'ഇത്രയൊക്കെ അനുഭവിച്ച സിജോ കാട്ടുതീ തന്നെ, വിവരമില്ലാതെ പറയുന്നതെല്ലാം മാസാണെന്ന് കരുതുന്നവരോട് എന്ത് പറയാൻ?'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി പോയതുകൊണ്ട് മാത്രം ഒട്ടേറെ വേദന അനുഭവിക്കേണ്ടി വന്ന മത്സരാർത്ഥിയാണ് യുട്യൂബറായ സിജോ.വാക്ക് തർക്കത്തിനിടെ സഹമത്സരാർത്ഥി അസി റോക്കി ഇടിച്ചതിനെ തുടർന്ന് സിജോയുടെ താടിയെല്ലിന് സാരമായി പരിക്കേറ്റിരുന്നു. അതുകൊണ്ട് തന്ന സർജറി മുതലായവയ്ക്ക് വിധേയനാകേണ്ട അവസ്ഥയും സിജോയ്ക്ക് വന്നിരുന്നു. എന്നാൽ വേദന കടിച്ചമർത്തിയാണ് താൻ ഹൗസിൽ ഗെയിം കളിക്കുന്നതെന്ന കാര്യം സിജോ ഒരിക്കൽ പോലും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ അന്നത്തെ ഫിസിക്കൽ അസാൾട്ടിന് ശേഷം താൻ എന്തൊക്കെ അനുഭവിച്ചുവെന്ന് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് സിജോ.
സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ട വീഡിയോയിലാണ് തന്റെ മെഡിക്കൽ കണ്ടീഷൻ എന്താണെന്ന് സിജോ വിവരിച്ചത്. സിജോ പറഞ്ഞത് ഇങ്ങനെയാണ്... ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങി സോഷ്യൽമീഡിയയിൽ സജീവമായശേഷം ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് എന്റെ മെഡിക്കൽ കണ്ടീഷൻ എങ്ങനെയുണ്ടെന്നത്.

പതിനാറാമത്തെ ദിവസം ബിഗ് ബോസിൽ നിന്നും ഇറങ്ങിയിട്ട് പിന്നീട് നാൽപ്പത്തിയഞ്ചാമത്തെ ദിവസമാണ് തിരികെ കയറി ചെല്ലുന്നത്. എന്റെ ഈ അവസ്ഥയ്ക്കെല്ലാം കാരണക്കാരനായ ഒരു വ്യക്തി കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ വന്നിരുന്ന് ന്യായീകരിച്ച് മെഴുകുന്നത് കണ്ടിരുന്നു. ആദ്യം ഞാൻ കരുതിയത് അനാവശ്യമായി വിവാദങ്ങളൊന്നും ഉണ്ടാക്കേണ്ടെന്നാണ്. ഹൗസിലായിരുന്നപ്പോൾ എനിക്ക് തോന്നുന്ന കാര്യങ്ങൾക്ക് എതിരെ തീർച്ചയായും ഞാൻ പ്രതികരിച്ചിട്ടുണ്ട്.
അതിനെ അഹങ്കാരി എന്നൊരു ടാഗ് ലൈൻ നൽകി ആരും കാണരുത്. സംസാരിക്കേണ്ട കാര്യങ്ങൾ ആരോടാണെങ്കിലും സംസാരിക്കണം. പതിനാറാം ദിവസം എനിക്ക് സംഭവിച്ച ആ പ്രശ്നത്തിനുശേഷം സർജറിയും മറ്റും കഴിഞ്ഞ് ഞാൻ ചെന്നൈയിൽ തന്നെയായിരുന്നു. വീട്ടിലേക്ക് വന്നിരുന്നില്ല. ആ സമയത്ത് എന്നെ നോക്കാൻ എനിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തിയുടെ മൊബൈൽ ഉപയോഗിച്ച് പകർത്തിയതാണ് ഈ ഫോട്ടോ.
എനിക്ക് അപ്പോൾ ഫോൺ യൂസ് ചെയ്യാൻ തന്നിരുന്നില്ല. ബിഗ് ബോസ് അവസാനിച്ചപ്പോഴേക്കും ഞാൻ 13 കിലോയോളം ഭാരം കുറഞ്ഞു. ഓപ്പറേഷനുശേഷം എനിക്ക് ചില സൈഡ് എഫക്ടുകൾ വന്നു. മസിൽ ലോസ് ഉണ്ടായി. ശരീര ഭാരം ഒരുപാട് കുറഞ്ഞു. ഓരോ ദിവസവും ഓരോ കിലോ കുറയുന്ന അവസ്ഥയുണ്ടായി. ബിഗ് ബോസിലേക്ക് വരുമ്പോൾ 83 കിലോയുണ്ടായിരുന്നു.
പിന്നീട് അത് എഴുപത് കിലോയായി. ശരീരത്തിൽ ഓപ്പറേഷൻ, സ്റ്റിച്ചിടൽ ഇതൊക്കെ ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്. അനസ്തേഷ്യയും ആദ്യമായാണ് ശരീരത്തിൽ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ശരീരത്തിൽ പല ഭാഗത്തും ചുവന്ന നിറത്തിൽ പാടുകൾ വന്നു. മുടിയും കൊഴിഞ്ഞു. മുഖക്കുരു വന്നു. മാത്രമല്ല സർജറിക്കായി മാറി നിന്ന സമയത്ത് ആദ്യത്തെ രണ്ടാഴ്ച ജൂസ് മാത്രമാണ് കുടിച്ചത്.

അതുപോലെ തന്നെ സിംപതി വേണ്ടെന്ന് തീരുമാനിച്ചിരുന്നത് കൊണ്ടാണ് ഹൗസിൽ ആയിരുന്നപ്പോൾ എന്റെ വയ്യാത്ത അവസ്ഥ പുറത്ത് അറിയിക്കാതെ ഇരുന്നത്. നാൽപ്പത്തിയൊമ്പത് ദിവസമാണ് ഹീലിങിനായി ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ഹൗസിലേക്ക് പോകാൻ ഞാൻ നിർബന്ധം പിടിച്ചു. അങ്ങനെയാണ് തിരികെ മത്സരത്തിലേക്ക് വന്നത്. തിരികെ വരുമ്പോൾ വായിൽ 12 ബാന്റേജുണ്ടായിരുന്നു.
മാത്രമല്ല തല കുനിക്കാൻ പാടില്ല, ഡാൻസ് കളിക്കാൻ പാടില്ല, 20 കിലോയിൽ കൂടുതൽ ഭാരം എടുക്കരുത്, മൽപ്പിടുത്തം നടത്തരുത് തുടങ്ങിയ റെസ്ട്രിക്ഷൻസ് ഉണ്ടായിരുന്നു. പിന്നീട് എനിക്ക് ഹൗസിൽ ഒരു തളർവാത രോഗിയുടെ അവസ്ഥയായിരുന്നു. വാ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഒരുപാട് ടാബ്ലെറ്റുകൾ കഴിക്കാനുണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചിന് വീണ്ടും ഓപ്പറേഷനുണ്ട്.
അന്ന് പ്ലേറ്റ് റിമൂവ് ചെയ്യും. ബോധവും വിവരവും ഒന്നുമില്ലാതെ ഞാൻ പറയുന്നതെല്ലാം മാസാണെന്ന് കരുതുന്നവരോട് എന്ത് പറഞ്ഞാലും അതിൽ അർത്ഥമില്ലാതെയാകും. അതുകൊണ്ടാണ് പ്രതികരിക്കാതെ ഇരുന്നത്. പിന്നെ ഇനിയും ഊച്ചാളി കുണുവാവ മാസ് പരിപാടി പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് സിജോ പറഞ്ഞത്.
ചികിത്സയിലായിരുന്ന സമയത്തെ ചില ഫോട്ടോകളും സിജോ പുറത്തുവിട്ടു. താരത്തിന്റെ പുതിയ വീഡിയോ കണ്ടശേഷം ഇത്രയൊക്കെ അനുഭവിച്ച സിജോ കാട്ടുതീ തന്നെയാണെന്നാണ് ഏറെയും കമന്റുകൾ. അസി റോക്കിയുടെ പേരിൽ കേസ് കൊടുക്കാനും ആളുകൾ സിജോയോട് ആവശ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications