'അടിവസ്ത്രത്തിൽ വെച്ചാൽ വുമൺ കാർഡിറക്കാം; മറ്റുള്ളവരെ പറ്റിച്ചു; റെനീഷയുടേത് കുബുദ്ധി'; പ്രേക്ഷകർ
ബിഗ് ബോസ് വീട്ടിൽ വാശിയേറിയതും കൗതുകരവുമായി മത്സരവുമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വെള്ളിയാങ്കല്ല് എന്നായിരുന്നു വീക്ക്ലി ടാസ്കിന്റെ പേര്. വിഷ്ണു, മിഥുൻ, സാഗർ, ജുനൈസ്, അഖിൽ മാരാർ, എന്നിവർ കടൽക്കൊള്ളക്കാരും, റെനീഷ, മനീഷ, ഗോപിക, ദേവു, ഹനാൻ എന്നിവർ ഏഴ് സമുദ്രങ്ങൾക്കും അധിപരായ സമുദ്ര അധികാരികളുമാണ്. ബാക്കിയുള്ള ഒമ്പത് പേർ കടൽ വ്യാപാരികളും. ആക്ടിവിറ്റി ഏരിയയിൽ നിന്നും വ്യാപാരികൾ രത്നം ശേഖരിക്കണം. ഇത് കൈക്കലാക്കാൻ അധികാരികളും കടൽക്കാെള്ളക്കാരുമുണ്ടാവും.
വീട്ടിലെ ഏതെങ്കിലും ഭാഗത്ത് പ്രവേശിക്കണമെങ്കിൽ വ്യാപാരികൾ അധികാരികളുമായി രത്നം നൽകി ഡീലുറപ്പിക്കണം. തട്ടിപ്പറിക്കാൻ കടൽക്കൊള്ളക്കാരുമുണ്ടാവും. അവസാനം ഏറ്റവും കൂടുതൽ രത്നങ്ങൾ കൈവശം വെച്ച വ്യക്തിയായിരിക്കും ഈ ടാക്സിലെ വിജയി. വിജയിക്ക് നോമിനേഷനിൽ നിന്ന് രക്ഷപ്പെടാം. വീക്ക്ലി ടാസ്കിലെ ആദ്യ ഘട്ടത്തിൽ റെനീഷയുടെ കൈയിൽ 12 രത്നങ്ങളുണ്ട്. സെറീനയുടെ കൈയിൽ 14 ഉം. രണ്ട് ദിവസം കഴിഞ്ഞാലേ ആരാണ് വിജയി എന്ന് പറയാനാവൂ.
വെള്ളിയാങ്കല്ല് ടാസ്കിൽ ഏറ്റവും കൗശലത്തോടെ കളിച്ചത് റെനീഷയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. പല തന്ത്രങ്ങളും റെനീഷ ടാസ്കിൽ മെനഞ്ഞു. കടൽകാെള്ളക്കാർ രത്നങ്ങൾ പിടിച്ച് പറിക്കാതിരിക്കാൻ ഇന്നറിൽ വെച്ചോട്ടെയെന്ന് റെനീഷ കൺഫഷൻ റൂമിൽ ബിഗ് ബോസിനോട് ചോദിച്ചു. എന്നാൽ അടി വസ്ത്രങ്ങളിൽ വെക്കാൻ പറ്റില്ലെന്ന് ബിഗ് ബോസ് വ്യക്തമാക്കി.

കടൽകൊള്ളക്കാർ എല്ലാവരും പുരുഷൻമാരാണ്. അടിവസ്ത്രത്തിൽ വെച്ചാൽ ആർക്കും പരിശോധിക്കാനോ തട്ടിപ്പറിക്കാനോ പറ്റില്ല. ഇനി കൈക്കലാക്കാൻ ശ്രമിച്ചാൽ വുമൺ കാർഡ് ഇറക്കാം എന്ന തന്ത്രമാണ് റെനീഷ കണക്ക് കൂട്ടിയതെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
റെനീഷ ഇതിനിടെ മറ്റൊരു തന്ത്രവും കാണിച്ചു. 12 രത്നങ്ങളിൽ ഒരു രത്നത്തിന് മേൽ മറ്റൊരു രത്നം ഒട്ടിപ്പിടിച്ചിരുന്നു. ഇത് പൊട്ടിച്ച് രണ്ടാക്കാൻ പറ്റുന്നില്ല. രണ്ടെണ്ണമായി കൂട്ടുമോ എന്ന് റെനീഷ ബിഗ് ബോസിനോട് ചോദിച്ചു. അത് ഒരു രത്നമായേ കണക്കാക്കൂ എന്ന് ബിഗ് ബോസ് വ്യക്തമാക്കി. ഇതറിഞ്ഞ് കൊണ്ട് രണ്ട് രത്നമെന്ന പേരിൽ ഈ കല്ല് കടൽകാെള്ളക്കാരനായ വിഷ്ണുവിന് നൽകുകയും ചെയ്തു.
വിഷ്ണു ഇത് നിലത്തിട്ട് ചവിട്ട് രണ്ടെണ്ണമാക്കി. റെനീഷയുടെ കള്ളക്കളിയാണിതെന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം പറയുന്നു. അതേസമയം ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ടാസ്കാണിതെന്നും അങ്ങനെ ചെയ്തതിൽ തെറ്റില്ലെന്നും മറ്റൊരു കൂട്ടർ പറയുന്നു. പൊതുവെ റെനീഷയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായത്തിൽ മാറ്റം വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ആത്മവിശ്വാസത്തോടെ ഗെയിം കളിക്കുന്ന മത്സരാർത്ഥി എന്ന ഇമേജായിരുന്നു റെനീഷയ്ക്കെങ്കിൽ ഇപ്പോൾ അഹങ്കാരിയെന്നാണ് ഒരു വിഭാഗം ബിഗ് ബോസ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.

ഗോപികയോടുള്ള മനോഭാവം നേരത്തെ തന്നെ വിമർശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എയ്ഞ്ചലിൻ പാട്ട് പാടിയപ്പോൾ എയ്ഞ്ചലിന്റെ മുന്നിൽ വെച്ച് അനിഷ്ടം പ്രകടിപ്പിച്ചതും കുറ്റപ്പെടുത്തലിന് കാരണമായി. അഖിൽ മാരാർ-സാഗർ വിഷയം വഷളാവാനുള്ള കാരണം റെനീഷയുടെ ഇടപെടലാണെന്നും വിമർശനമുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഒച്ച വെക്കുന്നത് റെനീഷ പതിവാക്കിയെന്നും ചിലർ കുറ്റപ്പെടുത്തുന്നു.
എന്നാൽ ഗെയ്മിൽ ശക്തമായി റെനീഷ മുന്നോട്ട് പോവുന്നുണ്ട്. ഈ വീക്കിലെ ക്യാപ്റ്റനും റെനീഷയാണ്. ബിഗ് ബോസിൽ കാര്യങ്ങൾ തുറന്നടിച്ച് പറയുന്ന ഒറിജിനൽ മത്സരാർത്ഥി റെനീഷയാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ എല്ലാവരോടും പുച്ഛത്തോടെ പെരുമാറുന്ന വ്യക്തിയായി റെനീഷ മാറിയെന്ന് വിമർശകർ പറയുന്നു. വരും ദിവസങ്ങളിലെ മത്സരാർത്ഥികളുടെ പെർഫോമൻസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications