ആ മുഖം മൂടിക്ക് ഉള്ളിൽ നിന്ന് ഞാൻ കരയുകയായിരുന്നു, അത്രമാത്രം കുഴപ്പക്കാരനാണോയെന്ന് തോന്നി; അപ്പാനി ശരത്ത്
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അപ്പാനി ശരത്ത്. മുപ്പത്തിയഞ്ചാം ദിവസമാണ് ശരത്ത് ജനവിധിപ്രകാരം ഷോയിൽ നിന്നും എവിക്ടായത്. തിരുവോണത്തോട് അടുപ്പിച്ച് നടന്ന വീക്കെന്റ് എപ്പിസോഡിലായിരുന്നു എവിക്ഷൻ. പുലികളിയായിരുന്നു ശരത്തിന്റെ എവിക്ഷന് വേണ്ടി ബിഗ് ബോസ് ഉപയോഗിച്ചത്. ശരത്ത് എവിക്ടായി പുറത്തേക്ക് പോയപ്പോൾ മസ്താനി ആഹ്ലാദപ്രകടനം നടത്തിയതും വൈറലായിരുന്നു.
ബിഗ് ബോസ് ഷോ എന്താണെന്ന ഒരു ഐഡിയയും ഹൗസിൽ കാലുകുത്തുമ്പോൾ തനിക്ക് ഇല്ലായിരുന്നുവെന്ന് പറയുകയാണിപ്പോൾ അപ്പാനി ശരത്ത് സരിഗയ്ക്ക് നൽകിയ അഭിമുഖത്തിൽ. മുപ്പത്തിയഞ്ചാം ദിവസം നടന്ന ആ എവിക്ഷനിൽ ഞാൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

എന്ത് തന്നെയാണെങ്കിലും അവസാനം ജനങ്ങളാണല്ലോ തീരുമാനിക്കുന്നത്. ആ വീടുമായി ബന്ധപ്പെട്ട് നല്ല നല്ല ഓർമകൾ എനിക്കുണ്ട്. ശക്തമായ ഒരുപാട് സൗഹൃദങ്ങൾ കിട്ടി ശരത്ത് പറഞ്ഞ് തുടങ്ങി. സൗഹൃദം ഉണ്ടാക്കാൻ പോയതാണോ ഗെയിം കളിക്കാൻ പോയതല്ലേയെന്ന് പലരും എന്നോട് ചോദിച്ചു. ബിഗ് ബോസിലേക്ക് ഒരു ഐഡിയയും ഇല്ലാതെ കയറിപ്പോയ ആളാണ് ഞാൻ.
ഹൗസിൽ കയറിയശേഷം ഒരോ ദിവസം എങ്ങനെ സർവൈവ് ചെയ്ത് പോകാം, എങ്ങനെ ഹാപ്പിനസ് കൊണ്ടുവരാം, ഉള്ളിൽ വരുന്ന സങ്കടം എങ്ങനെ ഓവർകം ചെയ്യാം, ഒപ്പമുള്ളവരെക്കാൾ വ്യത്യസ്തമായി എങ്ങനെ നിൽക്കാം എന്നൊക്കെ ചിന്തിച്ചും അതിന് അനുസരിച്ച് നീങ്ങിയുമാണ് ഓരോ ദിവസവും അവിടെ സർവൈവ് ചെയ്തത്. ഒരു ക്യാരക്ടർ പിടിച്ച് നിൽക്കണം... ദേഷ്യപ്പെടാൻ പാടില്ല, കരയാൻ പാടില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല.
ഞാൻ ഞാനായി നിന്നു. അതിന്റേതായ വീഴ്ചകൾ ഉണ്ടായി. അതാണ് ആളുകളും പറയുന്നത്. അക്ബറുമായി സൗഹൃദമുണ്ടാക്കി ഗ്രൂപ്പ് കളിച്ചുവെന്നും ആളുകൾ പറഞ്ഞു. പക്ഷെ യഥാർത്ഥത്തിൽ ഞാൻ അങ്ങനെയാണ്. സുഹൃത്തുക്കൾക്ക് വാല്യു കൊടുക്കുന്നയാളാണ്. അതുകൊണ്ട് തന്നെ എവിടെ ചെന്നാലും സുഹൃത്തുക്കളുണ്ട്. ആരെ വേദനിപ്പിച്ചാലും ഞാൻ കാരണം ആരെങ്കിലും വിഷമിക്കുന്നുവെന്ന് തോന്നിയാലും ആ ദിവസം തീരും മുമ്പ് ഞാൻ അത് സോൾവാക്കും.
സിനിമയിൽ വന്നശേഷം ഒരുപാട് ചതിയൊക്കെ അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. ശത്രുക്കൾ വേണ്ടെന്ന് ആഗ്രഹമുള്ളതുകൊണ്ട് എന്റെ ഭാഗം ഞാൻ ക്ലിയർ ചെയ്യും. എവിക്ടായപ്പോൾ ഞാൻ മുഖം മൂടി അണിഞ്ഞാണ് പുറത്തേക്ക് വന്നത്. മുഖംമൂടിക്ക് ഉള്ളിൽ നിന്ന് ഞാൻ നന്നായി കരഞ്ഞു.

കാരണം ഇനി എനിക്ക് ആ വീട്ടിലേക്ക് മത്സരാർത്ഥിയായി വരാൻ പറ്റില്ലെന്നത് അടക്കം പലവിധ കട്ട്സുകൾ എന്റെ മനസിൽ വന്നുപോയി. മാത്രമല്ല ലാൽ സാറിന്റെ അടുത്ത് നിന്നപ്പോഴും ചില വ്യക്തികളിൽ നിന്നും എനിക്ക് വിഷമമുണ്ടായി. എന്തായാലും ഞാൻ ഔട്ടായല്ലോ. അത് അങ്ങനെ കരുതിയാൽ പോരെ. അല്ലാതെ വലിയൊരു വൈരാഗ്യം വെക്കാൻ ഞാൻ കൊലപാതകം ചെയ്തിട്ടില്ല.
തെറിയും വഴക്കും ഉണ്ടാക്കിയിട്ടുണ്ട് അത്രമാത്രം. ആ മത്സരാർത്ഥി വൈരാഗ്യം വെച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ ഞാൻ അത്രയും കുഴപ്പക്കാരനാണോയെന്ന് തോന്നി. അവിടെ വല്ലാത്തൊരു വിഷമം തോന്നി. ശേഷം ആ മത്സരാർത്ഥി പുറത്തായപ്പോൾ എനിക്ക് വേണ്ടി എന്റെ സുഹൃത്തുക്കൾ ചെയ്തത് ടിവിയിൽ കണ്ട് ഞാൻ കരഞ്ഞു. അവർക്ക് എന്നോട് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് മനസിലായി.
പക്ഷെ ബിഗ് ബോസ് ഷോ ഇനിയുള്ള കാലം മുഴുവൻ ചുമലിൽ ഏറ്റി നടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ പ്രൊഫഷൻ ആക്ടിങ്ങാണ്. അതുമായി ഞാൻ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അപ്പാനി ശരത്ത് പറയുന്നു.


Click it and Unblock the Notifications











