'കോൺഫിഡന്റ്.... വളരെ റിഫൈൻഡ്..., നിലനിൽപ്പിനെ ബാധിക്കാതിരിക്കാൻ എല്ലാവരും നുണ പറയും, കപ്പാണ് മുഖ്യം'
സീസണ്‍ 6 അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം സമയം ശേഷിക്കെ മത്സരാര്‍ഥികള്‍ക്കായി പുത്തന്‍ ടാസ്ക് അവതരിപ്പിച്ചിരുന്നു ബിഗ് ബോസ്. ആത്മപരിശോധനയ്ക്കും സ്വയം മനസ് തുറക്കാനുമുള്ള അവസരമാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയത്. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ നിലക്കണ്ണാടിക്ക് മുന്നില്‍ വന്നുനിന്ന് തന്‍റെ തന്നെ പ്രതിച്ഛായയോട് സംസാരിക്കാൻ മത്സരാര്‍ഥികൾക്ക് അവസരം ലഭിച്ചു. ഇത്തരത്തില്‍ ഒരു ടാസ്ക് ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ടാസ്ക്കിൽ ഒമ്പത് പേരും പങ്കെടുത്തുവെങ്കിലും വൈറലാകുന്നത് ജിന്റോയുടെ വീഡിയോയാണ്.
ടാസ്ക്കിന്റെ വീഡിയോ പുറത്ത് വന്നപ്പോൾ ജിന്റോ നന്നായി സംസാരിച്ചുവെന്നാണ് കമന്റുകൾ ഏറെയും. സ്വയം ആത്മവിശ്വാസം നൽകുന്നതിന്റെ ഭാഗമായുള്ള ടാസ്ക്കിൽ ജിന്റോ ഇതുവരെയുള്ള യാത്ര വിവരിച്ച് പറഞ്ഞത് ഇങ്ങനെയാണ്.... ചെറുപ്പത്തിൽ തന്നെ മിസ്റ്റർ സൗത്ത് ഇന്ത്യ അടിച്ചു. മിസ്റ്റർ കേരളയും മിസ്റ്റർ എറണാകുളവും അടിച്ചു. പിന്നെ ഇന്റർനാഷണലിൽ പോയി.

ആ ഒരു ലൈഫ് ചിന്തിച്ച് നോക്കു. ഇന്റർനാഷണൽ ട്രയലിന് പോയ ലൈഫ് ഒന്ന് ചിന്തിക്കുക. നമ്മുടെ തെറ്റല്ലാതിരുന്നിട്ടും ട്രയലിന് ഇറങ്ങാൻ അവർ സമ്മതിച്ചില്ല. എന്നിട്ടും നമ്മൾ ഒരു വർഷം കൂടി എടുത്ത് ഒന്ന് കൂടി റെഡിയായി. പിന്നീട് ഇന്റർനാഷണൽ പോയപ്പോൾ മൂന്നാം സ്ഥാനത്ത് വന്നു. ആദ്യത്തെ സീസൺ മുതൽ ബിഗ് ബോസ് ശ്രദ്ധിക്കുന്നുണ്ട്. വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
എന്റെ അറിവിലുള്ള ഒരുപാട് പേർ ഇവിടെ വന്ന് പോയിട്ടുണ്ട്. പക്ഷെ അവർക്കാർക്കും നേടാൻ കഴിയാത്ത ഒന്നുണ്ട്... അത് ടൈറ്റിൽ ട്രോഫിയാണ്. അത് വാങ്ങണമെന്ന ദൃഢപ്രതിജ്ഞയിലാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അത് മറക്കരുത്. ഓരോ വാക്കും പ്രവൃത്തിയും ഇനി ഞാൻ സൂക്ഷിക്കണം. ഇനിയുള്ള ദിവസങ്ങൾ വളരെ ഇംപോർട്ടന്റാണ്.
വന്ന് കേറിയപ്പോൾ തന്നെ ഒമ്പത് നോമിനേഷൻ കിട്ടി. സംസാരിക്കാൻ പോലും മര്യാദയ്ക്ക് കഴിയാത്ത ഒരു സിറ്റുവേഷനുണ്ടായിരുന്നു എനിക്ക്. ആ സിറ്റുവേഷനിൽ നിന്നും ഇവിടെ വരെ എത്തിയത് എങ്ങനെയാണെന്ന് നോക്കുക. ആദ്യ ആഴ്ച തന്നെ ജയിലിലിട്ടു. കള്ളനെന്ന് മുദ്രകുത്തി ഇതെല്ലാം ചിന്തിക്കുക. എന്റെ വ്യക്തിത്വം ഞാൻ കറക്ടായി ചെയ്തു. അതുകൊണ്ട് ഞാൻ ഒരു കള്ളനല്ല. മറ്റുള്ളവർ കള്ളനെന്ന് വിളിച്ചാലും വിഷമിക്കേണ്ട കാര്യമില്ല.
തെറ്റ് ചെയ്യാത്തവരും നുണ പറയാത്തവരുമായി ആരുമില്ല. സ്വന്തം നിലനിൽപ്പിനെ ബാധിക്കാതിരിക്കാൻ എല്ലാവരും നുണ പറയും. നുണ പറയാറില്ലെന്ന് പറയുന്നതാണ് ഏറ്റവും വലിയ നുണ. വീഴ്ചകളുണ്ടായാൽ അത് നല്ലതിനാണെന്ന് വിചാരിക്കുക. ലാസ്റ്റ് നോമിനേഷനിൽ ആരും എന്റെ പേര് ഉച്ചരിച്ചില്ല. അത് എന്റെ കഴിവാണ്. തളരേണ്ട ആവശ്യമില്ല.

കാരണം ബിബി സിക്സിന്റെ കപ്പ് വാങ്ങിയശേഷം എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു നടനാകണമെന്നത്. അത് ഓർക്കുക. ബിഗ് ബോസ് എന്റെ ഭാഗ്യമാണ്. എന്റെ കല്യാണം കാണാൻ ആഗ്രഹിക്കുന്നയാളാണ് അമ്മ. ഇവിടെ നിന്ന് കപ്പ് വാങ്ങി ഇറങ്ങിയശേഷം വാക്ക് തന്ന പെൺകുട്ടിയെ കെട്ടി... അവൾ സെപ്തംബറിൽ വരാമെന്നാണ് പറഞ്ഞിരിക്കുന്നത്. വന്നില്ലെങ്കിൽ വേറെ ആളെ ഞാൻ കെട്ടും.
കാരണം അമ്മയ്ക്ക് കൊടുത്ത വാക്കാണ്. ഞാൻ ഉയരങ്ങളിൽ എത്തിയതുകൊണ്ടാണ് നാട്ടുകാർ എന്റെ ഫ്ലക്സ് വെച്ചത്. അടിച്ച് പൊളിച്ച് കളിക്കണം. കപ്പാണ് മുഖ്യം എന്നാണ് ജിന്റോ പറഞ്ഞത്. വീഡിയോ വൈറലായതോടെ കോൺഫിഡൻസോടും വളരെ റിഫൈൻഡായും ജിന്റോ സംസാരിച്ചുവെന്നാണ് ഏറെയും കമന്റുകൾ.


Click it and Unblock the Notifications