പ്രണയിച്ച് വിവാഹിതരായവരാണ്; ഞങ്ങള്‍ ഒന്നിച്ച് 'പ്രേമലേഖനം' അവതരിപ്പിച്ച് തുടങ്ങിയതെന്ന് നടൻ അമല്‍
മലയാളത്തില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന പരമ്പരയാണ് ചക്കപ്പഴം. ഫ്ളാവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് നടന്‍ അമല്‍ രാജ്‌ദേവ്. പരമ്പരയില്‍ അപ്പൂപ്പന്‍ വേഷത്തിലാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ താരം അങ്ങനെയല്ല.
നാടക രംഗത്ത് സജീവമായിരുന്ന അമല്‍ അങ്ങനെയാണ് വെള്ളിത്തിരയിലേക്കും മിനിസ്‌ക്രീനിലേക്കും എത്തുന്നത്. ഭാര്യ ദിവ്യലക്ഷ്മിയും നാടകത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നവരാണ്. അടുത്തിടെയാണ് ഇരുവരും പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. പിന്നാലെ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമല്‍ രാജ്‌ദേവ്.

ചക്കപ്പഴം എന്റെ ആദ്യത്തെ സീരിയല്‍ അല്ല. തൊട്ട് മുന്‍പ് അഭിനയിച്ചത് നീലക്കുയിലില്‍ ആണ്. അതില്‍ വേറൊരു ലുക്കിലായിരുന്നു. അതാണ് പുതിയ ഗെറ്റപ്പ് കാണുമ്പോള്‍ പെട്ടെന്ന് മനസിലാകാത്തത്. ശ്രീകുമാരന്‍ തമ്പി സാറിന്റെ 'ദാമ്പത്യഗീതങ്ങളാ'യിരുന്നു ആദ്യത്തെ സീരിയല്‍. അതില്‍ വില്ലനായിരുന്നു. 'ചട്ടമ്പിക്കല്യാണി', അമ്മത്തമ്പുരാട്ടി, കായംകുളം കൊച്ചുണ്ണിയുടെ മകന്‍, തുടങ്ങിയവയാണ് മറ്റ് പ്രധാന വര്‍ക്കുകള്‍. സിനിമയിലും 'ഡാഡികൂള്‍, ഒരു കുപ്രസിദ്ധ പയ്യന്‍' ഉള്‍പ്പെടെ കുറേ വേഷങ്ങള്‍ ചെയ്തു. ഡാഡി കൂളില്‍ വില്ലന്മാരുടെ ഗ്യാങ്ങില്‍ ഒരാളായിരുന്നു. ഇനി വരാനുള്ളത് മാലിക് ആണ്. അതില്‍ ഹമീദ് എന്ന ത്രൂഔട്ട് റോളാണ്. സിനിമില്‍ ഒരു ബ്രേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്ന കഥാപാത്രം. അതില്‍ മൂന്നാല് ഗെറ്റപ്പ് വരുന്നുണ്ട്. ഫഹദിന്റെ ക്യാരക്ടറിന്റെ മനസാക്ഷി സൂക്ഷിപ്പുക്കാരനാണ് ഹമീദ്.

നാടകമാണ് എന്റെ പ്രധാന മേഖല. തൃശൂര്‍ ഡ്രാമ സ്‌കൂളില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞാണ് അഭിനയരംഗത്ത് സജീവമായത്. തിയറ്ററില്‍ മാത്രമാണ് ആദ്യ കാലത്ത് ഫോക്കസ് ചെയ്തിരുന്നത്. 4-ാം ക്ലാസ് മുതല്‍ മനസില്‍ കയറിയതാണ് നാടകം. ഡ്രാമ സ്‌കൂളില്‍ എന്റെ സീനിയറാിരുന്നു നടന്‍ അനില്‍ നെടുമങ്ങാട്. ഞാനും എന്റെ ചേര്‍ന്ന അവതരിപ്പിച്ച 'പ്രേമലേഖനം' എന്ന നാടകം വലിയ ചര്‍ച്ചയായിരുന്നു. മലയാള നാടകരംഗത്ത് ഒരേ കഥാപാത്രങ്ങള്‍ ഒരേ അഭിനേതാക്കള്‍ തന്നെ 1000 വേദികളില്‍ അവതരിപ്പിച്ചു എന്ന അപൂര്‍വ്വത ആ നാടകത്തിനുണ്ട്.

എന്റെ ഭാര്യ ദിവ്യലക്ഷ്മി കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യം പഠിച്ച ആളാണ്. കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ സൂര്യയുടെ 'മേല്‍വിലാസം' എന്ന നാടകവുമായി ബന്ധപ്പെട്ട തിരക്കുള്ള യാത്രകളിലായിരുന്നു. അപ്പോള്‍ അവള്‍ പലപ്പോഴും ഒറ്റയ്ക്കായി. അതിനെ മറികടക്കാനാണ് സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച്, ഞങ്ങള്‍ ഒന്നിച്ച് 'പ്രേമലേഖനം' അവതരിപ്പിച്ച് തുടങ്ങിയത്. അവള്‍ നാടകം സബ് ആയി പഠിച്ചിട്ടുണ്ട്.

ഞങ്ങള്‍ പ്രണയിച്ച് വിവാഹിതരായവരാണ്. കലാമേഖലയിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയത്തിലേക്കെത്തുകയായിരുന്നു. വീടുകളില്‍ പറഞ്ഞപ്പോള്‍ അത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ സ്‌റ്റൈലില്‍ ആയി. രണ്ട് മക്കള്‍, മൂത്തയാള്‍ ആയൂഷ് ദേവ് എട്ടാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാമത്തെയാള്‍ ആഗ്നേഷ് ദേവ് യുകെജിയില്‍. എന്റെ നാട് നെയ്യാറ്റിന്‍കരയിലാണ്. ഭാര്യയുടെ മാവേലിക്കര. അവള്‍ ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്. ഭാവലയ എന്നാണ് പേര്. അവിടെ കുട്ടികളുടെ തിയറ്റര്‍ ഗ്രൂപ്പും ഉണ്ട്.
Recommended Video

ചക്കപ്പഴത്തിന്റെ സംവിധായകന്‍ ഉണ്ണി സാറുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. അങ്ങനെയാണ് അവസരം വന്നത്. ഒപ്പം അഭിനയിക്കുന്ന ശ്രീകുമാറുമൊക്കെയായി നേരത്തെ സൗഹൃദമുണ്ട്. ഓഡിഷനില്‍ കഥാപാത്രത്തെ കുറിച്ച് ഡീറ്റെയില്‍ ആയി പറഞ്ഞു. ക്യാരക്ടറിന്റെ പ്രധാന്യം മനസിലായപ്പോള്‍ പ്രായത്തെ കുറിച്ച് ചിന്തിച്ചില്ല. ഒരു നടനെ സംബന്ധിച്ച് ഈ വെല്ലുവിളിയാണ് ത്രില്ലിങ്. ഇപ്പോള്‍ ആളുകള്‍ എളുപ്പം തിരിച്ചറിയാന്‍ തുടങ്ങി. അതിന്റെ സന്തോഷം കൂടിയുണ്ട്.


Click it and Unblock the Notifications