പാമ്പർ ചെയ്യുമെന്ന് കരുതിയോ?, നിങ്ങൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?; അനുവിനെ നിർത്തിപൊരിച്ച് മോഹൻലാൽ!
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ മൂന്നാം ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ മത്സരാർത്ഥികളുമായി അവതാരകൻ മോഹൻലാൽ സംവദിച്ചത് വെർച്വലിയാണ്. അമേരിക്കയിലാണെന്നതിനാലാണ് ശനി, ഞായർ ദിവസങ്ങളിൽ സംപ്രേഷണം ചെയ്യാറുള്ള വീക്കെന്റ് എപ്പിസോഡ് വെള്ളിയാഴ്ച ഒറ്റ എപ്പിസോഡായി പ്രേക്ഷകരിലേക്ക് എത്തിയത്.
ഇത്തവണ വീക്കെന്റ് എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ജിസേൽ -അനുമോൾ വഴക്ക് തന്നെയായിരുന്നു. റൂൾസ് തെറ്റിച്ച് ലിപ്സ്റ്റിക്ക് ഇട്ടതിന് ജിസേലിന്റെ ചുണ്ടിൽ ടിഷ്യുകൊണ്ട് അനു ഉരച്ചതും അതിൽ രോഷം കൊണ്ട് ജിസേൽ അനുമോളെ പിടിച്ച് തള്ളിയതും ഹൗസിന് അകത്തും പുറത്ത് പ്രേക്ഷകർക്കിടയിലും വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. ആദ്യ ആഴ്ച മുതൽ ജിസേൽ-അനുമോൾ പ്രശ്നമുണ്ട്.

റൂൾസ് തെറ്റിച്ച് വസ്ത്രവും ലിപ്സ്റ്റിക്കും ജിസേൽ ഉപയോഗിക്കുന്നുവെന്നത് തന്നെയായിരുന്നു അന്നും ഇന്നും ഇരുവരും തമ്മിൽ നിരന്തരമായി പ്രശ്നങ്ങളുണ്ടാകുന്നതിന്റെ കാരണം. തുടക്കത്തിൽ തർക്കം ഗെയിമിന്റെ ഭാഗമായിരുന്നുവെങ്കിലും ഇപ്പോൾ ഇരുവരും ഹൗസിൽ വെച്ചുണ്ടായ പ്രശ്നങ്ങൾ വ്യക്തിപരമായി എടുത്താണ് മുന്നോട്ട് പോകുന്നത്.
തന്നെ ഹൗസിൽ എല്ലാവരും ഒറ്റപ്പെടുത്തി പരിഹസിക്കുന്നതായി തോന്നി എന്നാണ് ജിസേൽ വിഷയത്തെ കുറിച്ച് സംസാരിക്കവെ അനുമോൾ മോഹൻലാലിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഹൗസിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാകുന്നതും കരയുന്നതും അനുമോളാണ്. മാത്രമല്ല മൂന്ന് ആഴ്ചയ്ക്കുള്ളിൽ രണ്ട് തവണ അനു ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
ബിഗ് ബോസ് പറയുന്ന റൂൾ ജിസേൽ ബ്രേക്ക് ചെയ്യുന്നതായി തോന്നിയെങ്കിലും അനുവാദമില്ലാതെ ഒരാളുടെ ശരീരത്തിൽ തൊടുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ?. നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്. ശാപവാക്കുകൾ വരെ ഉപയോഗിക്കുന്നു. സംസാരിക്കുന്ന ഭാഷ വളരെ മോശമാണ്. നിങ്ങൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?. ഇതൊരു ഗെയിമല്ലേ.
ഗെയിം കളിക്കാനാണ് വന്നതെന്ന് അറിയില്ലേ. ഹൗസിലെ മറ്റുള്ളവർ പാമ്പർ ചെയ്യുമെന്ന് കരുതിയോ?. ഗ്യാങ് കൂടി മറ്റുള്ളവർ പരിഹസിക്കുന്നത് അവരുടെ ഗെയിം അല്ലേ. അത് മനസിലാക്കാൻ ബുദ്ധിയില്ലേ?. ഗ്യാങ്ങായിട്ട് ഇരിക്കരുതെന്നോ സംസാരിക്കരുതെന്നോ എനിക്കോ ബിഗ് ബോസിനോ പറയാൻ കഴിയുമോ എന്നാണ് മോഹൻലാൽ അനുവിനോട് ചോദിച്ചത്. അനുവിനെ പിടിച്ച് തള്ളിയതിന് ജിസേലിനേയും മോഹൻലാൽ വിമർശിച്ചു.

ഹൗസിലെ റൂൾസിന് എതിരായി പരസ്പരം ഫിസിക്കൽ അസാൾട്ട് രീതിയിലുള്ള പ്രവൃത്തികൾ ഉണ്ടായതുകൊണ്ട് രണ്ടുപേരെയും മോഹൻലാൽ നേരിട്ട് നോമിനേഷനിൽ ഉൾപ്പെടുത്തി. മാത്രമല്ല ജിസേലിന്റെ ഫോട്ടോയുള്ള ബാഡ്ജ് അനുമോളും അനുവിന്റെ ഫോട്ടോയുള്ള ബാഡ്ജ് ജിസേലും ധരിക്കാനും രണ്ട് മണിക്കൂർ ഇരുവരും ഒരുമിച്ച് ജയിലിൽ കിടക്കാനും മോഹൻലാൽ നിർദേശിച്ചു.
പിടിച്ച് തള്ളണമെന്ന് കരുതിയിരുന്നില്ലെന്നും ആദ്യം ഒരിക്കൽ അടിച്ചപ്പോൾ താൻ ക്ഷമിച്ചതാണെന്നും വീണ്ടും സമാനമായ രീതിയിൽ പെരുമാറിയപ്പോഴാണ് പിടിച്ച് തള്ളിയതെന്ന് ജിസേലും പറഞ്ഞു. ഹൗസിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളാണ് ജിസേലും അനുമോളും. ഇരുവരുടേയും ഫിസിക്കൽ അസാൾട്ട് വിഷയം വിവാദമായപ്പോൾ നടപടി ഉണ്ടാകാതിരുന്നതിനാൽ നെവിൻ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയിരുന്നു.
മാപ്പ് പറഞ്ഞതിനാൽ പിന്നീട് ഹൗസിലേക്ക് ബിഗ് ബോസ് ടീം നെവിനെ തിരികെ കയറ്റുകയായിരുന്നു. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രമാണ് നെവിനെ തിരികെ കയറ്റിയതെന്നും ആർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് തങ്ങൾക്ക് അറിയാമെന്നും നെവിനെ ശാസിച്ച് മോഹൻലാൽ പറഞ്ഞു. മോഹൻലാൽ നേരിട്ട് ഷോയിൽ എത്താത്തതുകൊണ്ട് തന്നെ ഇത്തവണ എവിക്ഷൻ നടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ നോമിനേഷൻ ലിസ്റ്റിൽ ഇപ്പോഴുള്ളവർ തന്നെയാകും അടുത്തയാഴ്ചയും ജനവിധി തേടുക.


Click it and Unblock the Notifications