മൂന്നു ദിവസത്തെ ആയുസ്സാണ് ഡോക്ടർമാർ വിധിച്ചത്, അത് 12 വർഷമായി നീട്ടിക്കിട്ടി, മകനെ കുറിച്ച് സബിറ്റ
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബിറ്റ ജോർജ്ജ്. ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സബിറ്റ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്റെ സ്വകാര്യ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത വൈറലാവുന്നത് അകാലത്തിൽ വിടവാങ്ങിയ മകനെ കുറിച്ചാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മകനെ കുറിച്ച് താരം തുറന്ന് പറയുന്നത്. ആരുടെയോ കൈപ്പിഴകൊണ്ട് മകന് ഡിസേബിൾഡ് ആയി ജനിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്.
ആദ്യത്തെ കുഞ്ഞിന്റെ വരവിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയ ആ സംഭവം ഉണ്ടാകുന്നത്. അന്ന് ഞങ്ങൾ യുഎസിലാണ്. ഡ്യൂഡേറ്റിന്റെ തലേന്ന് അമ്നിയോട്ടിക് ഫ്ലൂയിഡ് ലീക്ക് ആകുന്നതായി എനിക്കു മനസ്സിലായി. ഉടൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അഡ്മിറ്റ് ആകാൻ അവർ നിർദേശിച്ചു. പ്രസവത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. പെയിൻ വരാനുള്ള കാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ എന്റെ അന്നത്തെ ആരോഗ്യസ്ഥിതിയും കുഞ്ഞിന്റെ തൂക്കവും കണക്കിലെടുത്താൻ സാധാരണ പ്രസവത്തിനുള്ള സാധ്യത കുറവായിരുന്നു. പക്ഷേ വിദേശരാജ്യങ്ങളിൽ ആദ്യത്തെ പ്രസവമൊക്കെയാകുമ്പോൾ നോർമൽ ഡെലിവറിക്കുള്ള സാധ്യത മാത്രമാണ് ആദ്യം പരിഗണിക്കുക. അതിനുള്ള എല്ലാവഴികളും അടഞ്ഞാൽ മാത്രമേ സി സെക്‌ഷൻ എന്ന തീരുമാനത്തിലേക്ക് എത്തുമായിരുന്നുള്ളൂ.

എപ്പിഡ്യൂറൽ ചെയ്തു 16 മണിക്കൂർ കഴിഞ്ഞും പ്രസവം നടക്കാനുള്ള യാതൊരു ലക്ഷണങ്ങളും ഉണ്ടായില്ല. എനിക്ക് മറ്റുവിധത്തിലുള്ള അസ്വസ്ഥതകൾ തോന്നുകയും ചെയ്തു. കുഞ്ഞിന്റെ അനക്കം കുറയുന്നെന്നും ഹാർട്ട്ബീറ്റിൽ വ്യത്യാസം വരുന്നെന്നും എനിക്കു തോന്നി. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള അമ്മമാരുടെ സഹജാവബോധം ഒരിക്കലും തെറ്റാറില്ലല്ലോ. അതങ്ങനെതന്നെ സംഭവിച്ചു. മോണിറ്ററിൽ കുഞ്ഞിന്റെ ഹൃദയത്തുടിപ്പുകളിൽ വ്യതിയാനം കണ്ടുതുടങ്ങിയപ്പോൾത്തന്നെ ഡോക്ടറുടെ സേവനം ഞാൻ ആവശ്യപ്പെട്ടു. പക്ഷേ അവിടെയുണ്ടായിരുന്ന മിഡ്‌വൈഫ് അതു ചെവിക്കൊള്ളാതെ ഫീറ്റൽ സ്കാൽപ് ഇലക്ട്രോഡ് ഇൻസേർട്ട് ചെയ്തു. കുഞ്ഞിന്റെ തല താഴെവന്ന നിലയിലായിരുന്നതിനാൽ ആ ഉപകരണം ഘടിപ്പിച്ചാൽ കുഞ്ഞിന്റെ ഹാർട്ട്ബീറ്റ് കൃത്യമായി കിട്ടുമായിരുന്നു. പക്ഷേ അവരുടെ കൈപ്പിഴമൂലം, മൂർച്ചയേറിയ ലോഹാഗ്രമുള്ള ആ ഉപകരണം ഇൻസേർട്ട് ചെയ്യുന്ന ഘട്ടത്തിൽ അബദ്ധത്തിൽ കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ടു. എനിക്ക് രക്തസ്രാവമുണ്ടായിട്ടും കുഞ്ഞിന്റെ നില അപകടത്തിലാണെന്ന് മനസ്സിലായിട്ടും സ്വന്തം കൈപ്പിഴ മറയ്ക്കാനാണ് അവർ ശ്രമിച്ചത്.

