'അഭിഷേകിന്റെ വീഡിയോ കണ്ട് അന്ന് അമ്മ ഉറങ്ങിയില്ല, അമ്മയില്ലാത്ത കുഞ്ഞായതുകൊണ്ടാണ് കെട്ടിപിടിച്ചതെന്ന് പറഞ്ഞു'
ബിഗ് ബോസ് മലയാളം സീസൺ ആറ് 73 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികളിൽ ഓരോരുത്തരായി കൊഴിഞ്ഞ് കൊഴിഞ്ഞ് ശേഷിക്കുന്ന വിജയി ആരാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏറ്റവും അവസാനം ഷോയിൽ നിന്നും പുറത്തായത് രസ്മിൻ ഭായിയാണ്. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർത്ഥികളാണ്. അക്കൂട്ടത്തിൽ ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അപ്സര.
ഏഷ്യാനെറ്റ് സീരിയലുകളിലൂടെ ജനശ്രദ്ധ നേടിയ അപ്സര ബിഗ് ബോസിലും മത്സരിക്കാൻ എത്തിയത് പ്രേക്ഷകർക്ക് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു. ഈ സീസണിൽ ബെസ്റ്റ് ക്യാപ്റ്റനെന്ന അംഗീകാരം ലഭിച്ച ഒരേയൊരു മത്സരാർത്ഥിയും അപ്സരയാണ്. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കണമെന്നത് അപ്സരയുടെ അതിയായ ആഗ്രഹമായിരുന്നു. നാളുകളായി അതിന് വേണ്ടി പരിശ്രമിച്ചാണ് സീസൺ ആറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭർത്താവ് ആൽബിയും മറ്റ് കുടുംബാംഗങ്ങളും അപ്സരയ്ക്ക് പൂർണ പിന്തുണയുമായി പുറത്തുണ്ട്. ഫാമിലി വീക്കിന്റെ ഭാഗമായി അപ്സരയെ കാണാൻ ഹൗസിലേക്ക് വന്നത് ഭർത്താവ് ആൽബിയും അമ്മയുമായിരുന്നു. അപ്സരയുടെ അമ്മ ഹൗസിലേക്ക് എത്തിയപ്പോൾ മത്സരാർത്ഥികളെല്ലാം നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. മാത്രമല്ല ഹൗസിലേക്ക് കയറിയ ഉടൻ അമ്മ ആദ്യം കെട്ടിപിടിച്ചത് അഭിഷേക് ശ്രീകുമാറിനെയായിരുന്നു.
മക്കളേ... അമ്മ വന്നൂട്ടോ.. അമ്മ വന്നു. വിഷമിക്കണ്ട... അമ്മ എല്ലാ മക്കൾക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അഭിഷേകിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകിയ ശേഷം അമ്മ പറഞ്ഞത്. ഇത് പ്രേക്ഷകരുടെ മനസിനെ ആനന്ദിപ്പിച്ചു. അഭിഷേകിനെ ചുംബിക്കുന്ന അപ്സരയുടെ അമ്മയുടെ വീഡിയോ വൈറലായിരുന്നു.
അടുത്തിടെ തന്റെ മരിച്ചുപോയ അമ്മയെ കുറിച്ച് അഭിഷേക് പറഞ്ഞത് ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചിരുന്നു. അതിനുശേഷം ഹൗസിൽ വന്ന മറ്റ് എല്ലാ മത്സാർത്ഥികളുടെയും അമ്മമാർ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അഭിഷേകിനെയായിരുന്നു. വന്ന അമ്മമാരെല്ലാം തന്നോട് സ്നേഹവും പ്രത്യേക പരിഗണനയും കാണിച്ചിരുന്നുവെന്ന് അഭിഷേകും പിന്നീട് പറഞ്ഞിരുന്നു.
