ബിഗ് ബോസിൽ ഒരു ദിവസം ലഭിച്ച പ്രതിഫലം അമ്പതിനായിരം?, ഷോയ്ക്കുശേഷം ഒരുപാട് നഷ്ടങ്ങളുണ്ടായി; രസ്മിൻ ഭായ്
ബിഗ് ബോസ് മലയാളം സീസൺ ആറിൽ പങ്കെടുക്കാനെത്തിയ രണ്ട് കോമണേഴ്സിൽ ഏറ്റവും കൂടുതൽ ദിവസം ഹൗസിൽ ചിലവഴിച്ച മത്സരാർത്ഥിയായിരുന്നു രസ്മിൻ ഭായ്. എഴുപത്തിമൂന്ന് ദിവസത്തോളം ഹൗസിൽ രസ്മിനുണ്ടായിരുന്നു. ഫിസിക്കല്‍ എജുക്കേഷൻ ടീച്ചറായ രസ്‍മിന് തുടക്കത്തിൽ പ്രേക്ഷക പിന്തുണ ലഭിച്ചുവെങ്കിലും പിന്നീട് ഒരു വില്ലത്തി പരിവേഷമായിരുന്നു. ആറാം സീസണിൽ ഏറ്റവും കൂടുതൽ വിമർശനവും ട്രോളും ലഭിച്ചൊരു മത്സരാർത്ഥി കൂടിയായിരുന്നു രസ്മിൻ.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അണിയറയിൽ ഒരുങ്ങുന്ന സാഹചര്യത്തിൽ ബിഗ് ബോസിനുള്ളിലും ഹൗസിന് പുറത്ത് വന്നശേഷമുള്ള ജീവിതാനുഭവങ്ങളും പങ്കുവെക്കുകയാണിപ്പോൾ രസ്മിൻ. ഷോയ്ക്കുശേഷം തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി എന്നും പല കാര്യങ്ങളും ബിഗ് ബോസിലൂടെ താൻ പഠിച്ചുവെന്നും രസ്മിൻ ഫൺ വിത്ത് സ്റ്റാർ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഈ സമയത്ത് ബിഗ് ബോസ് ഹൗസിലായിരുന്നു. അടിപൊളി എക്സ്പീരിയൻ തന്നെയായിരുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങളും സമയങ്ങളും ഉണ്ടായിട്ടുമുണ്ട്. നമ്മുടെ എല്ലാ ക്യാരക്ടേഴ്സും വെളിയിൽ വരുന്ന പ്ലാറ്റ്ഫോമാണ് ബിഗ് ബോസ് ഷോ. നമ്മൾ പോലും അറിയാതെ നമ്മളിൽ ഒളിഞ്ഞ് കിടക്കുന്ന ക്യാരക്ടേഴ്സ് വരെ പുറത്ത് വരും. കാരണം നമ്മൾ അത്രയും പ്രഷറിലാണ്. പുറത്ത് നിന്ന് കാണുന്നവർക്ക് ഇവൾ എന്താണ് കാണിക്കുന്നതെന്ന് തോന്നും. പക്ഷെ അനുഭവിക്കുന്നവർക്കെ അവസ്ഥ മനസിലാകു.
എന്റെ മുത്തച്ഛൻ മരിച്ച സമയമായിരുന്നു. അന്ന് വീട്ടിലും ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. എല്ലാം കൊണ്ടും ഞാൻ ഭ്രാന്ത് പിടിച്ചിരിക്കുന്ന സമയമായിരുന്നു. ആ ഒരു സമയത്താണ് ബിഗ് ബോസ് കോമണർ ഓഡീഷനെ കുറിച്ചുള്ള വിവരങ്ങൾ എനിക്ക് എന്റെ സുഹൃത്ത് അയച്ച് തന്നത്. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണമെന്ന മൈന്റുമായിരുന്നു എനിക്ക്. അതുകൊണ്ട് കൂടിയാണ് ബിഗ് ബോസിലേക്ക് അപേക്ഷിച്ചത്. സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോയാണ് ആദ്യം അയച്ച് കൊടുത്തത്. അതിനുശേഷം നാലാഴ്ച പിന്നിട്ടപ്പോൾ ഒരു സൂം കോൾ മീറ്റിങ്ങുണ്ടായിരുന്നു.
