'പിആറിന് കൊടുത്തത് ഒരു ലക്ഷം, കപ്പ് കഷ്ടപ്പെട്ട് നേടിയത്, അനീഷേട്ടൻ വീട്ടിൽ വന്ന് ചോദിച്ചാലും നോയാണ് മറുപടി'
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ വിന്നറായിരിക്കുകയാണ് സീരിയൽ താരം അനുമോൾ. ബിഗ് ബോസ് കപ്പ് ഉയർത്തുന്ന രണ്ടാമത്തെ പെൺകുട്ടിയാണ് അനുമോൾ. ദിൽഷയാണ് ആദ്യം വിജയിയായ പെൺകുട്ടി. രണ്ടാഴ്ച ഹൗസിൽ നിൽക്കാനുള്ള പ്ലാനോടെ വന്ന അനുമോൾ നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചും പിആർ വിവാദങ്ങളെ കുറിച്ചും ഏഷ്യാനെറ്റിന്റെ ലൈൻ കട്ടിൽ മനസ് തുറന്നു. കപ്പ് താൻ കഷ്ടപ്പെട്ട് കളിച്ച് നേടിയതാണെന്നും പിആറിന് പങ്കില്ലെന്നും അനു ആവർത്തിച്ചു.
എനിക്ക് കിട്ടിയ കപ്പ് ഞാൻ കഷ്ടപ്പെട്ട് മേടിച്ചതാണ്. അല്ലാതെ പിആർ മേടിച്ച് തന്നതല്ല. അത്രയ്ക്കും ഞാൻ ഹൗസിൽ അനുഭവിച്ചിട്ടുണ്ട്. പ്രേക്ഷകർ ഒരു മണിക്കൂർ മാത്രമെ ഷോ കണ്ടിട്ടുണ്ടാവൂ. ഞാൻ അനുഭവിച്ചത് ബിഗ് ബോസ് കണ്ടിട്ടുണ്ടാകും. എനിക്ക് പിആറുണ്ട്. അത് പറയുന്നതിൽ എനിക്ക് പ്രശ്നമില്ല. പക്ഷെ പതിനഞ്ചും പതിനാറും ലക്ഷമൊന്നും വാരി കൊടുത്തിട്ടില്ല.

അത്രയും തുക കയ്യിലുള്ള ആളായിരുന്നു ഞാനെങ്കിൽ ബിഗ് ബോസിലേക്ക് വരില്ലായിരുന്നു. വീട്ടിൽ ഇരുന്നേനെ. ബിഗ് ബോസിൽ നിന്നും വിളി വന്നപ്പോഴും ഞാൻ ഒഴിഞ്ഞ് മാറാനാണ് ശ്രമിച്ചത്. ഓണം വരികയാണ് ഒരുപാട് പ്രോഗ്രാമുകൾ കിട്ടും. അടുത്ത സീസണിൽ വരാൻ നോക്കാം എന്നാണ് ഞാൻ പറഞ്ഞത്. വീട്ടിലും ആർക്കും താൽപര്യമില്ലായിരുന്നു. പിആറിന് ഞാൻ കൊടുത്തത് ഒരു ലക്ഷമാണ്. ഇനി ഒന്നും കൊടുക്കുകയില്ല. ഞാൻ ഭയങ്കര പിശുക്കിയാണ്.
കളഞ്ഞ് കിട്ടുന്ന പൈസ പോലും ഞാൻ എടുക്കും. അതുകൊണ്ട് തന്നെ പിആറിന് പൈസ കൊടുക്കില്ല. എന്നെ പലരും പിആറിനായി സമീപിച്ചിരുന്നു. അനുവിൽ നിന്നും ഒരുപാട് പൈസ ചോദിക്കുന്നില്ല... നേരത്തെ തന്നെ ഫെയിമുള്ളയാളല്ലേ എന്നാണ് പറഞ്ഞത്. പക്ഷെ വിളിച്ചവർ ആരും അനുവിനെ ജയിപ്പിച്ച് തരാമെന്ന് പറഞ്ഞിട്ടില്ല.
ഞങ്ങളാണ് ജയിപ്പിച്ചതെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് പറഞ്ഞോട്ടെ മനുഷ്യരാണ്. എന്റെ വിജയത്തിന് പിന്നിൽ പിആർ അല്ല. എന്റെ കഷ്ടപ്പാടാണ് അനു പറഞ്ഞ് തുടങ്ങി. ആദിലയേയും നൂറയേയും ഞാൻ എന്റെ അനിയത്തിമാരെപ്പോലെയാണ് കാണുന്നത്. അവരുടെ ക്യാരക്ടർ ആ വീട്ടിൽ ആരെക്കാളും മനസിലാക്കിയിട്ടുള്ളത് ഞാനാണ്. എനിക്ക് ഇനി അവർ എന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. പട്ടായയിൽ പോകണം. പക്ഷെ ചില സങ്കടങ്ങൾ മനസിലുണ്ട്.
ഗെയിമിന്റെ ഭാഗമാണെങ്കിൽ കൂടിയും എന്നും ഞാൻ അവരെ സപ്പോർട്ട് ചെയ്തിട്ടേയുള്ളു. പക്ഷെ പെട്ടന്ന് മാറി അവൾ. ആദിലയുടെ സ്വഭാവം അങ്ങനെയാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ അവളോട് ഉള്ളിൽ ഒരു സ്നേഹം എനിക്കുണ്ട്. ശൈത്യയുമായി പ്രശ്നം വന്നത് വൈൽകാർഡ്സ് വന്നപ്പോൾ അവളെ കട്ടപ്പ എന്ന് ഞാൻ വിളിച്ചുവെന്നതാണ്. മൂന്ന് വട്ടം മാത്രമെ ഞാൻ കട്ടപ്പയെന്ന് ശൈത്യയെ വിളിച്ചിട്ടുള്ളു.

