അമ്മയെ കുറിച്ച് വാചാലനായിരിക്കുകയാണ്.
സാഗർ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് മത്സരാർഥി വിഷ്ണുവരെ കരയുകയായിരുന്നു. അനിയത്തിപ്രാവ് സിനിമപോലെയായിരുന്നു അച്ഛനും അമ്മയുമെന്നും അത്രയും പ്രണയമായിരുന്നുവെന്നും സാഗർ സൂര്യ പറഞ്ഞു.
തൃശൂരാണ് എന്റെ നാട്. വീട്ടിൽ അച്ഛൻ, അനിയൻ, അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് അമ്മൂമ്മയാണ് വീട്ടിൽ വന്ന് നിൽക്കുന്നത്. ഒരു മാജിക് പോലെയാണ് എന്റെ ലൈഫ് പോകുന്നത്. ഹാർഡ് വർക്ക് ചെയ്യുന്നൊരാളാണ് ഞാൻ. വീട്ടുകാരെ അടിപൊളിയായി നോക്കണം എന്നാണ് എന്റെ ആഗ്രഹം.

എന്റെ വീട്ടിൽ വലിയൊരു ഹോപ് നൽകുന്നൊരു വ്യക്തി ഉണ്ടായിരുന്നു. ആള് പറഞ്ഞു പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയറിങ് പഠിക്കാൻ. നാട്ടിൽ അഡ്മിഷൻ കിട്ടാത്തതുകൊണ്ട് കോയമ്പത്തൂരിലാണ് ഞാൻ ജോയിൻ ചെയ്തത്. രണ്ട് മാസം ആയിട്ടും എനിക്ക് ഒന്നും മനസിലായില്ല. കാരണം ഇവിടെ മലയാളം മീഡിയത്തിൽ നിന്നും പോയി അവിടെ മുഴുവൻ ഇംഗ്ലീഷ് ആയപ്പോൾ ഒരുപിടിയും കിട്ടിയില്ല.
ഫസ്റ്റ് സെമ്മിൽ തന്നെ എട്ട് നിലയിൽ പൊട്ടി. പഠിപ്പ് നിർത്തി പോയ്ക്കോയെന്ന് ഒപ്പമുള്ളവരും പറഞ്ഞു. അച്ഛനോട് വിളിച്ച് ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കോഴ്സ് കപ്ലീറ്റ് ചെയ്താൽ മതി വേറെ സീനൊന്നും ഇല്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഒത്തിരി പേപ്പറുകൾ എഴുതി എടുക്കാൻ ഉണ്ടായിരുന്നു.
നാലാം വർഷം അത് മുഴുവൻ കംപ്ലീറ്റ് ചെയ്തു. എന്റെ ലൈഫിൽ എന്ത് പറ്റില്ലെന്ന് പറഞ്ഞാലും അത് ഏറ്റെടുക്കാൻ ഭയങ്കര താൽപര്യം ആയിരുന്നു. ലൈഫിൽ ഹോപ് തന്ന വ്യക്തിയുടെ അടുത്ത് ഞാൻ വീണ്ടും പോകുവ.
എഞ്ചിനീയറിങ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ കുറച്ചൂടെ പഠിക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ എംടെക് പഠിച്ചു. അങ്ങനെ വീണ്ടും രണ്ട് വർഷം വേറൊരു കോഴ്സും പഠിച്ച് കെട്ട് കണക്കിന് സർട്ടിഫിക്കറ്റുമായി ഞാൻ അയാളുടെ അടുത്ത് പോയപ്പോൾ നീ വേറെ വല്ല പണിക്കും പോ എന്ന് പറഞ്ഞ് വിട്ടു. തളർന്ന് പോയി ഞാൻ. മൈന്റ് ഒന്ന് ചിൽ ആക്കാൻ വേണ്ടിയാണ് ഞാൻ അഭിനയം പഠിക്കാൻ പോയത്. ഒത്തിരി ഒഡിഷനുകൾ അറ്റന്റ് ചെയ്തു.
ജൂനിയർ ആർട്ടിസ്റ്റായി കുറേ പടത്തിൽ അഭിനയിക്കാൻ പോയി. ഒന്നും കിട്ടാതായതോടെ നെഗറ്റീവ് അടിക്കാൻ തുടങ്ങി. റിസ്ക് പിടിച്ച പണിയാണെന്ന് മനസിലാക്കി. ഇവിടം വിട്ട് ഓസ്ട്രേലിയയിൽ പോകാൻ തീരുമാനിച്ചു. ആ സമയത്താണ് ഒരു പരിപാടിയുടെ ഒഡിഷൻ കാര്യങ്ങൾ എനിക്ക് അയച്ച് തന്നത്. അങ്ങനെ അതിൽ വിളിച്ചു. അങ്ങനെയാണ് തട്ടീം മുട്ടീനിലും എത്തുന്നത്. ഫസ്റ്റ് എപ്പിസോഡ് കണ്ടിട്ട് അമ്മ കയ്യടിക്കുന്ന നിമിഷം ഇപ്പോഴും ഓർമയുണ്ട്.
അനിയത്തി പ്രാവ് സിനിമ പോലെ ആയിരുന്നു അച്ഛനും അമ്മയും. അത്രയും പ്രണയമായിരുന്നു. അപ്പോഴൊക്കെ അമ്മയോട് പറയും എന്റെ സിനിമ ഓരുമിച്ച് പോയി കാണണം എന്നൊക്കെ. പക്ഷെ അതിന് എനിക്ക് സാധിച്ചില്ല. ഒരു വാദ സംബന്ധമായ അസുഖമൊക്കെ വന്നു. പെട്ടെന്ന് ആയിരുന്നു അമ്മയുടെ മരണം.
എന്റെ കൺമുന്നിൽ വെച്ചായിരുന്നു ആ ഒരു വെപ്രാളമൊക്കെ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ബിഗ് ബോസിലേക്ക് ഞാൻ വരാനുള്ള പ്രധാന കാരണം അമ്മയാണ്. അതിന് കാരണം തട്ടീം മുട്ടീം നടന്നാലും അമ്മ കാണുന്നത് ബിഗ് ബോസ് ആയിരിക്കും. ഒരിക്കൽ ബിഗ് ബോസിൽ ഞാൻ വരുമെന്ന് പറയുമായിരുന്നു. പിന്നെ നിന്നെ കൊണ്ടോന്നും പറ്റില്ലെന്ന് അമ്മ പറയുമായിരുന്നു.
അമ്മയുടെ കുറച്ച് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് ഈ ഷോയിൽ വന്നത്. അല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു. അമ്മയുടെ പ്രസൻസ് എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്. അമ്മ പോയത് ഒരു 11 തിയതിയാണ്. എന്റെ സിനിമ ഇറങ്ങിയതും ആ ഡേറ്റിനാണ്. അമ്മയുടെ ആഗ്രഹ പ്രകാരം ഒരു ചേച്ചിക്ക് വീട് വെച്ച് കൊടുക്കാൻ പറ്റി. സാഗർ സൂര്യ പറഞ്ഞു.


Click it and Unblock the Notifications