നിങ്ങളുടെ സഹായം ചോദിച്ചില്ലെന്ന് കൊറിയൻ മല്ലു; ആരോപണങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു; പ്രഹസനമെന്ന് നാദിറ
ബിഗ് ബോസ് മത്സരാർത്ഥിയായ അഭിഷേക് ജയ്ദീപിനെതിരെ കൊറിയൻ മല്ലു എന്നറിയപ്പെടുന്ന സനോജ് റെജിനോൾഡ് ഉന്നയിച്ച ആരോപണം ഇതിനകം ചർച്ചയായിട്ടുണ്ട്. തന്റെ മകനെതിരെ വളരെ മോശമായി സംസാരിച്ചെന്ന് ആരോപിക്കുന്ന സനോജ് ഇതിന് തെളിവായി അഭിഷേകിന്റെ കമന്റും ചൂണ്ടിക്കാണിക്കുന്നു. വലിയൊരു ശതമാനം പ്രേക്ഷകരും തുടക്കത്തിൽ സനോജിനെ പിന്തുണച്ചു. എന്നാൽ പിന്നീട് സാഹചര്യം മാറി.
സനോജിന്റെ ആരോപണത്തിൽ സംശയമുണ്ടെന്ന വാദവുമായി ചില യൂട്യൂബർമാർ രംഗത്ത് വന്നു. എന്തുകൊണ്ട് സനോജ് നിയമപരമായി നീങ്ങുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് സനോജ് റെജിനോൾഡിപ്പോൾ. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ആരോടും താൻ സഹായം ചോദിച്ചിട്ടില്ലെന്നും സനോജ് വ്യക്തമാക്കി. കവിടി നിരത്തി പ്രവചനം നടത്തുന്നത് പോലെ ചില യൂട്യൂബർമാർ സംസാരിക്കുന്നുണ്ടെന്നും ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൻ തയ്യാറല്ലെന്നും സനോജ് പറയുന്നു.

അഭിഷേക് മകനെ അധിക്ഷേപിച്ചതിൽ കേസ് കൊടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കുന്നു. ഈ കാര്യത്തിൽ എങ്ങനെ പ്രതികരിക്കണം എന്ന് തന്റെ തീരുമാനമാണെന്ന് സനോജ് പറയുന്നു. ആരുടെയും സഹായം ചോദിച്ചിട്ടില്ല. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എപ്പോൾ സ്ക്രീൻ ഷോട്ട് പുറത്തിറക്കണം എന്നൊക്കെ ഞാനാണ് തീരുമാനിക്കുന്നത്. നിങ്ങൾ കണ്ടന്റിന് വേണ്ടി ഓരോന്ന് പ്രവചിക്കുന്നു. അത് നിങ്ങളുടെ വരുമാന മാർഗമായിരിക്കാമെന്നും സനോജ് (കൊറിയൻ മല്ലു) പറഞ്ഞു.
ഞാൻ വലിയ പുരോഗമന വാദിയില്ല. നാല് വയസുള്ള കുട്ടിയെക്കുറിച്ച് മോശമായി സംസാരിച്ചത് നിങ്ങൾക്ക് തെറ്റായി തോന്നിക്കാണില്ല. കാരണം അത് നിങ്ങളുടെ കുട്ടിയല്ല. തന്റെ സ്ക്രീൻഷോട്ട് സത്യമാണോ അല്ലയോ എന്ന് കണ്ടുപിടിക്കട്ടെ. അല്ലെങ്കിൽ മോശമായി സംസാരിച്ചയാൾ പറയട്ടെ.

ഇക്കാര്യത്തിൽ താനാരുടെയും സഹായം തേടിയിട്ടില്ലെന്ന് സനോജ് ആവർത്തിച്ചു. ടോക്സിക്കായ ആളുകൾ ക്യൂർ കമ്മ്യൂണിറ്റിയിലും ഉണ്ട്. അത് മറച്ച് വെക്കേണ്ടതില്ല. ക്യൂർ കമ്മ്യൂണിറ്റിയിലെ അടച്ചാക്ഷേപിച്ച് താനൊന്നും പറഞ്ഞിട്ടില്ല. തെറ്റുകളെ തെറ്റായി കാണണമെന്നും സനോജ് വ്യക്തമാക്കി. സനോജ് ഉയർത്തിയ ആരോപണം പ്ലാനിംഗായിരിക്കാൻ സാധ്യതയുണ്ടെന്ന് ഒരു യൂട്യൂബർ പറഞ്ഞിരുന്നു. മുൻ ബിഗ് ബോസ് താരം നാദിറയും കൊറിയൻ മല്ലുവിന്റെ ആരോപണത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
എന്തുകൊണ്ട് അഭിഷേക് ജയ്ദീപിനെതിരെ കൊറിയൻ മല്ലു കേസ് ഫയൽ ചെയ്തില്ല എന്നാണ് നാദിറ ചോദിച്ചത്. നിയമപരമായി പോകേണ്ട വിഷയത്തിൽ അങ്ങനെ ചെയ്യാതെ പ്രഹസനം കാണിക്കുന്നതിനോട് വിജോജിപ്പുണ്ടെന്ന് നാദിറ തുറന്ന് പറഞ്ഞു. പലർക്കുമുണ്ടായ സംശയങ്ങൾ തനിക്കുമുണ്ടെന്ന് വ്യക്തമാക്കിയ നാദിറ ഇതിന്റെ കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. അഭിഷേക് ജയ്ദീപിന്റെ ഇപ്പോഴത്തെ സോഷ്യൽ മീഡിയ അക്കൗണ്ട് വെരിഫൈഡ് അല്ല.
സ്ക്രീൻഷോട്ടിൽ അഭിഷേകിന്റെ അക്കൗണ്ട് വെരിഫൈഡ് ആണ്. പതിനാല് ആഴ്ച മുമ്പ് നടത്തിയ കമന്റിന് മൂന്ന് മിനുട്ട് മുമ്പ് കൊടുത്ത മറുപടിയാണ് നമ്മൾ കാണുന്നത്. എങ്ങനെയാണ് ഈ ചാറ്റിലേക്ക് എത്തിയതെന്നതിന്റെ ഒരു സൂചനയും ഇല്ല. കൊറിയൻ മല്ലുവിന്റെ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടാകാമെന്നും നാദിറ അഭിപ്രായപ്പെട്ടു.
ചെറിയ സൂചന തന്ന്, ഇതാ നിങ്ങൾ ആഘോഷിക്കൂ എന്ന് പറയുന്നതിനോട് യോജിപ്പില്ല. കൃത്യമായി കാര്യങ്ങൾ പറഞ്ഞാൽ ഒപ്പം നിൽക്കുമെന്നും നാദിറ വ്യക്തമാക്കി. രണ്ട് ഭാഗത്തും തെറ്റുണ്ടെന്നാണ് മനസിലാക്കുന്നത്. ഈ വാദിക്കുന്ന ആൾ അഭിഷേകിന്റെ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ചെന്നാണ് തനിക്കറിയാൻ സാധിച്ചതെന്നും നാദിറ വ്യക്തമാക്കി.


Click it and Unblock the Notifications