മുടിക്ക് കുത്തിപ്പിടിച്ച് ഉപദ്രവം, കുടുംബത്തിൽ നേരിട്ടത് ഇന്നും പൂർണമായും പറഞ്ഞിട്ടില്ല; ആദില കരഞ്ഞതിന് കാരണം
ബിഗ് ബോസ് വീട്ടിൽ കരഞ്ഞ് ആദില. അനീഷ് തന്റെയും നൂറയുടെയും ട്രോമകൾ മനസിലാക്കാതെ വിഷമിപ്പിക്കുന്ന തരത്തിൽ സംസാരിച്ചെന്നാണ് ആദില പറഞ്ഞത്. മാതാപിതാക്കളിൽ നിന്നും ആദിലയും നൂറയും അകന്ന് നിൽക്കുന്നതിനെതിരെ അനീഷ് സംസാരിച്ചിരുന്നു. ഇതേക്കുറിച്ച് മോഹൻലാലിനോട് സംസാരിക്കവെയാണ് ആദില കരഞ്ഞത്. "ആരും മനപ്പൂർവം പാരന്റ്സിനെ കുറ്റം പറയില്ല. ഞങ്ങളെ കിഡ്നാപ്പ് ചെയ്തിട്ടുണ്ട്. അതിൽ വന്ന് ഇതൊക്കെ നിങ്ങളുടെ തോന്നലാണ് എന്നൊക്കെ പറയുമ്പോൾ..." എന്ന് പറഞ്ഞ ആദില പക്ഷെ തന്റെ വാക്കുകൾ മുഴുമിപ്പിക്കും മുമ്പേ കരഞ്ഞു.
ഞങ്ങൾക്ക് ഞങ്ങളുടെ പാരന്റ്സിനെ ഇഷ്ടമാണ്. എല്ലാ പാരന്റ്സും ഇങ്ങനെയല്ല. പാർട്ണേർസിലായും മക്കളിലായാലും നല്ലതും മോശവുമുണ്ട് എന്നും ആദില പറഞ്ഞു. ബിഗ് ബോസിൽ ആദ്യമായാണ് ആദില ഇത്രയും വെെകാരികമായി സംസാരിക്കുന്നത്. കരയുന്നതിനിടെ ആദിലയ്ക്ക് പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാനായില്ല. നൂറ ആദിലയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആദിലയുടേത് ഡ്രാമയാണെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ആദിലയുടെ ഉള്ളിലെ വിഷമമാണ് പുറത്തേക്ക് വന്നതെന്ന് പല പ്രേക്ഷകരും പറയുന്നു.

ബിഗ് ബോസിൽ വരുന്നതിന് മുമ്പ് നിരന്തരം സെെബർ ആക്രമണം നേരിട്ടവരാണ് ആദിലയും നൂറയും. ജന്മം നൽകിയ മാതാപിതാക്കളെ നിന്ദിച്ച് ജീവിക്കുന്നു എന്ന് കുറ്റപ്പെടുത്തി നിരന്തരം കമന്റുകൾ വരാറുണ്ട്. ലെസ്ബിയൻ ആയതിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്നും ആദിലയും നൂറയും നേരിട്ടത് അനീഷിനോ കമന്റിടുന്നവർക്കോ അറിയില്ല. മാനസികവും ശാരീരികവുമായ ഉപദ്രവും തങ്ങൾക്കുണ്ടായെന്ന് ഇരുവരും അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
പിതാവിൽ നിന്ന് തനിക്ക് ഉപദ്രവമുണ്ടായിട്ടുണ്ടെന്ന് ആദില ഒരിക്കൽ തന്റെ വ്ലോഗിൽ വെളിപ്പെടുത്തിയിരുന്നു. "എട്ടാം ക്ലാസിൽ നിന്ന് എനിക്ക് വീട്ടിൽ നിന്ന് ഓടിപ്പോകാൻ തോന്നിയിട്ടുണ്ട്. അച്ഛൻ ദേഷ്യക്കാരനായിരുന്നു. മുടിക്ക് കുത്തിപ്പിടിച്ച് കറക്കി എടുക്കും. മുടിക്ക് പിടിച്ച് ഷെൽഫിലേക്ക് ഇടിക്കാൻ നോക്കി. ഉറങ്ങിപ്പോയതിനാണ് പുള്ളി അങ്ങനെ ചെയ്തത്. അത്ര അബ്യൂസീവ് ആയ ആളായിരുന്നു. വലുതായപ്പോൾ അബ്യൂസ് വേറെ രീതിക്കുമായി," ആദില പറഞ്ഞതിങ്ങനെ.

ഞങ്ങളുടെ മാതാപിതാക്കളും കുടുംബവും ഞങ്ങളോട് ചെയ്ത കാര്യങ്ങൾ ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്ന് നൂറയും പറഞ്ഞിരുന്നു. നേരിട്ട അനുഭവങ്ങൾ കാരണം വലിയ ട്രോമ തങ്ങൾക്കുണ്ടായിരുന്നെന്നും അതിൽ നിന്നും ഹീൽ ചെയ്യുകയാണെന്നും ഇരുവരും അന്ന് വ്ലോഗിൽ പറഞ്ഞു. എത്ര സന്തോഷമുണ്ടെങ്കിലും ഒരിക്കലും മായാത്ത മുറിവ് തങ്ങളുടെ മനസിലുണ്ടായിട്ടുണ്ടെന്ന് ആദിലയും നൂറയും ഒരിക്കൽ തുറന്ന് പറയുകയുണ്ടായി.
മീഡിയയിലേക്ക് വരാൻ ഞങ്ങൾ നിർബന്ധിതരായതാണ്. ഞങ്ങളെ മനസിലാക്കിയാൽ ആർക്കും ശല്യമില്ലാതെ ജീവിച്ചോളാം എന്ന് പറഞ്ഞതാണ്. അവരെ വിശ്വസിച്ചു. എന്നാൽ പിന്നെയും ഞങ്ങളെ പിരിക്കാൻ നോക്കി. അത് വലിയൊരു മുറിവ് തന്നെയാണെന്ന് നൂറ പറഞ്ഞു.
എന്നെ തട്ടിക്കൊണ്ട് പോയ സമയത്ത് വീണ്ടും ഒരുമിക്കാനാകുമെന്ന് തോന്നിയിരുന്നില്ല. ഞാൻ എവിടെയോ ആണ്. എന്നെ ആർക്കും അറിയില്ല. ആദില എവിടെയാണെന്ന് അറിയില്ല. ആദിലയെക്കുറിച്ച് വളരെ മോശമായി എന്നോട് അവർ പറഞ്ഞു. സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ടെന്ന് പറഞ്ഞു.ഞങ്ങളെ പിരിക്കാൻ വേണ്ടിയായിരുന്നു അത്. എന്നാൽ അവളെ എനിക്കറിയാം എന്നും അന്ന് നൂറ പറഞ്ഞു.
ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ നൂറയെ വീട്ടുകാർ ബലം പ്രയോഗിച്ച് ആദിലയുടെ വീട്ടിൽ നിന്നും കൊണ്ട് പോയിരുന്നു. കുറേനാൾ വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു നൂറ. അങ്ങനെയാണ് ആദില ഹെെക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുന്നത്. പിന്നീടാണ് ആദില-നൂറ വിഷയം പൊതുജനമറിയുന്നത്. കോടതി ഇരുവർക്കും അനുകൂലമായ തീരുമാനമെടുത്തു.


Click it and Unblock the Notifications