രണ്ട്, മൂന്ന് ഇന്റർവ്യൂ കഴിഞ്ഞിട്ടാണ് ഷോയിലേക്ക് സെലക്ടായത്. കോമണറായി എങ്ങനെ ഷോയിൽ കയറാമെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഇന്റർവ്യൂവിൽ നമ്മുടെ എല്ലാ കാര്യങ്ങളും അവർ ചോദിച്ച് മനസിലാക്കും. സംസാരിക്കുന്നവരാണോ എന്നൊക്കെ അവർക്ക് അറിയണമല്ലോ. നമ്മളെ ഡിസ്കംഫേർട്ടാക്കുന്ന ചോദ്യങ്ങളാണ് ഏറെയും ചോദിക്കുന്നത്. ഓരോ സീസണിലും എങ്ങനെയുള്ള ക്യാരക്ടേഴ്സുള്ള ആളുകളെയാണ് വേണ്ടതെന്ന് അവർക്ക് ധാരണയുണ്ടാകും. അതിന് അനുസരിച്ചാണ് അവർ ഇന്റർവ്യൂ ചെയ്യുന്നതും ആളുകളെ സെലക്ട് ചെയ്യുന്നതും.
അവർക്ക് ഒരു സ്ക്രിപ്റ്റുണ്ടെങ്കിലും നമ്മളോട് അതൊന്നും പറയില്ല. നമ്മളെ ഹൗസിൽ കൊണ്ടാക്കും അത്രമാത്രം. എല്ലാ സ്വഭാവക്കാരും ആ ഹൗസിൽ വേണമെല്ലോ. മൊത്തത്തിൽ നോക്കുകയാണെങ്കിൽ ബിഗ് ബോസ് ഷോയ്ക്ക് പോസിറ്റീവ്സും നെഗറ്റീവ്സുമുണ്ട്. ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എന്ത് വന്നാലും പോസിറ്റീവായി മാത്രമെ കാണുകയുള്ളുവെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പോയാൽ മതി. നമ്മുടെ പോസിറ്റീവ്സ് മാത്രമെ അവർ കാണിക്കുകയുള്ളു എന്ന ധാരണയിൽ പോകുന്നവർ പെടും.

ആളുകൾക്ക് അടിയും ഇടിയും കുത്തും ബഹളവും കാണാനാണ് താൽപര്യം. ആ തരത്തിലുള്ള കണ്ടന്റാകും ബിഗ് ബോസ് ക്രൂ പുറത്ത് വിടുക. പലരും ചോദിക്കാറുണ്ട് സ്ക്രിപ്റ്റഡാണോയെന്ന്. ഒരിക്കലും സ്ക്രിപ്റ്റഡല്ല. രണ്ട് ദിവസമൊക്കെ നമ്മൾ ക്യാമറ കോൺഷ്യസാകും. പിന്നീട് അതൊക്കെ മറക്കും. ഹൗസിൽ കയറിയാൽ സമയം പോലും അറിയില്ല. സൂര്യനെ നോക്കിയാണ് സമയം ഏകദേശം മനസിലാക്കിയിരുന്നത്. വാച്ചൊന്നും ഹൗസിൽ കൊണ്ടുപോകാൻ പറ്റില്ല. ഒളിപ്പിച്ച് കടത്താനും പറ്റില്ല.
പെട്ടി വിശദമായി പരിശോധിച്ച ശേഷമാണ് അവർ അകത്തേക്ക് കൊടുത്ത് വിടുന്നത്. നമ്മൾ ആരുമായി വഴക്കിടുന്നുവോ അവരെ തന്നെ പിറ്റേ ദിവസവും കാണണം. ഒന്ന് റിലാക്സ് ചെയ്യാൻ പോലുമുള്ള അവസരമില്ല. അതുപോലെ ഞങ്ങൾ മത്സരാർത്ഥികൾ ഹൗസ് വിട്ട് പുറത്തിറങ്ങിയപ്പോൾ തന്നെ ആ ഗെയിം അവിടെ ഉപേക്ഷിച്ചു. പക്ഷെ പ്രേക്ഷകരിൽ ഒരു വിഭാഗം ഇപ്പോഴും ഗെയിം കളിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. നമ്മൾ സോഷ്യൽമീഡിയയിൽ ഇടുന്ന വീഡിയോകൾക്ക് വരുന്ന കമന്റുകൾ വായിച്ചാൽ മനസിലാകും ഒരു വിഭാഗം പ്രേക്ഷകർ ഇപ്പോഴും ബിഗ് ബോസിൽ തന്നെയാണെന്ന്.
ഹൗസിനുള്ളിൽ കാണുന്നതെല്ലാം സത്യമല്ലെന്നാണ് ഷോയിലേക്ക് മത്സരിക്കാൻ പോകാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത്. അതിനുള്ളിൽ നടക്കുന്ന കാര്യങ്ങളും സത്യമല്ല. അത് വേറൊരു ലോകമാണ്. അതൊരു ഫേക്ക് വേൾഡാണ്. വളരെ ചുരുക്കം ചില ആളുകളെ ജെനുവിനായി ഹൗസിലുണ്ടാകു. ഹൗസിൽ പോയാൽ ജെനുവിനായി നിൽക്കണം. പക്ഷെ ഒരുപാട് കഷ്ടപ്പെടും രസ്മിൻ പറയുന്നു. ബിഗ് ബോസിലേക്ക് പോകും മുമ്പ് ഞാൻ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായിരുന്നു. ഷോ കഴിഞ്ഞ് ഇറങ്ങിയശേഷം ടീച്ചിങ് അവസാനിപ്പിച്ചു. ഇപ്പോൾ പിഎച്ച്ഡി ചെയ്യുകയാണ്.
