'അവർ സമ്മതിച്ചിരുന്നെങ്കിൽ അഖിലും സായിയും മത്സരിക്കുമായിരുന്നു, പ്രതിഫലം പ്രശ്നമായി, ബിഗ് ബോസ് മെറ്റീരിയലല്ല'
വൈൽഡ് കാർഡുകൾ മത്സരിക്കാനെത്തുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ അക്കൂട്ടത്തിൽ സീക്രട്ട് ഏജന്റ് എന്ന സായിയും ഉണ്ടാകണമെന്നാണ് പ്രേക്ഷകർ ഏറെയും ആഗ്രഹിച്ചിരുന്നത്. സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളെയും അധികരിച്ച് റിയാക്ഷൻ വീഡിയോകൾ ചെയ്ത് തുടങ്ങിയതോടെയാണ് സായ്ക്ക് ആരാധകർ വർധിച്ചത്. ഒരു വിഷയത്തിലും പാർട്ടിയോ മതമോ നിറമോ ഒന്നും നോക്കി സായ് പ്രതികരിക്കാറില്ല.
അതുകൊണ്ട് തന്നെ പുറത്ത് നിന്ന് കളി കൂടി കാണുന്ന ഒരാളായ സായ് ഹൗസിലേക്ക് വന്നാൽ വളരെ വ്യത്യസ്തമായ മത്സരം കാണാൻ സാധിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. രൂപത്തിൽ അടക്കം വലിയൊരു മേക്കോവർ നടത്തിയാണ് സായ് വൈൽഡ് കാർഡായി വീട്ടിലേക്ക് എത്തിയത്. പക്ഷെ ഇൻട്രൊഡക്ഷൻ വീഡിയോ മുതൽ പ്രേക്ഷകർക്ക് കല്ലുകടിച്ചു.

കാരണം മൊത്തത്തിൽ ഒരു തണുപ്പൻ രീതിയിലുള്ള പെരുമാറ്റമായിരുന്നു സായിയിൽ നിന്നും ഉണ്ടായത്. മാത്രമല്ല ഫേവറേറ്റ് മത്സരാർത്ഥി ആരാണെന്ന് ചോദിച്ചപ്പോൾ ഗബ്രിയുടെ പേരാണ് സായ് പറഞ്ഞത്. ഹൗസിലേക്ക് കയറും മുമ്പ് എപ്പിസോഡ് റിവ്യു ചെയ്യുന്ന സമയത്ത് ഗബ്രിയേയാണ് സായ് ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഗബ്രിയാണ് ഇഷ്ട മത്സരാർത്ഥിയെ സായിയുടെ മറുപടി പ്രേക്ഷകർക്ക് തീരെ ദഹിച്ചില്ല. അതുപോലെ ഹൗസിൽ കയറിയ ആദ്യ ദിവസം തന്നെ പുറത്ത് നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും സായ് ജാസ്മിന് പറഞ്ഞ് കൊടുത്തു. പുറത്തെ കാര്യങ്ങൾ അകത്ത് പറയരുതെന്ന നിയമമുണ്ടെന്ന് വ്യക്തമായി അറിയാവുന്ന ഒരാളാണ് സായ്.