ജനിക്കും മുൻപു തന്നെ പൊക്കിൾക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ട എന്റെ കുഞ്ഞ് രണ്ടു മൂന്നു മണിക്കൂർ ജീവന്മരണ പോരാട്ടം നടത്തി. എന്റെയും അമ്മയുടെയും തുടർച്ചയായ നിർബന്ധത്തിനൊടുവിൽ ഡോക്ടറെത്തി സി സെക്‌ഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും അവന്റെ ശരീരത്തിലാകെ നീലനിറം പടർന്നിരുന്നു. കുഞ്ഞു ശരീരത്തിലെ ചോര മുഴുവൻ വാർന്ന്, ശ്വാസം പോലുമില്ലാതെ പുറത്തെടുത്ത അവനെ അവർ ടേബിളിൽ കിടത്തി. റെസിസിറ്റേറ്റ് ചെയ്ത സമയത്ത് അവൻ എക്കിൾ പോലെയൊരു ശബ്ദം പുറപ്പെടുവിച്ചതോടെയാണ് മരിച്ചില്ലെന്ന് ബോധ്യപ്പെട്ട് അവനെ വെന്റിലേറ്ററിലേക്കു മാറ്റിയത്.

വെറും മൂന്നു ദിവസത്തെ ആയുസ്സാണ് ഡോക്ടർമാർ അവന് വിധിച്ചത്. അപ്പോഴേക്കും അവന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം ആകെ താറുമാറായിരുന്നു. രണ്ടു വൃക്കകളുടെയും കരളിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം താളംതെറ്റി. തലച്ചോറിലെ സെല്ലുകളിൽ രക്തം കട്ടപിടിച്ചു. ഭൂമിയിലേക്കു വരുംമുൻപു നടത്തിയ ജീവന്മരണപോരാട്ടത്തിൽനിന്ന് ജീവിതത്തിലേക്ക് അവൻ തിരികെവന്നത് സെറിബ്രൽ പാൾസിയുമായാണ്. കാഴ്ചശക്തിയോ സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത കുഞ്ഞായി അവൻ ജീവിതത്തിലേക്കു തിരിച്ചു വന്നു.

മൂന്നു ദിവസം കഴിഞ്ഞു വെന്റിലേറ്ററിൽ നിന്നും മാറ്റാൻ ഡോക്‌ടർമാർ നിർദ്ദേശിച്ചു. എന്നാൽ ഒരാഴ്ചകൂടി കാത്തിരിക്കാൻ ആയിരുന്നു ഞങ്ങളുടെ തീരുമാനം. പിന്നീട് ആറു ദിവസം പിന്നിട്ടപ്പോൾ രക്തം കലർന്ന രണ്ടു തുള്ളി മൂത്രം അവനിൽനിന്നു പുറത്തു വന്നു. അതോടെയാണ് പ്രതീക്ഷ തിരികെ ലഭിച്ചത്. അങ്ങനെ നാലുമാസം നീണ്ട ആശുപത്രിവാസത്തിനുശേഷം അവൻ ജീവനെ തിരികെപ്പിടിച്ചുവെന്നും അതിനുശേഷം 12 വർഷം തങ്ങൾക്ക് ഒപ്പം അവൻ ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.
Recommended Video

നീണ്ട 12 വർഷം അവനെ പരിചരിച്ചത് ഞാനാണ്.സഹായികളുണ്ടായിരുന്നെങ്കിൽപ്പോലും ഒരമ്മയെപ്പോലെ മറ്റാർക്കാണ് അവനെ മനസ്സിലാവുക?. സംസാരിക്കാൻ പോലും സാധിക്കാത്തിനാൽ അവന്റെ വേദനകളും ആവശ്യങ്ങളും ഊഹിച്ചെടുത്ത് പരിഹരിക്കാൻ ശ്രമിച്ചിരുന്നു. മാക്സ്‌വെൽ എന്നായിരുന്നു അവന്റെ പേര്. ഞങ്ങളവനെ മാക്സ് എന്നായിരുന്നു വിളിച്ചിരുന്നത്. നല്ല ചൈതന്യമുള്ള പ്രസന്നമായ മുഖമായിരുന്നു അവന്റേത്. ഐവി കുത്തുമ്പോഴൊക്കെ വേദന കാട്ടാതെ ചിരിച്ചുകൊണ്ടിരിക്കുന്ന മാക്സിന്റെ മുഖമാണ് ഉള്ളുനിറയെ. ദൈവം നൽകിയ അവനെന്ന സമ്മാനത്തെക്കുറിച്ച് ഞാൻ പറയാനാഗ്രഹിക്കുന്നതിതാണ്- എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും സന്തോഷമുള്ളതും ഏറ്റവും ദുഃഖകരവുമായ കാര്യമായിരുന്നു അവന്റെ ജനനമെന്നും സബിറ്റ അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications