'ആരുടെയും വെറുപ്പ് സമ്പാദിക്കാതെ പോകാൻ പറ്റി'; കളിച്ച് ജയിച്ചിട്ടും പവർ റൂമിൽ കയറാനാവാതെ നിഷാന പുറത്തേക്ക്!
ബിഗ് ബോസ് മലയാളം സീസൺ ആറിലെ രണ്ടാമത്തെ എവിക്ഷനും നടന്നു. പുറത്തായത് കോമണർ കാറ്റഗറിയിൽ ഹൗസിലേക്ക് എത്തിയ നിഷാനയാണ്. തുടക്കത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നുവെങ്കിലും കാര്യമായി ഒന്നും തന്നെ ഹൗസിൽ ചെയ്യാൻ ആദ്യത്തെ ആഴ്ച നിഷാനയ്ക്ക് സാധിച്ചിരുന്നു. പവർ ടീമിൽ അംഗമായതിനാൽ ടീമിലെ മറ്റുള്ളവരുടെ ശബ്ദത്തിനൊപ്പം പിടിച്ച് നിൽക്കാൻ നിഷാനയ്ക്കായില്ല.
കഴിഞ്ഞ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ നിഷാനയ്ക്ക് പഴികേട്ടതും അതുകൊണ്ട് തന്നെയാണ്. റോക്കി അടക്കമുള്ളവർ വളരെ ക്രൂരമായ രീതിയിലാണ് നിഷാനയെ കഴിഞ്ഞയാഴ്ച വിമർശിച്ചത്. മാത്രമല്ല പവർ ഹൗസിൽ നിന്നും നിഷാനയെ പ്രകടനത്തിലെ പോരായ്മയുടെ പേരിൽ മറ്റ് അംഗങ്ങൾ പുറത്താക്കി ജാസ്മിനെ പവർ റൂമിലേക്ക് കയറ്റുകയും ചെയ്തിരുന്നു.

ഇതിനെല്ലാം ഈ ആഴ്ചയിൽ നിഷാന പകരം വീട്ടി. കാരണം അത്ര മനോഹരമായാണ് ടൺ ടീം അംഗങ്ങളായ ജിന്റോയ്ക്കും രസ്മിനും ഒപ്പം നിന്ന് നിഷാന മത്സരങ്ങൾ ജയിച്ചത്. ഇത്തവണ പവര്‍ ടീമിലേക്ക് വന്ന വ്യക്തിയായിരുന്നു നിഷാനയെങ്കിലും എവിക്ഷനിലൂടെ പുറത്തായതിനാൽ ആ പവര്‍ അസ്വദിക്കാന്‍ നിഷാനയ്ക്ക് സാധിച്ചില്ല. നോറ, നിഷാന, റിഷി, സുരേഷ്, സിജോ, രസ്മിന്‍, ജിന്‍റോ എന്നിവരാണ് ഇത്തവണ എവിക്ഷന് വേണ്ടി നോമിനേഷനില്‍ എത്തിയിരുന്നവര്‍.
ഇതില്‍ കഴിഞ്ഞ ആഴ്ചയിലെ പ്രകടനവും പ്രേക്ഷക വോട്ടും നോക്കിയാണ് നിഷാന പുറത്തായത്. അവതാരകനായ മോഹൻലാൽ ഒരു കാർഡുമായി എത്തിയശേഷം നോമിനേഷനിലുള്ള മത്സരാർത്ഥികളോട് പ്രതീക്ഷ എന്താണെന്ന് ചോദിച്ചു. തനിക്ക് കോൺഫിഡൻസുണ്ടെന്നായിരുന്നു റിഷി അടക്കമുള്ളവർ പറഞ്ഞത്.
നിഷാനയും പ്രതീക്ഷകൾ പറഞ്ഞുവെങ്കിലും കഴിഞ്ഞ ആഴ്ചയിലെ വീക്ക് പെർഫോമൻസിന്റെ പേരിൽ വലിയൊരു കോൺഫിഡൻസ് സംസാരത്തിൽ കാണിച്ചില്ല. അപ്പോഴാണ് നിഷാനയുടെ പേര് എഴുതിയ കാർഡ് മോഹൻലാൽ ഉയർത്തി കാണിച്ചത്. ശേഷം വീട്ടുകാരോട് നിഷാന യാത്ര പറഞ്ഞു. നിഷാനയുടെ എവിക്ഷനിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ജാൻമണിയായിരുന്നു.
പവർ റൂമിലേക്ക് കയറാനുള്ള അധികാരം കളിച്ച് നേടിയിട്ടും നിഷാനയ്ക്ക് അത് ആസ്വദിക്കാൻ സമയം ലഭിച്ചില്ലെന്നതായിരുന്നു ജാൻമണിയെ സങ്കടപ്പെടുത്തിയത്. അവൾ നല്ലകുട്ടിയാണെന്ന് പറഞ്ഞ് ജാൻമണി പൊട്ടി കരഞ്ഞു. നിഷാനയ്ക്കൊപ്പം പവർ റൂമിലേക്ക് എൻട്രി കിട്ടിയ ജിന്റോയും രസ്മിനും നിഷാനയുടെ പുറത്താകലിൽ സങ്കടത്തിലായിരുന്നു. ആരുടെയും വെറുപ്പ് സമ്പാദിക്കാതെ പോകാൻ പറ്റി എന്നാണ് ഹൗസിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങവെ നിഷാന പറഞ്ഞത്.