അതുകൊണ്ട് തന്നെ ആരാധകരെല്ലാം സായിക്ക് എതിരായി. പുറത്തെ കാര്യങ്ങൾ ഹൗസ്മേറ്റ്സിനോട് പറയരുതെന്ന് വാണിങ് നൽകിയിട്ടും വീണ്ടും അത് ആവർത്തിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ബിഗ് ബോസിന്റെ കയ്യിൽ നിന്നും ലാസ്റ്റ് വാണിങും സായ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ സായിയുടെ സുഹൃത്തുക്കളിൽ ഒരാളും യുട്യൂബറുമായ ഖായിസ് സായിയുടെ ഹൗസിലെ പ്രകടനത്തെ വിലയിരുത്തി പങ്കിട്ട കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സുഹൃത്ത് ബന്ധങ്ങൾക്ക് വാല്യുകൊടുക്കുന്നയാളാണ് സായിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ഒരു ബിബി മെറ്റീരിയൽ അല്ലെന്നുമാണ് ഖായിസ് പുതിയ വീഡിയോയിൽ പറഞ്ഞത്. ഇരുവരും തമ്മിൽ രണ്ട് വർഷത്തിലധികമായി സൗഹൃദമുണ്ട്. ഖായിസിന്റെ വാക്കുകളിലേക്ക്... 'രണ്ട് കൊല്ലമായി ഞാൻ നിരന്തരം കോൺടാക്ട് ചെയ്യാറുള്ള ഒരാളാണ് സീക്രട്ട് ഏജന്റ്. ഒരു ദിവസം ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും പുള്ളിക്കാരനോടാണ്.'

'വൈൽഡ് കാർഡായി ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞ് സായ് വിളിച്ചിരുന്നു. അപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു പുള്ളിക്കാരന് ഇത് പറ്റുമോയെന്ന്. ഹൗസിൽ എത്തി രണ്ട്, മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെയായി സായിയുടെ പ്രകടനം. പുള്ളിക്കാരന്റെ യഥാർത്ഥ ക്യാരക്ടറും ഒരു ബിഗ് ബോസ് ഗെയിമർക്ക് വേണ്ട ക്യാരക്ടറും തമ്മിൽ വലിയ അന്തരമുണ്ട്. സായ് വളരെ ജെനുവിനായ ആളാണ്. സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കും.'
'ഒരിക്കലും പിന്നിൽ നിന്നും കുത്തില്ല. ആരോടും പെട്ടന്ന് സൗഹൃദത്തിലുമാകും. അതുകൊണ്ട് തന്നെ തന്റെ സോഷ്യൽമീഡിയ സുഹൃത്തുക്കളുമായുള്ള കണ്ടന്റുകൾ ചെയ്യുന്നതിൽ സായ് വിമുഖത കാണിക്കാറുമുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ സീസൺ മുതൽ അതായത് അഖിൽ മാരാരുടെ സീസൺ മുതൽ ഹൗസിലേക്ക് കയറാനുള്ള ശ്രമം സായ് നടത്തുന്നുണ്ട്. അവസാനം കഴിഞ്ഞ സീസണിലേക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു.'
'പക്ഷെ യുട്യൂബിൽ നിന്നും കിട്ടുന്ന അതേ വരുമാനം സായ് വേണമെന്ന് ആവശ്യപ്പെട്ടതോടെ ബിഗ് ബോസ് ടീം സായിയെ സെലക്ട് ചെയ്യാതെ പിന്മാറി. ഇത്തവണയും ആദ്യം പ്രതിഫലത്തിന്റെ പേരിൽ സായിയെ ഒഴിവാക്കിയിരുന്നു. പിന്നീട് വൈൽഡ് കാർഡുകളുടെ ആവശ്യം വന്നപ്പോൾ സായിയുടെ ഡിമാന്റ് ബിഗ് ബോസ് ടീം അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ സെലക്ഷൻ കിട്ടിയിരുന്നെങ്കിൽ അഖിൽ മാരാർ-സീക്രട്ട് ഏജന്റ് മത്സരം കാണാമായിരുന്നു.'
'ഞാനും ജാസ്മിനും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ സായിക്ക് കൃത്യമായി അറിയാം. പക്ഷെ എന്നിട്ടും ഒരു ഫങ്ഷനിൽ വെച്ച് ഞങ്ങൾ ജാസ്മിനെ കണ്ടപ്പോൾ എന്നോടും ജാസ്മിനോടും സായ് ഒരുപോലെയാണ് പെരുമാറിയത്. ആരെയും വലുതായും കാണില്ല ആരെയും ചെറുതായും കാണില്ലെന്നാണ്', ഖായിസ് സായിയെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











