ഫുക്രുവും രജിത്തും നേർക്ക് നേർ, ഇത്തവണ ലക്ഷ്വറി ടാസ്ക്ക്, ബിഗ് ബോസ് ഹൗസിൽ വീണ്ടും സംഘർഷം
ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ അംഗങ്ങൾക്ക് കഠിനമായ ടാസ്ക്കുകളാണ് ബിഗ് ബോസ് നൽകുന്നത്. വീണ്ടും ഒരു ലക്ഷ്വറി ടാസ്ക്ക് കൂടി വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലേത് പോലെ ഈ ആഴ്ചയിലെ ലക്ഷ്വറി ടാസ്ക്ക് അത്ര എളുപ്പമല്ല. പൂട്ട് തുറക്കൽ ടാസ്ക്കാണ് അംഗങ്ങൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം. രണ്ട് ഘട്ടമായിട്ടാണ് മത്സരം നടക്കുന്നത്.

Recommended Video
ബുദ്ധി മികവും ആസൂത്രണ മികവും കായിക ബലവും ഒരു പോലെ ഉപയോഗിച്ചു കൊണ്ട് കളിക്കാനുള്ള ഒരു ടാസ്ക്കായിരുന്നു ഇത്. നാല് പേർ അടങ്ങുന്ന രണ്ട് ടീമുകളായിട്ടായിരുന്നു മത്സരം. ഗാർഡനിൽ ഒരു കസേരയിൽ ചങ്ങലകളും നാല് പൂട്ട് കൊണ്ട് ബന്ധനസ്ഥനാക്കിയ ഒരു പ്രതിമയുണ്ടാകും. ആ പ്രതിമ സൂപ്പർ വില്ലന്മാരുടെ കൂട്ടാളിയാണ്. അയാളെ ഒറ്റപ്പെട്ട സംഘട്ടനത്തിലൂടെ സൂപ്പർ ഹീറോസ് തടവിലാക്കി വച്ചിരിക്കുകയാണ്. ആ തടങ്കലിൽ നിന്ന് അയാളെ രക്ഷപ്പെടുത്തി എടുക്കുവാൻ സൂപ്പർ വില്ലന്മാർ എത്തുന്നു. ഇവരെ തടയാനായി സൂപ്പർ ഹീറോസും ശ്രമിക്കുക. ഇതാണ് ടാസ്ക്ക്. പൂട്ട് തുറക്കാനുള്ള നാല് താക്കോലുകൾ സൂപ്പർ വില്ലന്മാർക്ക് നൽകുന്നതാണ്. ബസർ കേൾക്കുമ്പോൾ മാത്രമേ താഴുകൾ തുറക്കാൻ പാടുള്ളു. അതുപോലെ ബസർ കേൾക്കുമ്പോൾ ഇത് നിർത്തുകയും വേണം. ഓരോ ബസറിലും ഓരോ പൂട്ടുകൾ വേണം തുറക്കാൻ. 400 ലക്ഷ്വറി പോയിന്റുകളാണ് ഓരോ പൂട്ട് തുറക്കുമ്പോഴും ലഭിക്കുക. രണ്ട് ഘട്ടവും കഴിയുമ്പോൾ ഏറ്റവും കൂടുതൽ പൂട്ട് തുറന്ന ടീം ആകും ജയിക്കുക- ഇതാണ് ടാസിക്കിന്റെ നിയമം.
പാഷണം ഷാജി, വീണ, ആര്യ , രജിത് കുമാർ എന്നിവരായിരുന്നു എ ടീമിൽ. ഇവരായിരുന്നു ആദ്യം സൂപ്പർ വില്ലന്മാരായത്. മഞ്ജു, സൂരജ്, ജസ്ല, ഫുക്രു എന്നിവരാണ് ബി ടീമിൽ.
എന്നാൽ ടാസ്ക്ക് വലിയ വഴക്കാണ് ബിഗ് ബോസ് ഹൗസിൽ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യത്തെ തവണ വീണ സൂരജിന്റെ കൈയില്‍ കടിച്ചു എന്നായിരുന്നു പ്രശ്നം. പിന്നീട് ബസര്‍ ശബ്ദിക്കുന്നതിന് മുന്‍പ് അടുത്തുകിടന്നിരുന്ന പെട്ടികളും മറ്റും എതിരാളികളുടെ ചലനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നതിന് വേണ്ടി ഫുക്രു കൊണ്ടുവന്നിടാന്‍ തുടങ്ങി. എന്നാൽ ഇവ രജിത് കുമാര്‍ എടുത്തു മാറ്റുകയായിരുന്നു. ഇതോട് കൂടി അംഗങ്ങൾ ഇരു ചേരികളിലായി തിരിഞ്ഞു. ഫുക്രു ഗെയിമിനില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് പോകുകയും ചെയ്തു. ആര്യ ഉള്‍പ്പെടെ പലരും സംസാരിക്കാന്‍ വന്നെങ്കിലും ഫുക്രു തീരുമാനം മാറ്റാന്‍ തയ്യാറായില്ല.
പിന്നീട് പാഷാണം ഷാജിയുമായുള്ള ചർച്ചക്കൊടുവിൽ ഫുക്രു ടാസ്ക്കിൽ തിരിച്ചെത്തി. ഗെയിമിനെ ഗെയിമായി കാണണമെന്ന് ഷാജി ഫുക്രുവിനെ ഉപദേശിച്ചു. എന്നാല്‍ താനും ഇത് ഗെയിമായേ കാണുന്നുള്ളെന്നും എന്നാല്‍ അയാളെ (രജിത്) താനിനി പിടിച്ച് തള്ളുമെന്നും ഫുക്രു പറഞ്ഞു. എന്നാൽ പിന്നീട് മാറ്റി പറയുകയായിരുന്നു. താന്‍ അങ്ങനെ ചെയ്താല്‍ പ്രേക്ഷകര്‍ എതിരാവുമെന്നായിരുന്നു ഫുക്രുവിന്റെ അഭിപ്രായം. ' ഞാന്‍ അങ്ങനെ ചെയ്താല്‍ നാട്ടുകാര് മൊത്തം എന്റെ നേരെ തിരിയും. അതേ ഇവിടെ സംഭവിക്കൂ. അല്ലാതെ ഒന്നും സംഭവിക്കില്ലെന്നും ഫുക്രു പറഞ്ഞു
വഴക്കും ബഹളത്തിനുമിടയിൽ ഒരു പൂട്ട് മാത്രമാണ് ഷാജിയുടെ ടീമിന് തുറക്കാനായത്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഫുക്രുവും വീണയും. എന്നാൽ ഇവരുടെ സൗഹൃദത്തിന് ചെറിയ വിള്ളലുകൾ വീണിരിക്കുകയാണ്. ടാസ്ക്കിനിടയിലും വീണയോട് ഫുക്രു കയർത്തിരുന്നു.


Click it and Unblock the Notifications