ഷോ കഴിഞ്ഞ് പുറത്ത് വന്നശേഷം ഫെയിം കിട്ടി. അത് ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. അതുപോലെ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ഷോ കഴിഞ്ഞ് വന്നപ്പോൾ എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി. കുറേ ആൾക്കാരെ നഷ്ടപ്പെട്ടു. അവരെല്ലാം എന്നെ മനസിലാക്കാതെ പോയ ആൾക്കാരാണ്. പിന്നെ അങ്ങനെയുള്ള ആളുകൾ ലൈഫിൽ തുടർന്നാലും നമുക്ക് പ്രത്യേകിച്ച് ഗുണമില്ല. ആളുകൾക്ക് പ്രയോറിറ്റി വരുമ്പോൾ സ്വഭാവം മാറുമെന്നും ഞാൻ മനസിലാക്കി. പിന്നെ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാനും താൽപര്യമില്ല. കാരണം അവർക്കാർക്കും എന്നെ വ്യക്തിപരമായി അറിയില്ല.
അതുകൊണ്ട് തന്നെ അതിൽ വിഷമിക്കേണ്ട കാര്യമില്ല. ഫ്രസ്ട്രേഷൻ തീർക്കാൻ ചിലർ ഉപയോഗിക്കുന്നത് കമന്റ് ബോക്സാണ്. സ്ത്രീകളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ കമന്റ് ബോക്സാണ് പ്രധാനമായും ഇത്തരക്കാർ ഉപയോഗിക്കുന്നതെന്നും രസ്മിൻ പറഞ്ഞു. അടുത്തിടെയായിരുന്നു രസ്മിന്റെ സഹോദരന്റെ വിവാഹം. ബിഗ് ബോസിൽ സഹമത്സരാർത്ഥികൾ ആയിരുന്നവരെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സഹോദരന്റെ കല്യാണം കഴിഞ്ഞുവെന്ന് അറിഞ്ഞശേഷം എന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ബന്ധുക്കൾ ആ ചോദ്യം നിർത്തി.
നാട്ടുകാരാണ് ആ ചോദ്യം ഇപ്പോൾ ചോദിക്കുന്നത്. കല്യാണത്തിന് സിംപിളായി ഒരുങ്ങിയെന്ന് എനിക്ക് തോന്നിയിട്ടില്ല. എല്ലാവരും നന്നായിട്ടുണ്ടെന്നാണ് പറഞ്ഞത്. അനിയന്റെ കല്യാണമാകുമ്പോൾ ചേച്ചി ഹെവിയായി ഒരുങ്ങുന്ന രീതിയുള്ളതുകൊണ്ടാകും ആളുകൾ അങ്ങനെ ചോദിച്ചത്. എനിക്ക് അത്തരത്തിൽ വസ്ത്രം ധരിക്കുന്നതിനോട് താൽപര്യമില്ല. സിംപിളായിരിക്കണം കംഫർട്ടബിളായിരിക്കണം.
പിന്നെ സാരി പോലുള്ളതൊന്നും പൊതുവെ ധരിക്കാത്തയാളാണ് ഞാൻ. സ്യൂട്ടാകുമ്പോൾ എനിക്ക് കംഫേർട്ടാണെന്നും രസ്മിൻ പറയുന്നു. ബിഗ് ബോസ് ഷോയിലെ തന്റെ പ്രതിഫലത്തെ കുറിച്ചും താരം സംസാരിച്ചു. ദിവസം അമ്പതിനായിരം രൂപയൊന്നും എനിക്ക് പ്രതിഫലം കിട്ടിയിരുന്നില്ല. കോമണേഴ്സിനാണ് പ്രതിഫലം ഏറ്റവും കുറവ്. പക്ഷെ ഒരു തുക കിട്ടിയിരുന്നു. അതൊന്നും എന്റെ ആവശ്യത്തിന് വേണ്ടി ഞാൻ ഉപയോഗിച്ചിട്ടില്ല. ഐഫോൺ പോലും വാങ്ങിയിട്ടില്ല. കുറച്ച് കടങ്ങൾ തീർത്തു. കുടുംബവുമായി ഒരു ട്രിപ്പ് പോയി അത്രമാത്രം. സിനിമയിലേക്ക് ക്ഷണം വന്നിട്ടില്ല. പക്ഷെ സിനിമ താൽപര്യമുണ്ട്. വന്ന് കഴിഞ്ഞാൽ തീർച്ചയായും ചെയ്യുമെന്നും രസ്മിൻ പറഞ്ഞു.


Click it and Unblock the Notifications