'അടിവസ്ത്രം കഴുകാൻ ഗബ്രി തന്നോട് ആവശ്യപ്പെട്ടുവെന്ന് ജാൻമണി, ജെൻഡർ കാർഡ് ഉപയോഗിക്കുന്നതിനോട് എതിർപ്പ്'
ബിഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ മൂന്നാം ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. സംഭവബഹുലമായിരുന്നു മൂന്നാം ആഴ്ച. അസി റോക്കിയുടെ പുറത്താകലും സിജോയുടെ സർജറിയുമെല്ലാം കൊണ്ട് ഈ ആഴ്ച ബിഗ് ബോസ് വീട് സോഷ്യൽമീഡിയയിലും വലിയ രീതിയിൽ ചർച്ചാ വിഷയമായി. ഹൗസിൽ എപ്പോഴും സജീവമായി നിൽക്കുന്ന രണ്ട് മത്സരാർത്ഥികളാണ് ഗബ്രിയും ട്രാൻസ്ജെന്ററായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗബ്രിയും ജാസ്മിനും ജാൻമണിയും തമ്മിൽ ഇടയ്ക്കിടെ വഴക്കുകളും തർക്കങ്ങളുമുണ്ടാകുന്നുണ്ട്. അത്തരത്തിൽ ഇന്നും ഇരുവരും തമ്മിൽ ശക്തമായൊരു വഴക്ക് നടന്നു. മോണിങ് ടാസ്ക്ക് മുതൽ പുകഞ്ഞ് തുടങ്ങിയ വഴക്ക് കുറച്ച് സമയം പിന്നിട്ടപ്പോഴേക്കും വലിയ വഴക്കായി മാറുകയായിരുന്നു.

മോണിങ് ടാസ്ക്കിന്റെ ഭാഗമായി സംസാരിക്കവെ വീട്ടിലെ ഫേക്ക് മത്സരാർത്ഥി ജാൻമണിയാണെന്നാണ് ഗബ്രി പറഞ്ഞത്. അതോടെ ജാൻമണി റിയാക്ട് ചെയ്തു. അതിനിടയിൽ ഗബ്രിയുമായി തനിക്കുണ്ടായ പല വിഷയങ്ങളും ജാൻമണി മറ്റുള്ളവരുടെ മുമ്പിൽ എടുത്തിട്ടു. അതിൽ പ്രധാനമായും ജാൻമണി ഉന്നയിച്ച വിഷയം ഗബ്രി അവന്റെ അടിവസ്ഥ്രം കഴുകാൻ തന്നോട് ആവശ്യപ്പെട്ടുവെന്നതാണ്.
ഹൗസ്മേറ്റ്സ് ചോദിക്കുമ്പോഴെല്ലാം ജാൻമണി ഇത് ആവർത്തിച്ച് പറയുന്നുമുണ്ട്. വിഷയം ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. മാത്രമല്ല താൻ ട്രാൻസ്ജെന്റർ ആയതുകൊണ്ടാണോ ഇത്തരത്തിലുള്ള കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും ജാൻമണി ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സീസൺ അഞ്ചിൽ ട്രാൻസ്ജെന്റർ വിഭാഗത്തിൽ മത്സരിച്ച നാദിറ മെഹ്റിൻ എത്തി.
സീസൺ ആറ് ആരംഭിച്ചശേഷം നാദിറ മെഹ്റിൻ ഹൗസിലെ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള തന്റെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. സ്വന്തം യുട്യൂബ് ചാനലിലാണ് ഗബ്രി-ജാൻമണി വിഷയത്തിൽ നാദിറ തന്റെ അഭിപ്രായം പറഞ്ഞത്. 'ഗബ്രി തന്റെ അടിവസ്ത്രം കഴുകാൻ ആവിശ്യപ്പെട്ടുവെന്ന് ജാൻമണി പറയുന്നത് കേൾക്കാൻ ഇടയായി. ഗബ്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു തരത്തിലും ഉൾക്കൊള്ളാൻ സാധിക്കില്ല.'
