'പൃഥ്വിയുടെ നിലപാടും പ്രവൃത്തിയും വ്യത്യസ്തം, കോമാളിത്തരം ചെയ്യുന്നു, ദിലീപ് പറയുന്നില്ല ചെയ്ത് കാണിക്കുന്നു'
നടിയെ ആക്രമിച്ച കേസിൽ വിധി വന്നശേഷം ദിലീപിനെ അനുകൂലിച്ചാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ സംസാരിച്ചത്. അതിനൊപ്പം നടൻ പൃഥ്വിരാജിന്റെ ചില പ്രവൃത്തികളേയും അഖിൽ വിമർശിച്ചിരുന്നു. എന്തുകൊണ്ട് പൃഥ്വിരാജിനെ വിമർശിച്ച് സംസാരിച്ചുവെന്നതിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോൾ അഖിൽ മാരാർ.
ദിലീപ് ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞ് നടക്കുന്നില്ലെന്നും ചെയ്ത് കാണിക്കുകയാണ് ചെയ്യാറെന്നും എന്നാൽ പൃഥ്വിരാജിന്റെ നിലപാടും പ്രവൃത്തിയും വ്യത്യസ്ഥമാണെന്നും അഖിൽ മാരാർ പറയുന്നു. ദിലീപേട്ടന്റെ കോടതി വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ നടൻ പൃഥ്വിരാജിന് എതിരെ ഞാൻ പറഞ്ഞുവെന്ന് പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ചിലത് അടർത്തി എടുത്ത് പ്രചരിപ്പിക്കുന്നത് കണ്ടു.

ദിലീപിന് എതിരെ ഉണ്ടായിരുന്ന ഗുരുതര ആരോപണങ്ങളിൽ ഒന്നായിരുന്നു അദ്ദേഹം പലരുടേയും കരിയർ നശിപ്പിച്ചിട്ടുള്ളയാളാണ് എന്നത്. സംവിധായകൻ ആലപ്പി അഷ്റഫിനേയും റഫീഖെന്ന ഏതോ ഒരു തിരക്കഥാകൃത്തിനേയും ദിലീപ് തകർക്കാൻ ശ്രമിച്ചുവെന്നും കലാഭവൻ ഷാജോണിനെ കുഞ്ഞിക്കൂനൻ സിനിമയിലെ വില്ലൻ വേഷത്തിൽ നിന്ന് ഒഴിവാക്കി, യുവതാരങ്ങൾക്ക് അവസരം നൽകാതെ വെട്ടിയൊതുക്കി ഇല്ലാതാക്കി എന്നിവയാണ് അവയിൽ ചിലത്.
ഇതേ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് പൃഥ്വിരാജിനെ കുറിച്ച് എനിക്ക് സംസാരിക്കേണ്ടി വന്നത്. ഇവിടെ ആർക്കും ആരെയും പേടിച്ച് ജീവിക്കേണ്ട കാര്യമില്ലല്ലോ. നടൻ എന്ന രീതിയിലോ സംവിധായകൻ എന്ന രീതിയിലോ അല്ല പൃഥ്വിരാജിന് എതിരെ സംസാരിച്ചത്. അദ്ദേഹം സ്വീകരിച്ച ചില നിലപാടുകളുടേയും പ്രവൃത്തികളേയും അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ സംസാരിച്ചത്.
അമ്മയിലെ അവശരായ താരങ്ങൾക്ക് പെൻഷൻ കൊടുക്കണമെന്ന ഉദ്ദേശത്തോടെ വലിയൊരു സിനിമ നിർമ്മിക്കാൻ ദിലീപ് തയ്യാറായപ്പോഴാണ് ട്വന്റി ട്വന്റി സിനിമ ജനിച്ചത്. ആ സിനിമ പരാജയപ്പെട്ടാൽ തന്റെയും തകർച്ച ആരംഭിക്കുമെന്ന് തിരിച്ചറിവുണ്ടായിട്ടും അദ്ദേഹം അത് ചെയ്തത് താൻ കാരണം സമൂഹത്തിൽ ചിലർക്കെങ്കിലും ഗുണമുണ്ടാകണമെന്ന തോന്നൽ കൊണ്ടാണ്. വിനീത് ശ്രീനിവാസൻ തന്റെ ആദ്യത്തെ സിനിമയായ മലർവാടി ആർട്സ് ക്ലബ്ബ് സ്വന്തം സുഹൃത്തുക്കളെ വെച്ച് എടുക്കാൻ തീരുമാനിച്ചപ്പോൾ അത് നിർമ്മിച്ചത് ദിലീപായിരുന്നു.
ദിലീപ് നിർമ്മിച്ച സിനിമയായതുകൊണ്ടാണ് ഞാനൊക്കെ ആ സിനിമ കാണാൻ പോയത്. പിന്നീട് വർഷങ്ങൾക്കിപ്പുറം കേസും സാഹചര്യങ്ങളും എല്ലാം നിലനിൽക്കുമ്പോഴും തട്ടാശ്ശേരി കൂട്ടം സിനിമയും ദിലീപ് നിർമ്മിച്ചു. ആ സിനിമയിലും പുതിയ പിള്ളേരായിരുന്നു ഏറെയും. ഞാൻ മലയാള സിനിമയിൽ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്ന് പറഞ്ഞല്ല ദിലീപ് ഓരോന്ന് ചെയ്യുന്നത്.

