'മൂന്ന് നായകന്മാരില്‍ ഒരാൾ ഞാന്‍... അതില്‍ തന്നെ മെയിന്‍ വേഷം'; ജിന്റോയെ നായകനാക്കി ബാദുഷ സിനിമ ഒരുക്കുന്നു!
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിന്നറായിരിക്കുകയാണ് ജിന്റോ. ആദ്യ ആഴ്ചയിൽ വേണ്ടത്ര പ്രകടനം കാഴ്ചവെയ്ക്കാനാകാതെ മണ്ടൻ എന്ന ടാഗ് ലൈൻ വരെ മറ്റുള്ളവർ നൽകിയ ജിന്റോ പക്ഷെ ചെറുതല്ലാത്ത പടപൊരുതലാണ് നടത്തിയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥി എന്ന ഖ്യാതിയോടും കൂടിയാണ് ബിഗ് ബോസ് വീടിന്റെ പടി ജിന്റോ ഇറങ്ങിയത്. ആദ്യാവരത്തിലെ മണ്ടൻ ടാഗ് ലൈൻ കിട്ടിയപ്പോഴെ വിന്നർ ടൈറ്റിൽ അച്ചീവ് ചെയ്യണമെന്ന് ആഗ്രഹിച്ചുവെന്നും അതാണ് ഇവിടം വരെ എത്തിച്ചതെന്നുമാണ് വിജയിയായശേഷം സംസാരിക്കവെ ജിന്റോ പറഞ്ഞത്.
വലിയൊരു ജനസാഗരമാണ് ജിന്റോയെ സ്വീകരിക്കാൻ ഫിനാലെയ്ക്കുശേഷം എയർപോട്ടിൽ എത്തിയത്. സാധാരണക്കാരുടെ ഇടയിൽ നിന്നുള്ള വിജയി എന്നാണ് ജിന്റോയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. സിനിമാ മോഹവും ഫെയിമുമാണ് ജിന്റോയെ ബിഗ് ബോസ് ഹൗസിൽ എത്തിച്ചത്.

ഇപ്പോഴിതാ ആഗ്രഹിച്ചതുപോലെ ഒരു നായക വേഷം ജിന്റോയെ തേടി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് വിശേഷങ്ങളും പുതിയ സന്തോഷങ്ങളും ബാദുഷ പ്രൊഡക്ഷൻസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിന്റോ പങ്കിട്ടു. ജിന്റോയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ആദ്യം സീസൺ മുതൽ ബിഗ് ബോസ് ശ്രദ്ധിക്കുന്നുണ്ട്. പിന്നെ ഇതുവരെയുള്ള സീസണിൽ എന്റെ സ്റ്റുഡന്റ്സും പരിചയക്കാരുമെല്ലാം മത്സരിച്ചിട്ടുമുണ്ട്.
ആദ്യമൊന്നും ബിഗ് ബോസിലേക്ക് അപേക്ഷിച്ചിരുന്നില്ല. മാത്രമല്ല ചെറുപ്പം മുതൽ സിനിമ സ്വപ്നം കാണുന്നയാളാണ് ഞാൻ. നമ്മൾ പണിയെടുത്താലെ ജീവിക്കാൻ പറ്റൂവെന്നുള്ളതുകൊണ്ട് നേരത്തെയൊന്നും സിനിമയ്ക്ക് പിന്നാലെ നടക്കാനും സാധിച്ചിരുന്നില്ല. ഇതിനോടകം കുറേ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പക്ഷെ ആളുകളിലേക്ക് അത് രജിസ്റ്ററായിട്ടില്ല. അതുകൊണ്ട് മുഖം ആളുകളിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള എളുപ്പ മാർഗമായ ബിഗ് ബോസിലേക്ക് പോയത്. നൂറ് ദിവസമാണ് ബിഗ് ബോസ് ഹൗസ്. പക്ഷെ പതിനായിരം ദിവസം നിൽക്കുന്ന എഫക്ടാണ്. ബിഗ് ബോസിലേക്ക് മുന്നേ പോയവർ നീ പോകരുതെന്നാണ് എന്നെ ഏറ്റവും കൂടുതൽ ഉപദേശിച്ചത്. നമ്മൾ ഈ ലോകം വിട്ട് പോകുന്നതിന് മുമ്പ് നമ്മുടെ വ്യക്തി മുദ്ര ഇവിടെ പതിപ്പിക്കണം.
കാരണം നമുക്ക് ഇവിടെ നിന്നും ഒന്നും മരിച്ച് കഴിയുമ്പോൾ കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ടാണ് എന്റെ ഐഡന്റിറ്റി ഇവിടെ പ്രൂവ് ചെയ്യണമെന്ന് ഞാൻ ചിന്തിച്ചത്. ഹൗസിൽ പോയശേഷം ഞാൻ ക്ഷമ പഠിച്ചു. ഞാൻ ഹൗസിൽ വെച്ച് കൂട്ട അറ്റക്കാണ് നേരിട്ടത്. രതീഷും ജാൻമണിയും മാത്രമാണ് സപ്പോർട്ടീവായി നിന്നത്.

ഞാൻ ഫൈറ്റ് ചെയ്യുന്നയാളായതുകൊണ്ട് ഞാൻ അവിടെയുള്ള ആരെയെങ്കിലും അടിക്കണം എന്നതായിരുന്നു അവിടെയുള്ള മറ്റ് മത്സരാർത്ഥികളുടെ ആഗ്രഹം. അങ്ങനെയെങ്കിൽ ഞാൻ പുറത്താകുമല്ലോ. ഹൗസിൽ ആരോടും ഫ്രണ്ട്ഷിപ്പിന് താൽപര്യമില്ലെന്ന് ലാലേട്ടന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞിരുന്നു. കാരണം അവിടെയുള്ള സുഹൃത്തുക്കൾ മൂലം ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാകുന്നത്. ടാസ്ക്ക് കളിക്കുമ്പോൾ മാത്രമാണ് ഞാൻ ഗ്രൂപ്പായി കളിച്ചത്.
ഞാൻ വാക്ക് കൊടുക്കുന്നതും ആളുകളെ വിശ്വസിക്കുന്നതും കുറവാണ്. ഹൗസിൽ പോയാൽ ബ്രെയിൻ നന്നായി വർക്ക് ചെയ്യും. മറുപടി പറയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പുറത്ത് നെഗറ്റീവ് അടിക്കും. ഹൗസിൽ പ്രശ്നമുണ്ടാക്കില്ലെന്ന് അമ്മയോട് പറഞ്ഞിട്ടാണ് ഞാൻ പോയത് ജിന്റോ പറഞ്ഞു. ശേഷം തനിക്ക് കിട്ടിയ പുതിയ സിനിമാ അവസരത്തെ കുറിച്ചാണ് ജിന്റോ വെളിപ്പെടുത്തിയത്.
കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിർമ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ എനിക്കൊരു മികച്ച റോളുണ്ട്. അതോടൊപ്പം തന്നെ എന്‍എം ബാദുഷ നിർമ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായകന്മാരില്‍ ഒരാളാണ് ഞാന്‍. അതില്‍ തന്നെ മെയിന്‍ വേഷമാണെന്നും ജിന്റോ വെളിപ്പെടുത്തി. സിനിമാ മേഖലയിൽ നിന്നുള്ള ജിന്റോയുടെ അടുത്ത സുഹൃത്താണ് നിർമ്മാതാവ് ബാദുഷ.


Click it and Unblock the Notifications