'ഗേൾഫ്രണ്ടുണ്ടായാൽ എല്ലാം മാറുമെന്ന് കരുതി, എനിക്ക് വരുന്ന മെസേജുകൾ ഏറെയും അമ്മമാരുടേത്, ആരെയും ചതിക്കരുത്'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ആറ് വൈൽഡ് കാർഡുകളാണ് ഉണ്ടായിരുന്നത്. അതിൽ എല്ലാവർക്കും പ്രിയങ്കരനായ ഒരു മത്സരാർത്ഥിയായിരുന്നു തൃശൂർ സ്വദേശിയായ അഭിഷേക് കെ ജയദീപ്. പ്രൊഫഷണലി ഒരു ഐടി എഞ്ചിനീയറായ അഭിഷേക് ഒരു മോഡലുമാണ്. താൻ ഒരു ഗേയാണെന്ന് അഭിഷേക് വെളിപ്പെടുത്തിയത് ബിഗ് ബോസിൽ വന്നശേഷമാണ്. എല്ലാം അറിഞ്ഞ് അഭിഷേകിനെ മാതാപിതാക്കളും സഹോദരിയും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും ഇറങ്ങിശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ജോഷ് ടോക്ക്സിൽ സംസാരിക്കുന്ന അഭിഷേകിന്റെ വീഡിയോയാണ് വൈറലാകുന്നത്. അമ്മമാരുടെ സ്വീകരണമാണ് തന്റെ വിജയമെന്ന് അഭിഷേക് പറയുന്നു. ബിഗ് ബോസ് വരെയുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നും അഭിഷേക് വെളിപ്പെടുത്തി. ജനിച്ചതും വളർന്നതും തൃശൂരാണ്. കൂടാതെ ഒരു സോഫ്റ്റ് വെയർ ഡെവലപ്പറും മോഡലുമാണ്.

വർക്കിന്റെ പർപ്പസിനുവേണ്ടി ഞാൻ ഇപ്പോൾ സെറ്റിലായിരിക്കുന്നത് പൂനൈയിലും മുംബൈയിലുമാണ്. ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ് വരുന്നത്. അച്ഛനും അമ്മയും ലവ് മാരേജായിരുന്നു. അതുകൊണ്ട് ഇരുവരുടെയും കുടുംബങ്ങളിൽ നിന്നും എതിർപ്പുണ്ടായിരുന്നു. സ്ട്രഗിൾസിലൂടെയാണ് അവരുടെ ജീവിതം തുടങ്ങിയത് തന്നെ. അഞ്ചാം ക്ലാസിൽ എത്തിയപ്പോഴാണ് ഞാൻ ഒരു ഗെയാണെന്ന് ഞാൻ തിരിച്ചറിയുന്നത്.
ആ സമയത്ത് അതിനെ കുറിച്ച് വലിയ അറിവില്ലായിരുന്നു. പിന്നീട് ഇതിനെ കുറിച്ച് ഇന്റർനെറ്റിൽ സേർച്ച് ചെയ്തു. ഇത് എങ്ങനെ ചെയ്ഞ്ച് ചെയ്യാമെന്ന് ഞാൻ പിന്നീട് അന്വേഷിച്ചു. പക്ഷെ അത് സാധ്യമായില്ല. ശേഷം ഒരു ഗേൾഫ്രണ്ടായി കഴിഞ്ഞാൽ ഗേ എന്ന രീതിയിൽ നിന്നും മാറുമെന്ന് ഞാൻ കരുതി. അതിനായി ശ്രമിച്ചു. പക്ഷെ നാടകം കളിച്ച് ജീവിക്കുന്നത് പോലെ തോന്നി.
അതോടെ അത് വേണ്ടെന്ന് വെച്ചു. ഭാവി എന്താകുമെന്ന് ആലോചിച്ച് ആത്മഹത്യ ചെയ്യാമെന്നുള്ള ചിന്ത വരെ വന്നിരുന്നു. ഗേയാണെന്ന് അറിയുമ്പോൾ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്നതെല്ലാം എനിക്ക് ടെൻഷനായിരുന്നു. സ്ത്രൈണതയുള്ള ആൺകുട്ടികൾ ബുള്ളി ചെയ്യപ്പെടാറുണ്ട്. പക്ഷെ എനിക്ക് അത് അധികം നേരിടേണ്ടി വന്നിട്ടില്ല.
എജ്യുക്കേഷന് ഞാൻ എന്നും പ്രാധാന്യം കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ നല്ല മാർക്കോടെ പാസാകാനും നല്ല ജോബ് ഓഫർ ലഭിച്ച് പൂനൈയിൽ എത്തുകയും ചെയ്തു. അവിടെ വെച്ച് എൽജിബിടിക്യുവിനെ കുറിച്ച് കൂടുതൽ അറിഞ്ഞു. അങ്ങനെ സുഹൃത്ത് ശ്യാം വഴി മിസ്റ്റർ ഗേ വേൾഡ് ഇന്ത്യയിൽ പങ്കെടുത്തു. ഫസ്റ്റ് റണ്ണറപ്പായി.
ശേഷം മിസ്റ്റർ ഗേ കേരള എന്ന ടൈറ്റിൽ എനിക്ക് ലഭിച്ചു. പിന്നീട് മാധ്യമങ്ങളിൽ എന്നെ കുറിച്ച് ആർട്ടിക്കിളുകൾ വന്നു. അങ്ങനെയിരിക്കെ ബിഗ് ബോസിലേക്കുള്ള അവസരം ലഭിച്ചു. അവിടെ പോയി നമ്മൾ നമ്മുടെ ആശയം പറഞ്ഞാൽ അത് വലിയൊരു ശതമാനം ഓഡിയൻസിലേക്ക് എത്തിപ്പെടും.