പക്ഷെ ഞാൻ എന്തൊക്കയോ ചെയ്യുമെന്ന് പല പ്രാവശ്യം അഭിമുഖങ്ങളിലും മറ്റും പറഞ്ഞയാളുടെ നിലപാടുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഞാൻ ചൂണ്ടി കാണിച്ചത്. ഒരു കാലത്ത് മോഹൻലാലിനേയും മമ്മൂട്ടിയേയും അവരുടെ പ്രായത്തിനേയും പരിഹസിച്ചുകൊണ്ട് പൃഥ്വിരാജ് സംസാരിച്ചിട്ടുണ്ട്. ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ചത് പൃഥ്വിരാജാണ്. ഇരുപതോ ഇരുപത്തഞ്ചോ പ്രായമുള്ള ആളാണ് യഥാർത്ഥത്തിൽ ആ കഥാപാത്രം ചെയ്യേണ്ടത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ യുക്തിഭദ്രമായേനെ.
മോഹൻലാലും മമ്മൂട്ടിയും പ്രായത്തിൽ കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്ത് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് പറഞ്ഞതും ഇതേ പൃഥ്വിരാജാണ്. അന്യഭാഷ സിനിമകൾക്ക് കേരളത്തിൽ പ്രാധാന്യം കൊടുക്കുന്നതിനെ പരിഹസിച്ചയാളുമാണ് പൃഥ്വിരാജ്. അതേയാൾ പിന്നീട് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചപ്പോൾ അന്യഭാഷ സിനിമകളുടെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് ചെയ്യുന്നതാണ് കണ്ടത്.
ഇപ്പോൾ പൃഥ്വിരാജ് ചെയ്യുന്നത് തനിക്കായി അവസരങ്ങൾ തേടി മുംബൈയിൽ പോയി അവിടെയുള്ള സിനിമകൾ ചെയ്യുന്നു. അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾ കണ്ടാൽ കോമാളിത്തരം എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ചെയ്യുന്നത്. എല്ലാ സിനിമകളിലും ഒരേ ഭാവം കൃത്രിമത്വം നിറഞ്ഞ അഭിനയമാണ് പൃഥ്വിരാജ്.
ഇന്ത്യൻ റുപ്പിവരെ അദ്ദേഹം സംവിധായകന്റെ നടനായിരുന്നു. പിന്നീട് അങ്ങോട്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ അദ്ദേഹം സംവിധാനവും ചെയ്ത് തുടങ്ങി. ലൂസിഫർ വിജയമായതുകൊണ്ട് മാത്രമാണ് പൃഥ്വിരാജിനെ എന്തോ വലിയ സംവിധായകനായി എല്ലാവരും എടുത്ത് ഉയർത്തി വെച്ചിരിക്കുന്നത് എന്നുമാണ് അഖിൽ പറഞ്ഞത്.


Click it and Unblock the Notifications











