'എപ്പിസോഡിൽ കോൺഫിഡൻസ് വളരെ കുറഞ്ഞുപോയ ആൾ മോഹൻലാൽ, ഡയലോഗ് പറയാൻ പോലും ബുദ്ധിമുട്ടുന്നു'
ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ എട്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്ന്. അതായത് ഷോ 50 ദിനങ്ങള്‍ പിന്നിടാനൊരുങ്ങുകയാണ്. നിലവില്‍ 17 മത്സരാര്‍ഥികളാണ് ബിഗ് ബോസിലുള്ളത്. നാടകീയമായ സംഭവവികാസങ്ങള്‍ പലതും നടന്ന സീസണ്‍ ആറിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വീക്കെന്റ് എപ്പിസോഡായിരുന്നു ഞായറാഴ്ച നടന്നത്. ഏഴാം ആഴ്ചയിൽ ചർച്ച ചെയ്യപ്പെടേണ്ട ഒട്ടനവധി സംഭവങ്ങൾ നടന്നിരുന്നു ജാസ്മിൻ-ജിന്റോ വഴക്ക്, ഗബ്രി-ജിന്റോ മൽപിടുത്തം തുടങ്ങി ഒട്ടനവധി സംഭവങ്ങൾ കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്നു.
എല്ലാം കൃത്യമായി ചോദിച്ച് ഓരോരുത്തർക്കും തക്കതായ ശിക്ഷയും താക്കീതും അവതാരകൻ മോഹൻലാൽ നൽകുമെന്നാണ് പ്രേക്ഷകർക്ക് പ്രതീക്ഷിച്ചിരുന്നത്. പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ് എപ്പിസോഡിൽ എന്താണ് നടക്കാൻ സാധ്യത എന്നതുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് ഒരു ഏകദേശ ധാരണ കിട്ടും.

എന്നാൽ ശനിയാഴ്ച സംപ്രേഷണം ചെയ്യേണ്ട വീക്കെന്റ് എപ്പിസോഡിന് മുമ്പ് തന്നെ പ്രമോകൾ വന്നിരുന്നുവെങ്കിലും അവയിലൊന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലുള്ള കണ്ടന്റുകൾ ഉണ്ടായിരുന്നില്ല. അതിനാൽ എപ്പിസോഡിൽ കാണിക്കാൻ സർപ്രൈസാക്കിയിരിക്കുന്നതാവും എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ എപ്പിസോഡും സമാനമായിരുന്നു. പ്രമോ പോലെ തന്നെ യാതൊരു നല്ല കണ്ടന്റുകളും ഉണ്ടായിരുന്നില്ല.
മാത്രമല്ല ചർച്ച ചെയ്യപ്പെടേണ്ട പല വിഷയവും ചർച്ച ചെയ്യപ്പെട്ടില്ല. ജിന്റോയും ഗബ്രിയും ശരണ്യയും തമ്മിൽ നടന്ന വഴക്കിൽ പോലും വെറുതെ വീഡിയോ പ്ലെ ചെയ്തത് അല്ലാതെ ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്നിവ സംബന്ധിച്ചൊന്നും വ്യക്തതയൊന്നും മോഹൻലാൽ നൽകിയിരുന്നില്ല. ശനിയാഴ്ചയിലെ എപ്പിസോഡിൽ ഏറ്റവും കോൺഫിഡൻസ് ഇല്ലാതെ പെരുമാറിയത് മോഹൻലാലാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
പല സാഹചര്യങ്ങളിലും കൃത്യമായി മറുപടി പറയാൻ പോലും അദ്ദേഹത്തിന് കോൺഫിഡൻസ് ഇല്ലാത്തതായി തോന്നി എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. 'ഇന്നത്തെ (ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡ്) എപ്പിസോഡ് കഴിഞ്ഞപ്പോൾ കോൺഫിഡൻസ് വളരെ കുറഞ്ഞുപോയിയെന്ന് തോന്നിയ ആൾ മോഹൻലാലാണ്.'
'ലാസ്റ്റ് വീക്കിൽ മൊത്തം അഭിപ്രായവും പ്രേക്ഷകരുടേതെന്ന് പറയാൻ നല്ല ഉഷാറായിരുന്നു. ഇന്ന് അതേ ഡയലോഗ് പറയാൻ നല്ല ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി. കഴിഞ്ഞ അഞ്ച് സീസൺ കണ്ട് ആറാം സീസൺ കണ്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ പ്രേക്ഷകരും. അതിൽ കൂടുതൽ എന്ത് പറയാനാണ്', എന്നായിരുന്നു കുറിപ്പ്.

ആറാം സീസണിലെ വൈൽഡ് കാർഡും ബെസ്റ്റ് പ്ലയറും വിന്നറുമെല്ലാം മോഹൻലാലാണെന്ന് ഈ സീസൺ തുടങ്ങിയപ്പോൾ മുതലുള്ള മോഹൻലാലിന്റെ പ്രകടനം കണ്ട് പ്രേക്ഷകർ പറയാറുള്ളതാണ്. എന്നാൽ ശനിയാഴ്ച അദ്ദേഹം തീരെ ആക്ടീവല്ലാതിരുന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തി.
ലാലേട്ടൻ പേടിച്ച് പേടിച്ചാണ് സംസാരിച്ചത്, ഹെഡ് ഫോണിലെ നിർദ്ദേശങ്ങൾ അദ്ദേഹം ശ്രദ്ധിക്കുന്നത് ഇപ്പോള്‍ കൂടുതൽ വ്യക്തമായി മനസിലാകുന്നുണ്ട്, കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിന്റെ എഫക്ടാണ് മോഹൻലാലിന്റെ നിശബ്ദതയ്ക്ക് കാരണമെന്ന് തോന്നുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ഈ സീസണിൽ ഹൗസിൽ നിന്നും ആദ്യം പുറത്തായ മത്സരാർത്ഥി രതീഷ് കുമാർ ഹൗസിൽ തിരികെ കയറിയിട്ടുണ്ട്. മത്സരാർത്ഥിയാണോ ചലഞ്ചറാണോയെന്നത് വ്യക്തമല്ല.
രണ്ട്, മൂന്ന് ദിനങ്ങള്‍ രതീഷ് ഹൗസിൽ ഉണ്ടായിരിക്കുമെന്നാണ് രതീഷ് ഹൗസിൽ വന്നതിനെ കുറിച്ച് സംസാരിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. പുറത്തെ കാര്യങ്ങള്‍ ഒന്നും പറയരുതെന്നും അതേക്കുറിച്ച് മത്സരാര്‍ഥികള്‍ ചോദിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഈ വീക്കിൽ പുറത്തായത് അഭിഷേക് ജയദീപാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.


Click it and Unblock the Notifications