ശേഷം മോഹൻലാലിന് അടുത്തെത്തി രണ്ടാഴ്ച ബിഗ് ബോസ് ഹൗസ് അനുഭവം പങ്കിട്ടപ്പോൾ ആദ്യത്തെ ആഴ്ച കിളിപോയ അവസ്ഥയായിരുന്നുവെന്നാണ് നിഷാന പറഞ്ഞത്. ഇപ്പോഴാണ് താൻ എല്ലാം മനസിലാക്കി തുടങ്ങിയതെന്നും നിഷാന പറഞ്ഞു. കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകളോടാണ് ഏറെ പ്രിയം. നിഷാന ആദ്യം ഇവെന്‍റ് പ്ലാനര്‍ എന്ന നിലയിലാണ് ജോലി ചെയ്തിരുന്നത്.
ഡെസ്റ്റിനേഷന്‍ വിവാഹങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. എന്നാല്‍ കൊവിഡ് കാലത്ത് ജീവിതത്തില്‍ ഏറ്റവും താല്‍പര്യം തോന്നുന്ന കാര്യത്തിലേക്ക് പൂര്‍ണ്ണമായും തിരിയണമെന്ന് തോന്നി. അങ്ങനെ യാത്രികയായി മാറി. ബൈക്കില്‍ സോളോ ട്രിപ്പുകള്‍ നിരവധി നടത്തിയിട്ടുണ്ട് നിഷാന. കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലൊക്കെ പോയി. യാത്രാനുഭവങ്ങള്‍ യുട്യൂബിലൂടെ വ്ലോഗുകളായി പങ്കുവെച്ചതോടെ നിഷാന പലരുടെയും പ്രചോദനമായി.
ഇഷ്ടമുള്ള മേഖലയില്‍ ത്തന്നെയാണ് നിഷാന ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് യാത്രക്കാര്‍ക്കായി അവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ടൂര്‍ പ്ലാനറാണ് നിഷാന ഇപ്പോൾ. ഒന്നാം ദിവസം മുതൽ ശ്രദ്ധിച്ച് കളിച്ചിരുന്നെങ്കിൽ രസ്മിനും ജിന്റോയ്ക്കുമൊപ്പം പവർ റൂമിൽ കഴിയാൻ നിഷാനയ്ക്കും സാധിക്കുമായിരുന്നു.


Click it and Unblock the Notifications