'ഒറ്റയ്ക്ക് പൊരുതിയ പെൺപുലി, ഞാൻ സംസാരിക്കുമ്പോൾ ലാലേട്ടന് ചിരി വരുന്നതായി തോന്നി, കുടുംബ ജീവിതം താൽപര്യം'
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ടൈറ്റിൽ നേടണമെന്ന അതിയായ ആഗ്രഹത്തോടെ ഹൗസിലേക്ക് വന്ന് തൊണ്ണൂറ് ദിവസത്തോളം ഹൗസിൽ പൂർത്തിയാക്കിയ ശേഷമാണ് ഫിനാലെ വീക്ക് കാണാതെ നോറ മുസ്കാൻ എന്ന മത്സരാർത്ഥി പുറത്തായത്. ഒട്ടുമിക്ക ബിഗ് ബോസ് പ്രേക്ഷകരുടെ ഫൈനൽ ഫൈവിൽ ഒരാൾ നോറയായിരുന്നു. സേഫ് ഗെയിം കളിക്കുന്ന ശ്രീതുവിനെപ്പോലുള്ളവർ ഹൗസിൽ തുടരുമ്പോൾ നോറ എവിക്ടായത് പ്രേക്ഷകരിലും നിരാശയുണ്ടാക്കി. അർജുനുമായുള്ള കോമ്പോയാണ് ശ്രീതുവിനെ ഹൗസിൽ തുടരാൻ സഹായിക്കുന്നത്.
സീസൺ ആറിൽ ഹൗസിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചവർ കുറവാണ്. അതിലൊരാളാണ് നോറ. ഈ സീസണിൽ സ്പെഷ്യൽ റൂം എന്ന ഭാഗ്യം ലഭിച്ച ഒരേയൊരു മത്സരാർത്ഥിയും നോറ മാത്രമാണ്. ഹൗസില്‍ ഏറ്റവും സൗഹൃദങ്ങള്‍ കുറഞ്ഞ മത്സരാര്‍ഥിയായിരുന്നു നോറ. പുറത്തിറങ്ങിയപ്പോഴും കാര്യമായ യാത്രപറച്ചില്‍ ഒന്നുമില്ലാതെയാണ് നോറ യാത്രയായത്.