അതുപോലെ ഞാൻ ആദിലയ്ക്ക് എഴുതി കൊടുത്തത് എന്റെ നമ്പറാണ്. സീരിയസായ ഒരു വിഷയത്തിലും ഞാൻ കള്ളം പറയില്ല. അത് ഞാൻ തീരുമാനിച്ചതാണ്. ഡ്രസ്സിന്റെ ഉള്ളിലെ പോക്കറ്റിൽ ആദില അത് ഇടുകയും ചെയ്തിരുന്നു. പക്ഷെ ആദില പറയുന്നത് ഞാൻ പിആറിന്റെ നമ്പർ എഴുതി കൊടുത്തു എന്നാണ്. അമ്പതിനായിരം രൂപ കൊടുത്താൽ പിആർ വോട്ട് മേടിച്ച് തരുമെന്നും ഞാൻ ആദിലയോട് പറഞ്ഞിട്ടില്ല.
അപ്പാനിയെ ഞാൻ സിനിമയിൽ മാത്രമെ ഇവിടെ വരും മുമ്പ് കണ്ടിട്ടുള്ളു. സൗഹൃദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഞങ്ങൾ തമ്മിൽ വഴക്കായി. വഴക്കുണ്ടാക്കിയാലും ആൾ ശുദ്ധനാണ്. പേടിത്തൂറിയാണ്. നെഗറ്റീവ് ഇമേജ് വരുമോയെന്ന് പേടിയാണ്. എത്ര വഴക്കുണ്ടാക്കിയാലും എന്നോട് മിണ്ടാൻ ശ്രമിക്കുന്നത് അപ്പാനി ശരത്ത് മാത്രമാണ്.
അനീഷേട്ടന് പെട്ടന്ന് എന്നോട് ഇഷ്ടം തോന്നാൻ മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല. അനീഷേട്ടൻ സീരിയസായി പ്രപ്പോസ് ചെയ്താണെങ്കിലും ഞാൻ നോ തന്നെയെ പറയൂ. പുള്ളിയെ ഞാൻ അങ്ങനെ കണ്ടിട്ടില്ല.
നല്ലവരെയെല്ലാം കല്യാണം കഴിക്കാൻ പറ്റില്ലല്ലോ. പുള്ളി വീട്ടിൽ വന്ന് ചോദിച്ചാലും നോ തന്നെയാകും മറുപടി. എന്നെ മനസിലാക്കുന്നു ഒപ്പം നിൽക്കുന്നയാളാകണം എന്റെ പങ്കാളി. എനിക്കിപ്പോൾ പങ്കാളിയെ കുറിച്ച് ആഗ്രഹങ്ങൾ ഇല്ല. എന്നെ വിശ്വസിക്കണം. ഭംഗി, കാശ്, കളർ, പണം ഒന്നും ഞാൻ പങ്കാളിയിൽ നോക്കുന്നില്ലെന്നും അനുമോൾ പറഞ്ഞു.


Click it and Unblock the Notifications











