'കൈയ്യിൽ പൈസയില്ല, പക്ഷെ അവൾക്ക് സർപ്രൈസ് കൊടുക്കണം, അന്ന് സഹായിച്ചത് ഇവർ'; ജീവ പറയുന്നു
സിനിമയിലോ സീരിയലിലോ അഭിനയിച്ചില്ലെങ്കിലും വളരെ വേഗത്തിൽ പ്രേക്ഷക മനസിൽ ഇടം നേടാൻ സാധിച്ച ചില അവതാരകരുണ്ട് മലയാളം ടെലിവിഷനിൽ. അക്കൂട്ടത്തിൽ ഒരാളാണ് ജീവ ജോസഫ്. വർഷങ്ങളോളമായി വിവിധ ചാനലുകളിലായി നിരവധി പരിപാടികളുടെ അവതാരകനാണ് ജീവ ജോസഫ്.
സൂര്യ മ്യൂസിക്കിൽ വി.ജെയായി പ്രവർത്തിച്ച് തുടങ്ങിയപ്പോൾ മുതലാണ് ജീവയ്ക്ക് ആരാധകരുണ്ടായി തുടങ്ങിയത്. പിന്നീട് നിരവധി ഷോകൾ അവതരിപ്പിക്കാൻ ജീവയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.
തന്റെ നല്ല പാതിയായ അപർണയെ ജീവ കണ്ടെത്തിയതും സൂര്യ മ്യൂസിക്കിൽ അവതാരകനായി ഇരുന്ന സമയത്താണ്. ഇപ്പോഴിത ഇരുവരും ദാമ്പത്യ ജീവിതത്തിന്റേ ഏഴാം വാർഷികത്തിൽ എത്തി നിൽക്കുകയാണ്.
വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായവരാണ് ഇരുവരും. ഏഴ് വർഷവും മനോഹരവും അനുഗ്രഹീതവുമായ ദാമ്പത്യം നയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇരുവരും.
ഏഴാം വിവാഹ വാർഷികത്തിൽ മുമ്പൊരു വിവാഹ വാർഷിക ദിനത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഓർത്തെടുത്ത് തങ്ങളുടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ജീവ.

വിവാഹ വാർഷിക ദിനത്തിൽ അപർണയ്ക്ക് സർപ്രൈസ് സമ്മാനം കൊടുക്കാൻ കൈയ്യിൽ പണമില്ലാതെ ഇരുന്ന അവസ്ഥയെ കുറിച്ചാണ് ജീവ പറയുന്നത്. 'ഇന്നേക്ക് ഏഴ് വർഷമാവുകയാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്. ഇന്ന് ഷിട്ടുമണിക്ക് കൊടുക്കാൻ ഒരുപാട് സർപ്രൈസുകൾ ഞാനും എന്റെ സംഘവും പ്ലാൻ ചെയ്തിരുന്നു.'
'പക്ഷെ അതൊന്നും അവസാന നിമിഷം നടപ്പിലായില്ല. അതിന്റെ പരിഭവം അപർണയ്ക്കുണ്ട്. അതുകൊണ്ട് ഈ ഏഴാം വിവാഹ വാർഷികത്തിൽ അവൾക്കിഷ്ടമുള്ള ഒരു ജ്വല്ലറി വാങ്ങാൻ പോവുകയാണ്.'

'ഞാൻ സൂര്യ മ്യൂസിക്കൽ വർക്ക് ചെയ്യുന്ന കാലത്ത് അപർണ ഖത്തർ എയർവെയ്സിലാണ്. അന്ന് സൂര്യ മ്യൂസിക്കിൽ നിന്നും വലിയ സാലറിയൊന്നും എനിക്ക് ലഭിച്ചിരുന്നില്ല. മാത്രമല്ല സർപ്രൈസ് നൽകുന്ന കാര്യത്തിൽ ഞാൻ അട്ടർ ഫ്ലോപ്പാണ്.'
'അത് പ്ലാനിങിൽ നടപ്പിലാക്കി സക്സസാക്കാൻ അറിയില്ല. മുമ്പൊരിക്കൽ അപർണയ്ക്ക് സർപ്രൈസ് കൊടുക്കാൻ ഞാൻ ഒരു മോതിരം വാങ്ങാൻ തീരുമാനിച്ചു. പ്ലാറ്റിനത്തിൽ ഡയമണ്ട് സ്റ്റോൺ വെച്ച മോതിരം വാങ്ങാനാണ് ഞാൻ പോയത്. അന്ന് എന്റെ കൈയ്യിൽ വളരെ കുറച്ച് പണം മാത്രമെ ഉണ്ടായിരുന്നുള്ളു.'

'പണമില്ലെങ്കിലും എങ്ങനെയെങ്കിലും ഷിട്ടുമണിക്ക് സർപ്രൈസ് കൊടുക്കണമെന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. കാര്യം സുഹൃത്ത് ലിജോയോട് പറഞ്ഞപ്പോൾ അവൻ ഒരു ജ്വല്ലറിയിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി.'
'അവിടെ ചെന്ന് എന്റെ അവസ്ഥയൊക്കെ പറഞ്ഞപ്പോൾ അവർ എനിക്ക് പ്ലാറ്റിനത്തിൽ ഡയമണ്ട് സ്റ്റോൺ പതിപ്പിച്ച രണ്ട് റിങ് തന്നു. കൈയ്യിലുണ്ടായിരുന്ന പണം അടച്ചാണ് അന്ന് രണ്ട് മോതിരങ്ങൾ വാങ്ങിയത്.'
'ബാക്കി വരുന്ന തുക ഇൻസ്റ്റാൾമെന്റായി അടച്ച് തീർക്കാനും ധാരണയായി. അങ്ങനെ ഞാൻ ചേർത്ത് വെച്ച സമ്പാദ്യത്തിൽ നിന്നും വാങ്ങിയതാണ് ഇപ്പോൾ ഷിട്ടുമണിയുടേയും എന്റേയും കൈയ്യിൽ കിടക്കുന്ന മോതിരം.'

'ആ സംഭവം എപ്പോഴും എനിക്ക് ഓർമയുണ്ടാകും' ജീവ പറഞ്ഞു. മാത്രമല്ല തന്നെ ആവശ്യ നേരത്ത് സഹായിച്ച ജ്വല്ലറിയിൽ പോയി പുതിയൊരു മോതിരവും അപർണയ്ക്ക് ഏഴാം വിവാഹ വാർഷികത്തിൽ ജീവ സമ്മാനിച്ചു.
ശേഷം ഇരുവരും ചേർന്ന് പ്രണയിച്ച് നടന്ന കാലത്ത് പോയ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ച് ഓർമകൾ പങ്കുവെച്ച് വീഡിയോ ഇരുവരും യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ജീവയുടെ ഭാര്യയായ അപര്‍ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സുഹൃത്തിനൊപ്പം അവതാരകർക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടുപോയ ജീവ ആകസ്മികമായി അവതാരകനായ വ്യക്തി കൂടിയാണ്.


Click it and Unblock the Notifications