'അഞ്ച് ദിവസമായി ആശുപത്രിയിലായിരുന്നു, ഹെൽത്ത് ഇഷ്യു ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കപ്പ് അടിച്ചേനെ'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വന്ന ഏറ്റവും നല്ല മത്സരാർത്ഥികളിൽ ഒരാളായിരുന്നു നർത്തകിയും അവതാരകയുമെല്ലാമായ പൂജ കൃഷ്ണ. വൈൽഡ് കാർഡുകളിൽ ഒരാൾ പൂജയാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ എല്ലാ മുൻവിധികളേയും മാറ്റി മറിച്ചുള്ള പ്രകടനമായിരുന്നു പൂജയുടേത്. കാര്യങ്ങൾ കൃത്യമായി പറയാനും ടാസ്ക്കുകൾ മനോഹരമായി കളിക്കാനും കഴിഞ്ഞ രണ്ടാഴ്ച പൂജയ്ക്ക് സാധിച്ചു. ഫൈനൽ ഫൈവിൽ പൂജയുണ്ടാകുമെന്ന് വരെ പ്രേക്ഷകർ ഉറപ്പിച്ചിരുന്ന സാഹചര്യത്തിലാണ് ഡിസ്ക്കിന്റെ പ്രശ്നങ്ങൾ മൂലം പൂജയുടെ ആരോഗ്യസ്ഥിതി മോശമായത്.
വീക്കെന്റ് എപ്പിസോഡിൽ ശാരീരിക ക്ഷമത നന്നായി കാഴ്ചവെക്കേണ്ട ഒരു ഗെയിമിൽ പൂജ പങ്കെടുത്തിരുന്നു. ഡിസ്ക്കിനുള്ള പ്രശ്നങ്ങൾ പരിഗണിക്കാതെയാണ് പൂജ പങ്കെടുത്തത്. അതുകൊണ്ട് തന്നെയാണ് നടുവേദന രൂക്ഷമായതും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റാത്ത സ്ഥിതിയിലേക്ക് പൂജ എത്തിയതും.

നടക്കാൻ പൂജയ്ക്ക് തീരെ കഴിയുമായിരുന്നില്ല. അതിനാൽ ബിഗ് ബോസ് ടീം ഹൗസിനുള്ളിൽ പ്രവേശിച്ച് പൂജയെ സ്ട്രക്ചറിൽ എടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. നടുവേദന തുടങ്ങിയപ്പോൾ ചില മരുന്നുകൾ കഴിച്ചതിന്റെ അലർജിയും പൂജയെ അലട്ടിയിരുന്നു. ഡിസ്ക്കിനാണ് പ്രശ്നം എന്നതുകൊണ്ട് കുറച്ച് അധികം ദിവസം പൂജയ്ക്ക് വിശ്രമം ആവശ്യമാണ്. അതിനാലാണ് താരം മത്സരത്തിൽ നിന്നും പിന്മാറിയത്.
പൂജ ഇന്ന് വൈകിട്ടോടെ തിരികെ കേരളത്തിലെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹമത്സരാർത്ഥി ജാൻമണിയുമെല്ലാം പൂജയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇപ്പോഴും അധികം നേരം നിൽക്കാൻ തനിക്ക് പറ്റില്ലെന്നും പൂജ ഫിൽമിബീറ്റ് മലയാളം അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
അഞ്ച് ദിവസമായി താൻ ആശുപത്രിയിലായിരുന്നുവെന്നും ഹെൽത്ത് ഇഷ്യു വന്നില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കപ്പ് അടിക്കുമായിരുന്നുവെന്നും പൂജ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പൂജയുടെ വാക്കുകളിലേക്ക്... 'പുറത്തായിരിക്കുന്നു ഗയ്സ്... പുറത്താകുമെന്ന് വിചാരിച്ചിരുന്നില്ല. എനിക്ക് നേരത്തെ തന്നെ ഡിസ്ക്കിന് പ്രശ്നമുണ്ടായിരുന്നു. പിന്നെ പെട്ടന്ന് ആ ടാസ്ക്ക് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണ്. എന്റെ ഒരു വിശ്വാസത്തിൽ രണ്ടാഴ്ച ഞാൻ നന്നായി ഗെയിം കളിച്ചു.'
'ഹെൽത്തിനെ കുറിച്ച് അന്വേഷിച്ചും സപ്പോർട്ട് അറിയിച്ചും ഒരുപാട് പേർ മെസേജ് അയച്ചു. അതിൽ ഒരുപാട് സന്തോഷം. ഡിസ്ക്കിന് പ്രശ്നമുള്ളതുകൊണ്ട് നിക്കാനും ഇരിക്കാനുമൊന്നും പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും നിൽക്കാൻ പറ്റില്ല. ഹൗസിലുണ്ടായിരുന്ന പതിനഞ്ച് ദിവസം അടിപൊളിയായിരുന്നു. ഞാൻ എഞ്ചോയ് ചെയ്തു.'

'സിബിനുമൊക്കെയുണ്ടായിരുന്നു മൊത്തത്തിൽ ഫണ്ണായിരുന്നു. അഞ്ച് ദിവസമായി ഞാൻ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. സിബിൻ പുറത്തായത് ഇപ്പോഴാണ് അറിഞ്ഞത്. സിബിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഷോ ഡൗണായി പോകില്ല. അവിടെയുള്ളവരും നന്നായി കളിച്ച് കയറി വരും. എന്റർടെയ്ൻമെന്റ് പിടിക്കണമെന്ന് കരുതി തന്നെയാണ് ഞാൻ പോയത്.'
'അങ്ങനെ തന്നെയാണ് ഞാൻ രണ്ടാഴ്ച നിന്നത്. ഹെൽത്ത് ഇഷ്യു വന്നില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കപ്പ് അടിക്കുമായിരുന്നു. ജാസ്മിൻ-ഗബ്രി പ്രണയത്തെ കുറിച്ച് വിലയിരുത്താൻ നമ്മൾ ആരുമല്ല. അത് എന്താണ് ഏതാണ് എന്നൊക്കെ അവർക്കല്ലേ അറിയൂ. നിങ്ങൾ കാണുന്നതെല്ലാമാണ് ഞങ്ങളും അവിടെ ഇരുന്ന് കാണുന്നത്', എന്നാണ് പൂജ പറഞ്ഞത്. പൂജ തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്.
പൂജ കൂടി പുറത്തായതോടെ ശക്തയായ ഒരു മത്സരാർത്ഥിയെ കൂടി ബിഗ് ബോസ് സീസൺ ആറിന് നഷ്ടപ്പെട്ടു. അതുപോലെ സിബിനും മത്സരത്തിൽ നിന്നും വാക്ക്ഔട്ട് ചെയ്തു. മാനസീക സമ്മർദ്ദങ്ങൾ കാരണം തനിക്ക് വീട്ടിൽ തുടരാൻ കഴിയില്ലെന്ന് സിബിൻ നിരന്തരമായി പറഞ്ഞിരുന്നു.
ആദ്യം കൗൺസിലിങിന് ശേഷം തിരികെ വീട്ടിലേക്ക് വന്നെങ്കിലും മാനസീക സമ്മർദ്ദം കുറയാത്തതിനാൽ ഷോയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സിബിൻ ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു.


Click it and Unblock the Notifications