'റോക്കിക്ക് പുരുഷൻ എന്ന പേരിൽ നിഷേധിക്കപ്പെടുന്ന എന്ത് കവചമാണ് പെണ്ണെന്ന നിലയ്ക്ക് ജാസ്മിന് കൊടുക്കേണ്ടത്?'
ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദവും ലവ് ട്രാക്ക് പിടിച്ചുള്ള കോമ്പോ കളിയുമാണ് ജാസ്മിന് അകത്തും പുറത്തും ഒരുപോലെ വിനയായത്. ഗബ്രി-ജാസ്മിൻ കോമ്പോ ആരംഭിച്ചശേഷം ദിനംപ്രതി ജാസ്മിൻ ഹേറ്റേഴ്സിന്റെ എണ്ണം വർധിക്കുകയാണ്. അതേസമയം ജാസ്മിന് ഒരു സ്ത്രീയെന്ന പരിഗണനയെങ്കിലും നൽകി സൈബർ ആക്രമണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും നിരവധിപേർ രംഗത്ത് എത്തുന്നുണ്ട്.
ഇപ്പോഴിതാ ജാസ്മിനെയും അസി റോക്കിയേയും കുറിച്ചുള്ള ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. റോക്കിക്ക് പുരുഷൻ എന്ന പേരിൽ നിഷേധിക്കപ്പെടുന്ന എന്ത് കവചമാണ്... ഒരു പെണ്ണെന്ന നിലയ്ക്ക് ജാസ്മിന് കൊടുക്കേണ്ടത്? എന്നാണ് ബിബി പ്രേക്ഷകരിൽ ഒരാൾ പങ്കിട്ട കുറിപ്പിൽ ചോദിച്ചിരിക്കുന്നത്. ജാസ്മിനെപ്പോലെ തന്നെ റോക്കിയുടെ ഭാഷ പ്രയോഗത്തിന് എതിരെയും ചില പ്രവൃത്തികൾക്ക് എതിരെയും വിമർശനം ഉയരുന്നുണ്ട്.

കുറിപ്പിന്റെ പൂർണ്ണരൂപം... 'ഒരു സൈഡിൽ ബഹുഭൂരിപക്ഷം ആളുകളും ജബ്രി ഗെയിമിനെ വിമർശിക്കുന്നു. അവരെ ട്രോൾ ചെയ്യുന്നു. അവരോട് ഗെയിം മാറ്റാൻ പറയുന്നു. ആർക്കും ജാസ്മിനെയോ ഗബ്രിയേയോ ഷോയ്ക്ക് മുന്നേ അറിയില്ല. എനിക്ക് അങ്ങനെ ഒരു യൂട്യൂബറുണ്ടെന്ന് പോലും അറിയില്ലായിരുന്നു. ഷോ തുടങ്ങി രണ്ട് ദിവസമായപ്പോൾ ഇവൾ കൊള്ളാം... ചിലപ്പോൾ കപ്പ് വരെ അടിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. പഴയ പോസ്റ്റുകൾ തപ്പി നോക്കാം.'
'അവിടുന്ന് ജാസ്മിൻ തന്നെ സ്വയം കുഴിതോണ്ടി ഇപ്പോൾ അതിൽ വീണ് കിടക്കുന്നു. കർമ എന്നൊരു സാധനമുണ്ട്. കൊടുത്താൽ കൊല്ലത്തും കിട്ടും. കൊല്ലത്തുള്ളവർക്കും കിട്ടും. ജാസ്മിനെ സപ്പോർട്ട് ചെയ്തിട്ട് ചിലർ പോസ്റ്റുകൾ ഇടുന്നുണ്ട്. അതും ജാസ്മിന്റെ ഗെയിം അനുകൂലിച്ചല്ല അവർ സൈബർ അറ്റാക്ക് ചെയ്യപ്പെടുന്നു എന്നതാണ് അവരുടെ വാദം.'
'ഞങ്ങൾ ആരും ക്ഷണിച്ചതോ പറഞ്ഞുവിട്ടതോ അല്ല ബിബി ഹൗസിലേക്ക് ജാസ്മിനെ. അവളുടെ ഇഷ്ടപ്രകാരം പോയതാണ്. ദിവസവും നാലക്ക ശമ്പളം അവൾക്ക് കിട്ടുന്നുണ്ട്. നമ്മുടെ നാട്ടിൽ അറുപത് ശതമാനം ആളുകൾക്ക് കിട്ടുന്ന മാസ ശംമ്പളം അവൾക്ക് ഒരു ദിവസം അവിടുന്ന് കിട്ടുന്നുണ്ട്. എന്നിട്ടും അവൾ ആ കിട്ടിയ കാശിനോട് കൂറ് കാണിച്ചില്ല. ബിബി പോലെയൊരു പബ്ലിക് പ്ലാറ്റഫോമിൽ പോയിട്ട് എന്തേലും മണ്ടത്തരം കാണിച്ചാൽ ട്രോൾ ചെയ്യപ്പെടുമെന്ന സാമാന്യ ബോധം ജാസ്മിന് ഇല്ലേ.'
'ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ സീസണാണേൽ മനസിലാക്കാം അവൾക്ക് അറിവില്ലാതെ വന്നതാണെന്ന്. ഇതിപ്പോൾ ആറാമത്തെ സീസണാണ്. എന്നിട്ടും പ്രേക്ഷകരെ പൊട്ടന്മാരാക്കിയാൽ അവർ പ്രതികരിക്കുമെന്ന് മനസിലാക്കാനുള്ള സെൻസില്ലേ... ഇവിടെ മോഹൻലാലും മമ്മൂട്ടിയും പിണറായിയും മോദിയും വരെ ട്രോൾ ചെയ്യപ്പെടുന്നു.'

