'പവർ ടീമിൽ കയറിയശേഷം ജിന്റോയുടെ യഥാർത്ഥ സ്വഭാവം മനസിലായി, അപ്സര നല്ല സുഹൃത്താണ് മിസ് ചെയ്യും'
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഒരാൾ കൂടി മത്സരത്തിൽ നിന്നും പുറത്തായിരിക്കുകയാണ്. കോമണർ കാറ്റഗറിയിൽ ഹൗസിലേക്ക് കയറിയ രസ്മിൻ ഭായിയാണ് പുറത്തായത്. എഴുപത്തിയൊന്ന് ദിവസത്തോളം ഹൗസിൽ നിന്ന രസ്മിനാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ പവർ റൂം അധികാരം ഉപയോഗിക്കാൻ അവസരം കിട്ടിയ വ്യക്തി. തുടക്കത്തിൽ രസ്മിന്റെ ഗെയിമിന് പ്രേക്ഷക പിന്തുണയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഗബ്രി-ജാസ്മിൻ കോമ്പോയുടെ ഭാഗമായി രസ്മിൻ സംസാരിച്ച് തുടങ്ങിയതോടെ അത് കുറയുകയായിരുന്നു.
പലപ്പോഴും ഒരു മത്സരാർത്ഥിയായിട്ടല്ല ഗബ്രി, ജാസ്മിൻ, നോറ തുടങ്ങിയവർക്കുള്ള കംഫേർട്ട് സോൺ എന്ന രീതിയിലാണ് രസ്മിൻ പ്രവർത്തിച്ചിരുന്നത്. പലപ്പോഴും ജാസ്മിനും ഗബ്രിക്കും വേണ്ടി മറ്റുള്ളവരോട് വഴക്കിട്ടിരുന്നതും രസ്മിനായിരുന്നു. ബിഗ് ബോസ് മലയാളത്തിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം ദിവസം നിന്ന കോമണര്‍ മത്സരാര്‍ഥിയായ രസ്മിന്‍ ഇപ്പോഴിതാ ഹൗസിലെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നു.

ഹൗസിലെ ഓരോ മത്സരാർത്ഥിയെ കുറിച്ചും തന്റെ പ്രിയ സുഹൃത്തുക്കളെ കുറിച്ചുമെല്ലാം രസ്മിൻ സംസാരിച്ചു. തനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്നത് സുഹൃത്തുക്കളെയാണെന്നാണ് രസ്മിൻ പറയുന്നത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'എഴുപത്തിമൂന്ന് ദിവസം വീട്ടിൽ നിന്നു. അതൊരു സ്വപ്നം പോലെയായിരുന്നു. ഒരുപാട് അനുഭവങ്ങൾ ഹൗസിൽവെച്ചുണ്ടായി. പല കാര്യങ്ങളും ക്ഷമയോടെ ഇരുന്ന് മനസിലാക്കി.'
'ബിഗ് ബോസ് ഹൗസിനെ കുറിച്ച് ഓർക്കുമ്പോൾ സന്തോഷം മാത്രമെയുള്ളു. അതുപോലെ ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ എനിക്ക് എന്റെ ഉമ്മിയെ കൊണ്ടുവരാൻ പറ്റി. ഔട്ടായി എങ്കിലും ഞാൻ വളരെ ഹാപ്പിയാണ്. കാരണം ലാൽ സാറിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് നേരിട്ട് ഒരു വിഷ് കൊടുക്കാൻ പറ്റി. അതൊന്നും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ്.'
'ഹൗസിൽ വന്ന തുടക്കത്തിൽ അഡ്ജസ്റ്റ് ചെയ്ത് പോകാൻ പാടായിരുന്നു. എനിക്ക് എത്രത്തോളം ദേഷ്യമുണ്ടെന്ന് ഞാൻ ഹൗസിൽ വന്നശേഷം മനസിലാക്കി. ഹൗസിൽ കയറിയശേഷം എനിക്ക് പോസിറ്റീവ് കാര്യങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളു. ഞാൻ എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ പറ്റി. നല്ല സുഹൃത്തുക്കളെ കിട്ടി. അതുപോലെ ഞാൻ എന്താണെന്ന് എനിക്ക് എന്റെ ഫാമിലിയോട് പറയാൻ പറ്റി. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഹൗസിൽ നിന്നത്.'
'ഫേക്കായി നിന്നിട്ടില്ല. ഗബ്രിയും ജാസ്മിനും എന്നെ ഉപയോഗിക്കുകയാണോയെന്ന സംശയം എനിക്കുണ്ടായിരുന്നു. പിന്നീട് അത് മാറി. എപ്പോഴും ഞാൻ എന്റെ കാര്യങ്ങളെക്കാൾ ഫോക്കസ് കൊടുക്കുന്നത് ഫ്രണ്ട്സിന്റെ കാര്യങ്ങൾക്കാണ്. അതുപോലെ ജാസ്മിനേയും നോറയേയും ആളുകൾ ഓവറായി അറ്റാക്ക് ചെയ്യുന്നതായി തോന്നിയതുകൊണ്ടാണ് അവർക്കൊപ്പം ഞാൻ നിന്നത്.'

'പവർ ടീമിൽ കയറിയശേഷമാണ് ജിന്റോ ആരാണെന്ന് മനസിലായത്. യഥാർത്ഥ സ്വഭാവം ജിന്റോ കാണിച്ച് തുടങ്ങിയത് അപ്പോൾ മുതലാണ്. പുള്ളി കണ്ടന്റിന് വേണ്ടി എന്തും ചെയ്യും. പുള്ളി പറയുന്നതും ചെയ്യുന്നതും കാണുമ്പോൾ നമുക്ക് തന്നെ ഇറിറ്റേഷൻ തോന്നും. അപ്സര എന്റെ നല്ല സുഹൃത്താണ്.'
'എനിക്ക് ഒരുപാട് കാര്യങ്ങൾ ചൂണ്ടി കാണിച്ച് തന്നിട്ടുള്ളയാളാണ്. അതുകൊണ്ട് അപ്സരയെ ഞാൻ മിസ് ചെയ്യും. ശ്രീതുവിനേയും ജാസ്മിനേയും അർജുനേയും നോറയേയും മിസ് ചെയ്യും. അതുപോലെ സിജോ എന്താണെന്നുള്ളത് ഒരു ക്വസ്റ്റൻ മാർക്കാണ്. എന്താണ് എന്നുള്ളത് വ്യക്തമല്ല. സായ് നല്ലൊരു ഗെയിമറാണ്. ജെനുവിനായി നിൽക്കുന്നത് ജാസ്മിനും അപ്സരയും അർജുനും ശ്രീതുവും നോറയുമാണ്.'
'അതുപോലെ നോറ ശരിക്കും ഇങ്ങനെയല്ല. വളരെ സൈലന്റായ കുട്ടിയായിരുന്നു. പക്ഷെ ഗെയിമിൽ വന്നശേഷം എല്ലാം നോറ പേഴ്സണലായി എടുക്കുന്നു. എന്നെ ഏറ്റവും വിഷമിപ്പിച്ച സംഭവം ജാസ്മിനെ ഞാൻ പിടിച്ച് തള്ളിയ സംഭവമായിരുന്നു. പുറത്തായതിൽ ആരോടും എനിക്ക് പരിഭവമില്ലെന്നും', രസ്മിൻ പറയുന്നു.


Click it and Unblock the Notifications