അപ്സരയുടെ അമ്മ അഭിഷേകിനെ ചുംബിക്കുന്ന വീഡിയോ വൈറലായപ്പോൾ ഒരു വിഭാഗം വിമർശനവുമായി എത്തിയിരുന്നു. അപ്സരയ്ക്ക് വോട്ട് പിടിക്കുന്നതിന്റെ ഭാഗമായാണ് അമ്മ അഭിഷേകിനോട് പ്രത്യേക സ്നേഹ പ്രകടനം നടത്തിയത് എന്നായിരുന്നു പ്രധാന വിമർശനം. പഴയ കാല നാടക നടിയാണ് അപ്സരയുടെ അമ്മ.
ഇപ്പോഴിതാ അന്ന് ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് അപ്സരയുടെ ഭർത്താവ് ആൽബി. നമസ്കാരം കേരള എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങളോട് ആൽബി പ്രതികരിച്ചത്.

'അപ്സരയുടെ അമ്മ കെപിഎസിയുടെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന നടിയാണ്. പക്ഷെ അമ്മ ജീവിതത്തിൽ അഭിനയിക്കാറില്ല. ഷുഗർ, പ്രഷർ തുടങ്ങി ഒട്ടനവധി അസുഖങ്ങളുള്ളയാളാണ് അമ്മ. നാല് നേരവും ആറോ ഏഴോ ഗുളികയാണ് കഴിക്കുന്നത്. വലിയ മെമ്മറി പവറൊന്നും അമ്മയ്ക്ക് ഇപ്പോഴില്ല. അമ്മ ഇതുവരെ ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ടില്ല. ആർക്കാണ് വോട്ട് കൂടുതൽ സോഷ്യൽമീഡിയയിൽ എന്താണ് നടക്കുന്നത് എന്നൊന്നും അമ്മയ്ക്ക് അറിഞ്ഞൂടാ.'
'എപ്പിസോഡ് പോലും അമ്മ പലപ്പോഴും പിറ്റേ ദിവസമാണ് കാണാറുള്ളത്. അതുപോലെ അമ്മ ഹൗസിൽ പോയി അഭിഷേകിനെ കെട്ടിപിടിച്ച് ഉമ്മവെക്കും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഹൗസിൽ നിന്നും ഇറങ്ങി എപ്പിസോഡ് ടെലികാസ്റ്റിന് ശേഷമാണ് അമ്മ അഭിഷേകിനെ കെട്ടിപിടിച്ചുെവന്ന് ഞാൻ അറിഞ്ഞത്.'
'പിന്നീട് അമ്മയുടേത് ആക്ടിങ്ങായിരുന്നുവെന്നൊക്കെ വിമർശനം വന്നു. ചർച്ചയായപ്പോൾ അഭിഷേകിനെ കെട്ടിപിടിച്ച് ഉമ്മ വെച്ചത് എന്തിനാണെന്ന് ഞാൻ അമ്മയോട് ചോദിച്ചിരുന്നു. മൊത്തം പ്രശ്നമായിയെന്നും അപ്സരയ്ക്ക് വോട്ട് പിടിക്കാൻ അമ്മ ചെയ്താണെന്ന് എല്ലാവരും പറയുനെന്നും പറഞ്ഞിരുന്നു. അമ്മ അഭിഷേക് കത്ത് വായിക്കുന്ന എപ്പിസോഡ് കണ്ടിരുന്നു. അഭിഷേകിന്റെ വീഡിയോ കണ്ട് അന്ന് അമ്മ ഉറങ്ങിയില്ലത്രെ.'
'കാരണം അമ്മയ്ക്ക് അഭിഷേകിനെ ഓർത്ത് വലിയ വിഷമമായിരുന്നു. ഞാൻ അത് കണ്ടതാണ്. മക്കളെ അമ്മയില്ലാത്ത കുഞ്ഞിന്റെ വിഷമം അമ്മമാർക്ക് മാത്രമെ അറിയൂ അതുകൊണ്ടാണ് ഞാൻ അവനെ കെട്ടിപിടിച്ചത്... അത് കുഴപ്പമായോ എന്നാണ് അമ്മ മറുപടിയായി എന്നോട് ചോദിച്ചത്', ആൽബി വിമർശനങ്ങളോട് പ്രതികരിച്ച് പറഞ്ഞു.


Click it and Unblock the Notifications