'മോള് ജാസ്മിന്റെ കൂടെ നിന്നത് നന്നായി... പാവം ജാസ്മിൻ കുറേ കഷ്ടപ്പെടുന്നുണ്ടെന്നൊക്കെ അമ്മമാർ എന്നോട് പറഞ്ഞു'
ബിഗ് ബോസ് മലയാളം സീസൺ ആറിലെ കോമണേഴ്സിൽ ഒരാളായിരുന്നു രസ്മിൻ ഭായ്. ഒരുപക്ഷെ ഇതുവരെ ഹൗസിലേക്ക് വന്ന കോമണേഴ്സിൽ ഏറ്റവും കൂടുതൽ നാൾ ഹൗസിൽ ചിലവഴിച്ച ഒരു കോമണറും രസ്മിൻ മാത്രമാണ്. കൊച്ചി സ്വദേശിയായ രസ്‍മിൻ ഭായി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫ്രണ്ട്ഷിപ്പ് കോമ്പോയിൽ കുടുങ്ങിപ്പോയ രസ്മിൻ ഭായ്ക്ക് കാര്യമായ പ്രകടനമൊന്നും കാഴ്ചവെക്കാനായില്ല. അതുകൊണ്ട് തന്നെ രണ്ടാഴ്ച മുമ്പ് പുറത്താവുകയും ചെയ്തു.
ഹൗസിൽ രസ്മിന്റെ ഉറ്റ ചങ്ങാതി ജാസ്മിൻ ജാഫറായിരുന്നു. ഇരുവരും തമ്മിൽ ഒരു ടാസ്ക്കിനിടെ നടന്ന ഫിസിക്കൽ അസാൾട്ട് പുറത്ത് വലിയ വിവാദമായിരുന്നു. റോക്കിക്ക് എതിരെ നടപടിയെടുത്ത ബിഗ് ബോസ് രസ്മിന് നേരെ കണ്ണടച്ചതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. പവർ റൂം അധികാരം പലവട്ടം ലഭിച്ചത് കൊണ്ട് മാത്രമാണ് നോമിനേഷനിൽ വരാതെ പലപ്പോഴും രസ്മിൻ രക്ഷപ്പെട്ടത്.

ഗബ്രിയും താനും പുറത്തായശേഷം ജാസ്മിനുള്ള ഹേറ്റ് കുറഞ്ഞതായി തോന്നിയിട്ടുണ്ടെന്നാണ് രസ്മിൻ പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രസ്മിൻ. 'വേറെ ആരുമായി നമുക്ക് സംസാരിക്കാനോ ഇടപഴകാനോ കഴിയാത്തതുകൊണ്ട് ഹൗസിലുള്ളവരുമായി നമ്മൾ അറ്റാച്ച്ഡാകും.'
'അങ്ങനെ ചില അറ്റാച്ച്മെന്റ് ഇല്ലായിരുന്നുവെങ്കിൽ കുറച്ചുനാൾ കൂടി ഹൗസിൽ തുടരാൻ കഴിയുമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജാസ്മിനും ഗബ്രിയും പ്രീ പ്ലാൻഡാണെന്ന് പുറത്ത് നിന്ന് വന്ന അഭിഷേക് പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചു. പിന്നെ ഇത് മൈന്റിലിട്ട് ചിന്തിച്ചപ്പോൾ ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചുണ്ടായിരുന്നപ്പോൾ അവർ തമ്മിൽ പറഞ്ഞ പല ഡയലോഗുകളും എനിക്ക് ഓർമ വന്നു.'
'അങ്ങനെ കണക്ട് ചെയ്ത് തുടങ്ങിയപ്പോൾ എന്റെ കയ്യിൽ നിന്നും മൊത്തത്തിൽ പോയി. പിന്നെ ഹോട്ടൽ ടാസ്ക്ക് വന്നപ്പോൾ ഞാൻ ഭയങ്കര പ്രഷറിലായിരുന്നു. അങ്ങനെ എല്ലാം കയ്യിൽ നിന്നും പോയി. അതുമാത്രമല്ല ജാസ്മിനും ഗബ്രിയും പ്ലാൻഡായി വന്നതല്ലെന്നും ഒരു രീതിയിലും മുമ്പ് തമ്മിൽ തമ്മിൽ കോൺടാക്ടില്ലായിരുന്നുവെന്നും ജാസ്മിൻ പിന്നീട് പറഞ്ഞു. അതാണ് ഞാനിപ്പോൾ വിശ്വസിക്കുന്നത്.'
'ആ വീട്ടിൽ ജാസ്മിനെ ഏറ്റവും അടുത്തറിയാവുന്ന ആൾ ഞാനാണ്. അവൾ ചിന്തിക്കുന്ന രീതിയൊക്കെ എനിക്ക് മനസിലാകും. ഞാൻ ഇറങ്ങിയതിനുശേഷം ജാസ്മിന് വലിയ ഹേറ്റുള്ളതായി എനിക്ക് അറിയില്ല. എല്ലാവരും ജാസ്മിനെ കുറിച്ച് നന്നായി മാത്രമെ പ്രതികരിക്കാറുള്ളു. ഞാൻ പുറത്തൊക്കെ പോകുമ്പോൾ അമ്മമാരൊക്കെ വന്ന് എന്നോട് സംസാരിക്കും.'

'അവർ എന്നോട് പറയാറുള്ളത്... മോള് ജാസ്മിന്റെ കൂടെ നിന്നത് നന്നായി. ജാസ്മിൻ പാവം കുറേ കഷ്ടപ്പെടുന്നുണ്ട്. മോൾ അവളെ തന്നെ സപ്പോർട്ട് ചെയ്യണേ എന്നൊക്കെയാണ്. ജാസ്മിന് ഉണ്ടായിരുന്ന ഹേറ്റേഴ്സ് കുറഞ്ഞുവെന്നാണ് അതിലൂടെ ഞാൻ മനസിലാക്കിയത്. ഗബ്രി പുറത്തായശേഷം ജാസ്മിൻ വളരെ നല്ല രീതിയിൽ ഗെയിം കളിക്കുന്നുണ്ട്. ജാസ്മിൻ സ്ട്രാങ്ങാണ് എന്നെല്ലാം ആളുകൾ എന്നോട് പറയാറുണ്ട്. ആ വീട്ടിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട വ്യക്തി ജാസ്മിനാണ്.'
'വൈൽഡ് കാർഡ് എൻട്രി വന്നപ്പോൾ ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണ് പുറത്തെന്ന് എല്ലാവർക്കും മനസിലായി. അവർക്കൊപ്പം നിന്നതുകൊണ്ട് എനിക്കും നെഗറ്റീവാണെന്ന് മനസിലായി. എന്നിട്ടും അതൊന്നും കാര്യമാക്കാതെ ജാസ്മിനൊപ്പം ഞാൻ നിന്നത് അവളെ എനിക്ക് നന്നായി അറിയാം എന്നതുകൊണ്ടാണെന്നും', രസ്മിൻ പറയുന്നു.
അതേസമയം ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത് എട്ട് മത്സരാർത്ഥികളാണ്. സായ് കൃഷ്ണയാണ് ഏറ്റവും അവസാനം ഷോയിൽ നിന്നും പുറത്തായത്. പണപ്പെട്ടി ടാസ്ക്ക് കളിച്ച് സ്വമേധയ സായ് പുറത്ത് പോവുകയായിരുന്നു.


Click it and Unblock the Notifications