'ഞാനോ നിങ്ങളോ നാളെ ബിബിയിൽ പോയിട്ട് എന്തേലും മണ്ടത്തരം കാണിച്ചാൽ ട്രോൾ ചെയ്യപ്പെടും. എന്റെ പ്രിയ സുഹൃത്തും ബിബിയിലെ മുൻ മത്സരാർത്ഥിയുമായ ദിയ സന ഉൾപ്പടെ ജാസ്മിനെ സൈബർ അറ്റാക്ക് ചെയുന്നത് ഒഴിവാക്കാൻ പറഞ്ഞ് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്നാൽ ഇവർ തന്നെ മറ്റൊരു സൈഡിലൂടെ ഇതേ സൈബർ അറ്റാക്ക് റോക്കിക്ക് എതിരെയും മുമ്പത്തെ സീസണുകളിൽ രജിത്തിന് എതിരെയും റോബിനെതിരെയും നടത്തിയിരുന്നു.'
'ഇച്ചിരി പുരോഗമനം പറഞ്ഞ് നടന്നാൽ സൈബർ അറ്റാക്ക് ചെയ്യാനുള്ള ലൈസൻസ് കിട്ടുമോ. റോക്കിയെ സൈബർ അറ്റാക്ക് ചെയ്യുന്നുവെന്ന് പറഞ്ഞിട്ട് കരഞ്ഞ് മെഴുകി ഇതുവരെ ആരും വന്നിട്ടില്ല. ജാസ്മിനെ സൈബർ അറ്റാക്ക് ചെയ്യുന്നേ... എന്ന പേരിൽ വരുന്ന പോസ്റ്റുകളുടെ അതിപ്രസരം കാരണമാണ് ഇത് പോസ്റ്റ് ചെയുന്നത്.'
'റോക്കിയെ കവാലകുറ്റി എന്നൊക്കെ പറഞ്ഞിട്ട് എത്രയോ പേർ കമന്റ്സിലും പോസ്റ്റിലും വന്ന് കളിയാക്കുന്നു. അതൊക്കെ ഒരു ഗെയിം സ്പിരിറ്റായിട്ടേ റോക്കിയുടെ ഫാൻസ് കണ്ടിട്ടുള്ളു. ചിലർ അത്തരം പോസ്റ്റുകളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ടാവും. സൈബർ അറ്റാക്ക് ചെയ്യപ്പെടുമ്പോൾ ഒരു സ്ത്രീയാണെന്ന പരിഗണന വേണമെന്നൊക്കെ പറഞ്ഞിട്ടാണ് പലരും ജാസ്മിനെ അനുകൂലിക്കുന്നത്. ഒരു സ്ത്രീയായതുകൊണ്ട് എന്ത് കൂടുതൽ പ്രിവിലേജാണ് അവർക്ക് കൊടുക്കേണ്ടത്?.'
'റോക്കി നിങ്ങളുടെയൊക്കെ ഭാഷയിൽ കലിപ്പൻ കണ്ണാപ്പിയല്ലേ... അയാൾക്ക് പുരുഷൻ എന്ന പേരിൽ നിഷേധിക്കപ്പെടുന്ന എന്ത് കവചമാണ് ഒരു പെണ്ണെന്ന നിലയ്ക്ക് ജാസ്മിന് കൊടുക്കേണ്ടത്?
അങ്ങനെ വന്നാൽ നിങ്ങൾ തന്നെ വാദിക്കുന്ന തുല്യത എവിടെ പോയി?', എന്നാണ് ഒരു ബിബി പ്രേക്ഷകൻ കമന്റിലൂടെ ചോദിച്ചത്. ഹൗസിൽ ജാസ്മിൻ-ഗബ്രി കോമ്പോയ്ക്കെതിരെ ഏറ്റവും കൂടുതൽ പ്രതികരിച്ചിട്ടുള്ള ഒരേയൊരു മത്സരാർത്ഥി റോക്കിയാണ്.


Click it and Unblock the Notifications