ശരീരഭാരം 125 കിലോ..., ഹൗസിൽ രവീന്ദർ ചന്ദ്രശേഖറിനായി സെപ്ഷ്യൽ ചെയറൊരുക്കി തമിഴ് ബിഗ് ബോസ് ടീം?
പുതിയ അവതാരകനും പുതിയ കളിയുമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചു. കഴിഞ്ഞ ഏഴ് സീസണുകളിൽ ബിഗ് ബോസ് ഹോസ്റ്റായിരുന്ന കമല്‍ഹാസന്‍ മാറി ഇത്തവണ ബിഗ് ബോസ് അവതാരകനായി എത്തിയിരിക്കുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. വിജയ് സേതുപതിയാണ് അവതാരകൻ എന്നതുകൊണ്ട് തന്നെ ഈ സീസൺ കാണാനും പ്രേക്ഷകർക്ക് ആവേശമാണ്. ഇത്തവണ 18 മത്സരാര്‍ത്ഥികളാണ് തമിഴ് ബിഗ് ബോസില്‍ ഉള്ളത്.
ഇതില്‍ പ്രധാനിയും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ളതുമായ ഒരു മത്സരാർത്ഥി നിര്‍മ്മാതാവും യുട്യൂബറുമായ രവീന്ദർ ചന്ദ്രശേഖറാണ്. രവീന്ദറിനെ മലയാളികൾ ശ്രദ്ധിചച്ച് തുടങ്ങിയത് താരം രണ്ട് വർഷം മുമ്പ് സീരിയൽ താരം മഹാലക്ഷ്മിയെ വിവാഹം ചെയ്തത് മുതലാണ്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും നേരെയുണ്ടായത്.

ശരീരഭാരത്തിന്‍റെ പേരിലാണ് രവീന്ദറിനെ കളിയാക്കിയതെങ്കില്‍ പണം കണ്ടിട്ടാണ് നിര്‍മാതാവിനെ മഹാലക്ഷ്മി കല്യാണം കഴിച്ചതെന്നായിരുന്നു നടിക്ക് നേരെയുള്ള വിമര്‍ശനം. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല. മനസിലാക്കിയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ചെറിയ പെണ്‍കുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്നൊക്കെ കണ്ടു. എനിക്ക് ഒരുപാട് പ്രായമൊന്നുമില്ല.
എനിക്ക് 38 ഉം മഹാലക്ഷ്മിക്ക് 35ഉം ആണ് പ്രായമെന്നുമാണ് വിവാഹം കഴിഞ്ഞ ഇടയ്ക്ക് ട്രോളുകളോടും വിമർശനങ്ങളോടും പ്രതികരിച്ച് രവീന്ദർ പറഞ്ഞത്. മഹാലക്ഷ്മി എല്ലാത്തരത്തിലും രവീന്ദറിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്. അടുത്തിടെ രവീന്ദർ തട്ടിപ്പ് കേസിൽ കുടുങ്ങിയപ്പോഴും മഹാലക്ഷ്മിയാണ് രവീന്ദറിന് കരുത്ത് പകർന്ന് ആദ്യം എത്തിയത്.
വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് രവീന്ദർ ചന്ദ്രശേഖർ കുറച്ചുനാൾ മുമ്പ് അറസ്റ്റിലായത്. ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് രവീന്ദർ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കാരണം കഴിഞ്ഞ ഏഴ് ബിഗ് ബോസ് സീസൺ എപ്പിസോഡുകളുടെയും റിവ്യു ചെയ്തിരുന്നയാളാണ് രവീന്ദർ. ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കിയിട്ടുമുണ്ട്.
ബിഗ് ബോസ് ഹൗസിൽ മാനസിക ശക്തി പരീക്ഷിക്കുന്ന ടാസ്‌ക്കുകൾ മാത്രമല്ല ശാരീരിക ക്ഷമത പരീക്ഷിക്കുന്ന ടാസ്‌ക്കുകളും ഉണ്ടാകും. ഇന്നലെ നൽകിയ ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കവെ ഓടുന്നതിനിടയിൽ രവീന്ദറിൻ്റെ കാലിന് പരിക്കേറ്റ് ഇപ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വിദഗ്ധ പരിശോധനയിൽ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയാൽ രവീന്ദർ ഷോയിൽ നിന്നും ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്.

രവീന്ദറിന് പരിക്കേറ്റശേഷം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ ശരീര ഭാരമാണ്. റിപ്പോർട്ടുകൾ അനുസരിച്ച് രവീന്ദറിൻ്റെ ശരീരഭാരം 125 കിലോയാണ്. ഇദ്ദേഹത്തിനായി പ്രത്യേക കസേര ബിഗ് ബോസ് ടീം ഹൗസിൽ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ഒരു അഭിമുഖത്തിൽ രവീന്ദർ ചന്ദ്രശേഖർ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബിഗ് ബോസിൻ്റെ ആറാം സീസണിൽ പങ്കെടുക്കാൻ രവീന്ദറിന് അവസരം ലഭിച്ചിരുന്നു.
ആ സമയത്ത് രവീന്ദറിന് വേണ്ടി പ്രത്യേകം ഇരിപ്പിടം തയ്യാറാക്കുന്നതിന് അടക്കമുള്ള അളവുകൾ വരെ എടുത്ത് എല്ലാ നടപടികളും ബിഗ് ബോസ് ടീം പൂർത്തിയാക്കിയിരുന്നുവെന്നാണ് താരം അന്ന് പറഞ്ഞത്. എന്നാൽ അവസാന നിമിഷം രവീന്ദർ ലിസ്റ്റിൽ നിന്നും പുറത്തായി. അന്ന് നഷ്ടപ്പെട്ട അവസരമാണ് രണ്ട് വർഷത്തിന് ശേഷം രവീന്ദറിന് ഇപ്പോൾ തിരികെ ലഭിച്ചിരിക്കുന്നത്.
പക്ഷെ കാലിന്റെ പരിക്ക് ഭേദമായാൽ മാത്രമെ രവീന്ദർ ഹൗസിൽ തുടരുമോ ഇല്ലയോ എന്നതിൽ വ്യക്തത വരു. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.


Click it and Unblock the Notifications