അടുത്തൊരു സ്റ്റെപ്പ് എന്ന രീയിതിയിൽ തന്നെയാണ് ബിഗ് ബോസിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ കപ്പ് നേടുക എന്നതിലുപരിയായി എന്നിലൂടെ എൽജിബിടിക്യുവിനെ കുറിച്ചുള്ള ആളുകളുടെ പ്രസ്പെക്ടീവിൽ മാറ്റം വരുത്തുക എന്നതായിരുന്നു ലക്ഷ്യം. എൽജിബിടിക്യുവിനെ കുറിച്ച് നമ്മുടെ സൊസൈറ്റിയിൽ ഒരുപാട് തെറ്റായ ധാരണകളുണ്ട്. സ്റ്റീരിയോ ടൈപ്പ്സ് ഒരുപാടുണ്ട്.
ബിഗ് ബോസിൽ ചെന്നപ്പോൾ സഹമത്സരാർത്ഥി നിങ്ങൾ കുട്ടികളെയും സ്ത്രീകളെയും നശിപ്പിക്കുന്ന കമ്യൂണിറ്റിയിൽ നിന്നും വന്നതല്ലേയെന്ന് പറഞ്ഞപ്പോൾ എനിക്ക് അത് ഞെട്ടലുണ്ടാക്കി. അതോടെ ഞാൻ മെന്റലി ഡൗണായിപ്പോയി. അതേ മത്സരാർത്ഥി എന്നെ ഒരു പേര് വിളിച്ചതും എനിക്ക് വലിയ വിഷമമുണ്ടാക്കി. പിന്നെ ഹൗസിൽ കോർണർ ചെയ്യപ്പെടുന്നതായും എനിക്ക് തോന്നിയിരുന്നു.
ഇരുപത്തിരണ്ട് ദിവസമാണ് ഞാൻ ഷോയിൽ നിന്നത്. അവിടെ നിന്ന് തിരികെ വന്നപ്പോൾ എനിക്ക് ഒരുപാട് അമ്മമാർ മെസേജ് അയച്ചിരുന്നു. അവരുടെ മെസേജുകൾ ബിഗ് ബോസ് ജയിക്കുന്നതിനേക്കാൾ വലിയ സന്തോഷമാണ് നൽകിയത്.
എന്റെ കാര്യം അറിഞ്ഞപ്പോൾ അച്ഛൻ ആദ്യം എതിർത്തു പിന്നീട് സ്വീകരിച്ചു. അമ്മ എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കമ്യൂണിറ്റിയിലുള്ള കുട്ടികളോട് എനിക്ക് പറയാനുള്ളത് സെക്ഷ്വാലിറ്റി മറച്ചുവെച്ച് പെൺകുട്ടികളെ വിവാഹം ചെയ്ത് അവരുടെ ജീവിതം നിങ്ങൾ നശിപ്പിക്കരുതെന്നാണ് അഭിഷേക് പറയുന്നത്.


Click it and Unblock the Notifications