'ഛർദ്ദിച്ചത് കോരിയാൽ പത്ത് രൂപ കിട്ടും പത്ത് പേര് ഛർദ്ദിക്കാൻ പ്രാർത്ഥിച്ചു, ചികിത്സിക്കേണ്ടെന്ന് പറഞ്ഞു'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിക്കാൻ എത്തിയവരിൽ ഏറ്റവും ശക്തനായ ഒരു മത്സരാർത്ഥിയാണ് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ജിന്റോ ബോഡി ക്രാഫ്റ്റ്. സോഷ്യൽമീഡിയ ഉപഭോക്താക്കളിൽ കുറച്ചുപേർക്കെങ്കിലും സുപരിചിതനാണ് ജിന്റോ. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ.
പുതിയ കാലത്തെ ഫിറ്റ്‍നെസ് ട്രെയിനര്‍മാര്‍ക്ക് എന്തായാലും ഒരു മാതൃകയായി സ്വീകരിക്കാവുന്ന ആളാണ് ജിന്റോയെന്ന് സിനിമാ താരങ്ങളടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ബോഡിബില്‍ഡര്‍, സെലിബ്രിറ്റുകളുടെ ട്രെയിനര്‍ എന്നിവയ്ക്ക് പുറമെ മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ. എറണാകുളം കാലടി സ്വദേശിയാണ് ജിന്റോ. 20 വർഷമായി ജിന്റോ ബോഡി ക്രാഫ്‌റ്റ് എന്ന സ്ഥാപനം നടത്തിവരികയാണ്.

എറണാകുളം, കോതമംഗലം, മൂന്നാര്‍, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്. ഏതാനും സിനിമകളിലും ജിന്റോ അഭിനയിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ പ്രമുഖന്‍ എന്ന സിനിമയിലാണ് ജിന്റോ ആദ്യമായി അഭിനയിച്ചത്. ഗോദ,
പഞ്ചവര്‍ണതത്ത, ജാക്ക്‌ഡാനിയല്‍ തുടങ്ങിയ ചിത്രങ്ങളിലും ജിന്റോ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ കഷ്ടപ്പാടിലൂടെയാണ് ജിന്റോ വളർന്ന് വന്നത്. വിവാഹമോചിതനായ താരത്തിന്റെ സംരക്ഷണയിലാണ് മാതാപിതാക്കൾ. ഹൗസിലേക്ക് മത്സരിക്കാൻ എത്തിയപ്പോൾ തനിക്ക് ഏറ്റവും കൂടുതൽ വിഷമം തോന്നിയത് അമ്മയെ കാണാനോ സംസാരിക്കാനോ പറ്റില്ലെന്നതാണെന്ന് ലോഞ്ചിങ് എപ്പിസോഡിൽ സംസാരിക്കവെ ജിന്റോ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജിന്റോ തന്റെ ജീവിത കഥ തന്നെ മറ്റ് മത്സരാർത്ഥികളോടായി പങ്കുവെക്കുന്നതിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ്. എല്ലാ സീസണിലും മത്സരാർത്ഥികൾക്ക് ജീവിത കഥ പറയാനുള്ള അവസരം ബിഗ് ബോസ് നൽകാറുണ്ട്. ഇത്തവണ ജീവിത കഥ പറയാനുള്ള അവസരം ആദ്യം ലഭിച്ചത് ജിന്റോയ്ക്കാണെന്ന് മാത്രം. പിന്നാലെ മറ്റ് പതിനെട്ട് പേരും അവരുടെ ജീവിതാനുഭവം പ്രേക്ഷകർക്കായി പങ്കുവെച്ചേക്കും.
നിത്യ ചിലവിന് പണം കണ്ടെത്താൻ ഛർദ്ദി വരെ താൻ കോരിയിട്ടുണ്ടെന്നാണ് ജിന്റോ പറയുന്നത്. അമ്മയുടെ അസുഖത്തെ കുറിച്ചും ജിന്റോ പറയുന്നതായി പ്രമോയിൽ കാണാം. 'ആറാം ക്ലാസ് മുതൽ ഞാൻ ചിന്തിക്കുന്നത് എന്ത് ചെയ്യാൻ പറ്റുമെന്നാണ്. ആ സമയത്ത് ഛർദ്ദിൽ കോരിയിട്ടുണ്ടെങ്കിൽ പത്ത് രൂപ കിട്ടും. അതുകൊണ്ട് തന്നെ ഒരു പത്ത് പേര് ഛർദ്ദിക്കണേയെന്ന് ഞാൻ ആ സമയത്ത് പ്രാർത്ഥിച്ചിട്ടുണ്ട്. അമ്മയുടെ ലെൻസിന് കംപ്ലേന്റാണ്.'

'ഡോക്ടർമാർ എന്നോട് പറഞ്ഞത് ചികിത്സിക്കേണ്ട പെട്ടന്ന് മരിച്ചോളുമെന്നാണ്', എന്നൊക്കെയാണ് ജിന്റോ ജീവിതാനുഭവം പങ്കിട്ട് വികാരധീനനായി പറഞ്ഞത്. കഥ കേട്ട് ശരണ്യ അടക്കമുള്ള മത്സരാർത്ഥികൾ ഇമോഷണലാകുന്നതും പുതിയ പ്രമോയിൽ കാണാം. ലോഞ്ചിങ് ഡെ മുതൽ ഹൗസിൽ നിറഞ്ഞ് നിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ.
കഴിഞ്ഞ ദിവസം നല്ല ചായ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജിന്റോ പ്രശ്നമുണ്ടാക്കിയത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. അതിന്റെ പേരിൽ നിരവധി ട്രോളുകളും ജിന്റോയ്ക്ക് ലഭിക്കുന്നുണ്ട്. അതേസമയം മത്സരാർത്ഥികളുടെ ജീവിതാനുഭവം കേൾക്കാൻ താൽപര്യമില്ലെന്നാണ് പുതിയ പ്രമോ പുറത്ത് വന്നതോടെ ഒരു വിഭാഗം ആരാധകർ കുറിക്കുന്നത്. സന്തോഷിച്ചിരിക്കുവാരുന്നു ഇത്തവണ ഈ കലാപരിപാടി ഇല്ലന്നോർത്ത്. ഇതൊന്ന് മാറ്റി പിടി ആദ്യം.
ഈ ജീവിതകഥ പറച്ചിൽ മാറ്റി പിടിക്കാമായിരുന്നു, ആരെക്കെ ഇനി ജീവിത കഥ പറഞ്ഞാലും അനിയൻ മിഥുന്റെ കഥയുടെ തട്ട്താണ് തന്നെയിരിക്കും. ആരുടെയും സ്റ്റോറി വിശ്വസിക്കരുതെന്ന് മിഥുൻ പഠിപ്പിച്ചു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം ജിന്റോയും ആദ്യ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. വാഴുമോ വീഴുമോയെന്ന് വരും എപ്പിസോഡുകളിൽ അറിയാം.


Click it and Unblock the Notifications