ഇപ്പോഴിതാ എവിക്ടായശേഷം നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഹൗസിലെ അനുഭവങ്ങൾ നോറ വിശദീകരിച്ചു. കൂടാതെ ഇനിയുള്ള പ്ലാനുകളും താരം വെളിപ്പെടുത്തി. നോറയുടെ വാക്കുകളിലൂടെ തുർന്ന് വായിക്കാം... ഇത്രയും ദിവസം ഹൗസിൽ നിൽക്കാൻ സാധിച്ചുവല്ലോയെന്ന് ഓർത്ത് അഭിമാനം തോന്നുന്നു. മുമ്പൊക്കെ ഷോ കണ്ട് പല മത്സരാർത്ഥികളെയും ഞാൻ ജഡ്ജ് ചെയ്തിരുന്നു. പക്ഷെ ഇവിടെ വന്ന് നിന്ന് തുടങ്ങിയപ്പോൾ എല്ലാം മാറി.
ഞാൻ കരയുന്നത് മറ്റുള്ളവർ കാണാതിരിക്കാനാണ് ബാത്ത് റൂമിന്റെ സൈഡിൽ പോയിരുന്ന് കരഞ്ഞത്. പിന്നെ പതിയെ ക്യാമറയോട് സംസാരിച്ച് തുടങ്ങുകയായിരുന്നു. ഞാൻ ഇൻട്രോവർട്ടല്ല. എല്ലാവരോടും ഇടപഴകുന്നയാളാണ്. ഞാൻ എല്ലാവരുമായും ഡിസ്റ്റൻസ് വെച്ചത് ഞാൻ അഭിപ്രായവും തീരുമാനവും പറയുമ്പോൾ ആർക്കും വേദനിക്കാതിരിക്കാനാണ്.
അതുകൊണ്ട് തന്നെ ആർക്കും വേദനിച്ചിട്ടുണ്ടാവില്ല. അഭിപ്രായം തുറന്ന് പറയാത്തതുകൊണ്ട് ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ഞാൻ. മനസിൽ തോന്നിയത് തുറന്ന് പറയണമെന്ന് നേരത്തെ തന്നെ ചിന്തിച്ചിരുന്നു. ഹൗസിൽ ബന്ധങ്ങൾ ഉണ്ടാക്കാൻ ഞാൻ നിന്നിരുന്നില്ല. പക്ഷെ ഹൗസിൽ നിന്ന് ഇറങ്ങിയശേഷം നിന്നെ ഞാൻ സുഹൃത്താക്കുമെന്ന് രസ്മിനോട് പറഞ്ഞിരുന്നു. ലാലേട്ടൻ വരുന്ന വീക്കെന്റ് എപ്പിസോഡുകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു.
കാരണം സംസാരിക്കാൻ അപ്പോഴൊക്കെ എനിക്ക് അവസരം കിട്ടുമായിരുന്നു. സുരേഷേട്ടനും രസ്മിനും പോയപ്പോൾ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു. മറ്റുള്ളവർ ചോദിക്കുമ്പോൾ മാത്രമെ ഞാൻ മറുപടി പറഞ്ഞിരുന്നുള്ളു. ഹൗസിൽ ഇന്നസെന്റായി തോന്നിയ വ്യക്തി റിഷിയാണ്. ബിഗ് ബോസിന്റെ സൗണ്ടും ലാലേട്ടന്റെ എപ്പിസോഡും ഹൗസും ഇനി ഒരുപാട് മിസ് ചെയ്യും. ഞാൻ സംസാരിക്കുമ്പോൾ പലപ്പോഴും ലാലേട്ടന് ചിരി വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

സാബു ചേട്ടനും ശ്വേത ചേച്ചിയും അതുപോലെ ഞാൻ സംസാരിച്ചപ്പോൾ ചിരിച്ചു. ഞാൻ എല്ലാം ഒറ്റയ്ക്ക് ചെയ്തുവെന്ന് ഞാൻ പറയില്ല. എന്റെ തീരുമാനങ്ങൾ മാത്രമാണ് ഞാൻ ഒറ്റയ്ക്കെടുത്തത്. ഉപ്പയ്ക്ക് വേണ്ടി എക്സാം എഴുതും. ഉപ്പയ്ക്ക് കൊടുത്തൊരു വാക്കായിരുന്നു സിവിൽ സർവ്വീസ് എഴുതുമെന്ന്. ചുമ്മാ ചെന്ന് എഴുതുകയല്ല. നന്നായി പരിശ്രമിച്ച് പരീക്ഷ എഴുതും.
അതിനപ്പുറം ഫാമിലി ലൈഫ് സ്റ്റാർട്ട് ചെയ്ത് സെറ്റിൽഡാകാനും താൽപര്യമുണ്ടെന്നുമാണ് നോറ പറഞ്ഞത്. ഹൗസിൽ നിന്ന് ഇറങ്ങിവരുമ്പോള്‍ കരയാതെ ഇറങ്ങണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ പോലും സംസാരിക്കുമ്പോള്‍ എനിക്ക് കണ്ണ് നിറയുന്നുണ്ട്. സന്തോഷത്തോടെ ആ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.
അതുകൊണ്ടാണ് വലിയ യാത്ര പറച്ചിലുകൾ നടത്താതിരുന്നതെന്നാണ് സഹമത്സരാർത്ഥികളോട് എന്തുകൊണ്ടാണ് യാത്ര പറയാതിരുന്നതെന്ന് ചോദിച്ചപ്പോൾ നോറ മോഹൻലാലിന് നൽകിയ മറുപടി. കോഴിക്കോട് സ്വദേശിനിയാണ് നോറ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിൽ ഒരാളാണ് നോറ.


Click it and Unblock the Notifications