'മാത്രമല്ല വളരെ പേഴ്സണലായ വസ്ത്രങ്ങൾ അവനവൻ തന്നെ കഴുകണമെന്നുള്ളത് നമ്മൾ കുട്ടിക്കാലം മുതൽ പഠിക്കുന്നതാണ്. അങ്ങനെ ഗബ്രി ജാൻമണിയെ കൊണ്ട് കഴികുച്ചിട്ടുണ്ടെങ്കിൽ അത് വളരെ മോശമായിപ്പോയി. മാത്രമല്ല ഇത് നിരവധി ജനങ്ങൾ കാണുന്ന പരിപാടിയാണ്. ഈ വിഷയം കൃത്യമായി ജാൻമണി ക്യാമറ നോക്കി പറഞ്ഞതിനാലാണ് ജാൻമണിയെ വിശ്വസിക്കുന്നത്.'

'ഗബ്രി ചെയ്യിപ്പിച്ചിട്ടുണ്ടെങ്കിൽ അത് വളരെ തെറ്റായിപ്പോയി. അതുപോലെ ഈ വിഷയം വന്നപ്പോൾ ജാൻമണി കുറച്ച് അധികം ഓവറായി റിയാക്ട് ചെയ്തു. അത് കുറച്ച് ഓവറായതായി എനിക്കും തോന്നി. കിടന്ന് അലറി വിളിച്ചാണ് റിയാക്ട് ചെയ്തത്. അതിനിടയിൽ ജാൻമണി ചില കാര്യങ്ങൾ പറഞ്ഞു. തന്റെ സെലിബ്രിറ്റി സുഹൃത്തുക്കൾ പരിപാടി കാണുന്നതാണെന്നും താനൊരു ട്രാൻസ്ജെന്ററായതുകൊണ്ടാണ് ഗബ്രി അണ്ടർവെയർ കഴുകിച്ചതെന്നും.'
'ജെൻഡർ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടിടത്ത് എഡ്യുക്കേഷന്റെ ഭാഗമായി അത് ചെയ്യണം. പക്ഷെ ഈ വിഷയത്തിൽ ജെൻഡർ കാർഡ് ജാൻമണി ഉപയോഗിച്ചതിനോട് എനിക്ക് എതിർപ്പാണ്. കാരണം ഗബ്രിയും ജാൻമണിയും കണ്ടസ്റ്റൻസാണ്. അവർ തമ്മിൽ തർക്കമുണ്ടാകാം. അതിനിടയിൽ ജെന്റർ കൊണ്ടുവരുന്നതിനോട് താൽപര്യമില്ല. ഹൗസിൽ ജെന്ററില്ലെന്ന് ലാൽ സാർ പോലും പറഞ്ഞിട്ടുണ്ട്.'
'അതുപോലെ ജെൻഡർ കാർഡ് ഇറക്കിയാൽ സപ്പോർട്ട് കിട്ടുമെന്നത് ജാൻമണിയുടെ തെറ്റിദ്ധാരണയാണ്. കാരണം ഇപ്പോൾ ഈ വിഷയം ജെൻഡർ കാർഡ് ഉപയോഗിച്ച് ജാൻമണി പറയേണ്ടതില്ലായിരുന്നു.'
'അതുപോലെ ജാൻമണി ഗബ്രിയെ ആണുപെണ്ണും കെട്ടവൻ എന്നൊക്കെ വഴക്കിനിടയിൽ വിളിച്ചതും തെറ്റാണ്. ജെൻഡർ കാർഡ് ജാൻമണി ഇറക്കിയാൽ ഹൗസ്മേറ്റ്സ് തമ്മിൽ ആരോഗ്യപരമായ ചർച്ചകളും തർക്കങ്ങളും സംഭവിക്കുന്നതിന് തടസം വരുമെന്നും', നാദിറ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications