'കൺഫഷൻ റൂമിൽ വെച്ച് മോനെ കണ്ടിരുന്നു, ഭർത്താവിന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ടായിരുന്നു'
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ പതിനൊന്നാം ആഴ്ച ഹൗസിൽ നിന്നും പുറത്തായത് വേദ് ലക്ഷ്മിയാണ്. ഈ സീസണിൽ ഹൗസിൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ചൊരാളും ലക്ഷ്മിയായിരുന്നു. തുടക്കം ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന് പറഞ്ഞതോടെയായിരുന്നു. അതിനുശേഷം വലിയ രീതിയിൽ ഹൗസിന് അകത്തും പുറത്തും ലക്ഷ്മിക്ക് എതിരെ ഹേറ്റ് ഉയർന്നു.
എങ്കിലും ആക്ടീവായി ഹൗസിൽ നിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്നതിനാലാണ് ലക്ഷ്മി പുറത്തായത്. ഫാമിലി വീക്കിൽ ലക്ഷ്മിയുടെ രണ്ടര വയസുകാരൻ മകൻ സമന്യുവിനെ ഹൗസിലേക്ക് കയറ്റാതിരുന്നതും വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. അന്ന് ലക്ഷ്മിയുടെ ഭർത്താവ് അനന്തപത്മനാഭൻ അടക്കമുള്ളവർ ബിഗ് ബോസ് ടീമിന് എതിരെ രംഗത്ത് വന്നിരുന്നു.

താൻ സമ്മതം കൊടുത്തിട്ടും കുഞ്ഞിനെ കാണാൻ ലക്ഷ്മിയെ ബിഗ് ബോസ് അനുവദിച്ചില്ലെന്നായിരുന്നു അനന്തപത്മനാഭൻ പറഞ്ഞത്. എന്നാൽ ലക്ഷ്മിയും ഭർത്താവും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതിനാൽ ചില നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ ഹൗസിൽ കയറ്റാതിരുന്നത്. പക്ഷെ കൺഫഷൻ റൂമിൽ വെച്ച് ലക്ഷ്മി മകനെ കണ്ടിരുന്നു.
എവിക്ഷൻ കഴിഞ്ഞ് പുറത്ത് വന്നശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ലക്ഷ്മി വെളിപ്പെടുത്തിയത്. തനിക്ക് വേണ്ടി സംസാരിച്ച് ഭർത്താവ് വീഡിയോ ഇറക്കിയതിനോട് എതിർപ്പുള്ളതായും ലക്ഷ്മി വ്യക്തമാക്കി. കൺഫഷൻ റൂമിൽ വെച്ച് ഞാൻ മോനെ കണ്ടിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഓഡീഷന് വന്ന സമയത്ത് തന്നെ ഞാൻ ബിബി ടീമിനോട് പറഞ്ഞിരുന്നല്ലോ.
ഭർത്താവിന്റെ സമ്മതം വേണമായിരുന്നുവെന്നും ലീഗലി അത് കിട്ടാതിരുന്നതുകൊണ്ടാണ് മകനെ ഹൗസിൽ കയറ്റാതിരുന്നതെന്നും അറിയാം. അതിൽ ക്ലാരിറ്റി കുറവ് എനിക്ക് ഇല്ല. ഈ വിഷയത്തിൽ ഭർത്താവ് വീഡിയോ ഇട്ടതിനോട് എനിക്ക് താൽപര്യമില്ല. എന്നെക്കുറിച്ചുള്ള ഒരു വീഡിയോയും മുൻ ഭർത്താവ് ഇടണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്റെ രണ്ട് വയസായ കുഞ്ഞിനെ ബിബി ടീം ഒറ്റയ്ക്ക് പുറത്ത് നിർത്തില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
കുഞ്ഞിനൊപ്പം കൂട്ടായി എന്റെ ബ്രദർ നിന്നതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല. ഞാൻ കൺഫഷൻ റൂമിൽ വെച്ച് കുട്ടിയെ കണ്ടിരുന്നു. ബ്രദറും ഭർത്താവുമെല്ലാം കുട്ടിയുടെ പേരിൽ വീഡിയോ ഇട്ടുവെന്ന് ഇപ്പോഴാണ് അറിയുന്നത്. ബ്രദർ ഹൗസിലേക്ക് വരാതെ കുട്ടിക്കൊപ്പം പുറത്ത് കൂട്ടായി നിന്നതിനോട് ഞാൻ യോജിക്കുന്നു എന്നും ലക്ഷ്മി പറഞ്ഞു.

പിആർ നൽകിയിട്ടാണോ ഷോയിൽ മത്സരിക്കാൻ എത്തിയതെന്ന ചോദ്യത്തോടും ലക്ഷ്മി പ്രതികരിച്ചു. എനിക്ക് പിആറില്ല. അവസാന നിമിഷമാണ് എനിക്ക് ബിബിയിൽ നിന്നും കോൾ വന്നത്. ഡ്രസ് സെലക്ട് ചെയ്യാനല്ലാതെ മര്യാദയ്ക്ക് ഫുഡ് കഴിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. പുറത്ത് ഞാൻ പ്രിൻസിപ്പളല്ല. പക്ഷെ വീട്ടിൽ അത്യാവശ്യം കാർന്നോര് കളിച്ച് നടക്കുന്നയാളാണ്. അപ്പൂപ്പനും അമ്മൂമ്മയും ഉള്ള വീട്.
അമ്മയുടെ ചേച്ചിയുടെ വീട് ഇവിടങ്ങളിൽ എല്ലാം ഡ്രൈവർ പണിയും കാർന്നോര് പണിയും എല്ലാം ഞാനാണ് ചെയ്യുന്നത്. ആ ലക്ഷ്മിയെ ഞാൻ ഹൗസിൽ എടുത്തിരുന്നുവെങ്കിൽ ഹൗസ്മേറ്റ്സ് എനിക്ക് വിഷം കലക്കി തന്നേനെ. ഞാൻ ഓർഗനൈസ്ഡ് ആയിട്ടുള്ള ആളല്ല. ഞാൻ അൽപ്പം ടെററാണ് സ്വന്തം വീട്ടിൽ.
പക്ഷെ മോനോട് ജെന്റിൽ പാരന്റിങ്ങാണ്. ഹൗസിൽ കണ്ടതിന്റെ പത്ത് ഇരട്ടി കാണും എന്നുമാണ് ലക്ഷ്മി പറഞ്ഞത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന ലക്ഷ്മി അമ്മയ്ക്കൊപ്പമാണ് താമസം. മുള്ളൻകൊല്ലി എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications