ആര് വിചാരിച്ചാലും നടക്കില്ല; സാബുമോന് മറുപടിയുമായി അഭിഷേക്; അമ്മയില്ലാതെ വളർന്നതിനെക്കുറിച്ചും അഭിഷേക്
ബിഗ് ബോസ് ആറാം സീസണിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയ മത്സരാർത്ഥി അഭിഷേക് ശ്രീകുമാറാണ്. അഭിഷേക് വീട്ടിലുള്ളത് പോലും പലപ്പോഴും അറിയുന്നില്ലെന്നാണ് വിമർശനം. ഷോയിൽ അതിഥിയായെത്തിയ സാബുമോനും ഇക്കാര്യം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. അഭിഷേകിനെ രൂക്ഷ ഭാഷയിലാണ് സാബു സംസാരിച്ചത്. ഇവനെ എന്തിനാണ് അവിടെ വെച്ചത്. കണ്ണ് കിട്ടാതിരിക്കാൻ വേണ്ടി കെട്ടിടത്തിന് മുകളിൽ വെക്കുന്ന സാധനം പോലെയാണ് അഭിഷേകെന്ന് സാബു തുറന്നടിച്ചു.
ഇതിന് മറുപടി നൽകാൻ ഇക്കഴിഞ്ഞ എപ്പിസോഡിൽ അഭിഷേക് മറന്നില്ല. എന്റെ പ്രശ്നങ്ങൾ എപ്പോഴും ഞാൻ എന്റെ ഉള്ളിലാണ് ഒതുക്കാറ്. എന്റെ പ്രശ്നങ്ങൾ എന്റേത് മാത്രമാണ്. ഞാനത് പുറത്ത് കാണിക്കാറോ പറയാറോ ഇല്ല. ഈയാഴ്ച കൂടി എനിക്കൊരു ഹെൽത്ത് ഇഷ്യു വന്നു. മാനസികമായി തളർന്നപ്പോൾ സായിക്കും കുറച്ച് പേർക്കും മാത്രമേ അറിയുമായിരുന്നുള്ളൂ.

ഭയങ്കരമായി തളർന്ന് നിൽക്കുകയായിരുന്നു. അത് ബിഗ് ബോസിനോട് പറയാതെ ഞാൻ തന്നെ ഡീൽ ചെയ്തു. അത് വേറെ രീതിയിൽ ഉപയോഗിക്കാൻ ആര് ശ്രമിച്ചാലും, മത്സരാർത്ഥികളായാലും ഗസ്റ്റായാലും നടക്കില്ല. മൂന്നോ നാലോ ദിവസം കൊണ്ട് തിരിച്ച് പിടിച്ച് വന്ന് ഇവിടെ നിൽക്കുമെന്ന് അഭിഷേക് ശ്രീകുമാർ പറഞ്ഞു. മാതൃദിനത്തിൽ മരിച്ച് പോയ തന്റെ അമ്മയെ സ്മരിച്ച് കൊണ്ട് എഴുതിയ കത്തും അഭിഷേക് വായിച്ചു.
അമ്മയ്ക്ക് സുഖമാണെന്ന് കരുതുന്നു. ഞാൻ കത്തുകളൊന്നും എഴുതാറില്ലെന്ന് അറിയാമല്ലോ. അമ്മയുടെ പേര് പറഞ്ഞ് ആരോടും സെന്റി അടിക്കാറും ഇല്ല. അമ്മയുടെ ഓർമകളുള്ളത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ടിവി കാണുമ്പോൾ അഭിഷേക്, സ്വിച്ച് ഓഫ് ദ ടിവി എന്ന് പറയുന്നതും, എന്നെ പഠിപ്പിക്കുമ്പോൾ ചുമച്ച് കൊണ്ട് വാഷ് ബേസിൽ ചോര ഛർദ്ദിക്കുന്നതും വയ്യാതെ വീൽ ചെയറിൽ ആശുപത്രിയിൽ പോകുന്നതും അവസാനം വെള്ള തുണി കൊണ്ട് മൂടി വിറക് കൊണ്ട് മൂടി യാത്രയാകുന്നതുമാണ്.

അമ്മ പോയപ്പോൾ എന്റെ ജീവിതം മാറി മറഞ്ഞു. പാരന്റ്സ് മീറ്റിംഗിന് അച്ഛനാണ് വരാറ്. പത്താം ക്ലാസ് ആയപ്പോൾ മീറ്റിംഗ് സ്കിപ് ചെയ്യാൻ ഞാൻ പറയും. ആരും അമ്മയുടെ കാര്യം ചിന്തിക്കാതിരിക്കാൻ വേണ്ടിയാണത്. ശത്രുത കാണിച്ചാലും സെന്റിമെന്റസ് കാണിക്കുന്നത് ഇഷ്ടമല്ല. കുടുംബമെന്നത് എത്ര വിലപ്പെട്ടതാണെന്ന് എനിക്ക് മനസിലായി. അതിന്റെ മൂല്യം ഒരാൾ നഷ്ടപ്പെട്ടപ്പോഴാണ് എനിക്കത് മനസിലായത്. ഞാനെന്ന വ്യക്തി ഇന്ന് ഒരു ലഹരിക്കും അടിമ അല്ലാതായിരിക്കുന്നത് അമ്മ കാരണമാണ്.
കാരണം അവന്റെ അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നെന്ന് എല്ലാവരും പറയില്ലേ. വെറുതെ അമ്മയ്ക്കൊരു ചീത്തപ്പേര് വരുത്തേണ്ടെന്ന് കരുതി. സാധാരണ മദേഴ്സ് ഡേയ്ക്ക് എല്ലാവരും അമ്മയുടെ കൂടെയുള്ള ഫോട്ടോകൾ സ്റ്റോറിയും സ്റ്റാറ്റസും ഇടുമ്പോൾ വിഷമം തോന്നാറുണ്ട്. ഞാൻ ആ ദിവസം മൈൻഡ് ചെയ്യാറില്ലെന്നും അഭിഷേക് കത്തിലൂടെ പറഞ്ഞു. അഭിഷേക് കത്ത് വായിച്ചപ്പോൾ മത്സരാർത്ഥികളിൽ പലരുടെയും കണ്ണ് നിറഞ്ഞു.


Click it and Unblock the Notifications