നാടകത്തിലൂടെയാണ് ദിവ്യലക്ഷ്മിയെ കാണുന്നത്, പിന്നീട് അടുത്തു, പ്രണയകഥ വെളിപ്പെടുത്തി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി
ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അമൽ രാജ് ദേവ്. സ്വന്തം പേരിനെക്കാളും കുഞ്ഞുണ്ണി എന്നാണ് നടനെ അറിയപ്പെടുന്നത്. പത്ത് വർഷത്തോളമായി അഭിനയത്തിൽ താരം സജീവമാണെങ്കിലും ഈ അടുത്ത കാലത്താണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. നാടകത്തിൽ നിന്നാണ് അമൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും എത്തുന്നത്. വളരെ യാദൃശ്ചികമായി സിനിമയിലെത്തിയ ആളല്ല അമൽ.
നാടകങ്ങളിൽ വളെ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയ അമൽ വളരെ വൈകിയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. അതിന്റെ കാരണവും നടൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ തന്റെ വഴിയല്ലയെന്ന് ആദ്യം തോന്നിയെന്നാണ് അമൽ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തപ്പോൾ പല കൂട്ടുകാരും എന്നോടു പറഞ്ഞിട്ടുണ്ട്, സിനിമയിൽ ഒന്നു ശ്രമിച്ചൂടെ എന്ന്. ആ സമയത്ത് ചെറിയ ആഗ്രഹങ്ങളൊക്കെ തോന്നിയിരുന്നു. പലരെയും സമീപിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഇതല്ല എന്റെ വഴിയെന്ന് തോന്നി. തിയേറ്ററിൽ ഒരു ആർടിസ്റ്റിനു ലഭിക്കുന്ന അനുഭവം സിനിമയിൽ കിട്ടണമെങ്കിൽ സമയമെടുക്കും. അങ്ങനെയൊരു ബോധം വന്നപ്പോൾ സിനിമ പതുക്കെ വിട്ടു. നമുക്കൊരു സമയം വരും... അത് വരുമ്പോൾ വരട്ടെ എന്ന ആത്മവിശ്വാസം കൈവന്നു. പിന്നെ, തിയേറ്ററിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ 'സമയം' വരാൻ കുറച്ചധികം സമയമെടുത്തു; അമൽ പറയുന്നു.

അഭിനയരംഗത്ത് സജീവമായിരുന്നെങ്കിലും അമലിനെ പ്രേക്ഷകർ തിരിച്ചറിയുന്നത് ചക്കപ്പഴത്തിലൂടെയാണ്. കുഞ്ഞുണ്ണിയായതിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. മാലിക് ചെയ്യുന്ന സമയത്തായിരുന്നു സീരിയലിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. സംവിധായകൻ ആർ ഉണ്ണി കൃഷ്ണനാണ് വിളിക്കുന്നത്. പെട്ടെന്നൊരു ദിവസം എന്നെ അദ്ദേഹം വിളിച്ചിട്ട് . 'ഡേയ്... താടിയുണ്ടോ?' എന്നൊരു ചോദ്യവും. ഞാൻ മാലിക്കിലെ ഹമീദിന്റെ മേക്കോവറിലായിരുന്നു. ഇനി താടി കളയണ്ടെന്നും ഒരു പ്രൊജക്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ഓഡിഷനിൽ പങ്കെടുത്തു. അങ്ങനെയാണ് ചക്കപ്പഴത്തിൽ എത്തുന്നത്. ഒരുപാട് തിരിച്ചറിവ് നൽകിയെന്നും അമൽ പറയുന്നു.

ചക്കപ്പഴത്തിൽ നടൻ എത്തിയതോടെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയായിരുന്നു . ദിവ്യാലക്ഷ്മിയാണ് ഭാര്യ. ആയുഷ് ദേവ്, ആഘ്നേഷ് ദേവ് എന്നിവയാണ് മക്കൾ നാടകത്തിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.ഞാനും ഭാര്യ ദിവ്യാലക്ഷ്മിയും ചേർന്നാണ് ബഷീറിന്റെ പ്രേമലേഖനം എന്ന നാടകം അരങ്ങിലെത്തിച്ചത്. ആയിരത്തോളം വേദികളിൽ ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കല്യാണം കഴിക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തി സാറിന്റെ മേൽവിലാസം എന്ന നാടകം ഞാൻ പല രാജ്യങ്ങളിൽ, പല വേദികളിൽ അവതരിപ്പിക്കുന്ന സമയമാണ്. പലപ്പോഴും വീട്ടിലുണ്ടാവില്ല. ഇത് ഒഴിവാക്കാൻ ഞാനും ദിവ്യലക്ഷ്മിയും ഒരുമിച്ച് നാടകം ചെയ്താലോ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് ബഷീറിന്റെ പ്രേമലേഖനം അരങ്ങിലെത്തിക്കുന്നത്.
Recommended Video

മൂത്തമകൻ ജനിച്ചതിനു ശേഷമായിരുന്നു അത്. സത്യത്തിൽ കുഞ്ഞിനെയും കൂട്ടിയായിരുന്നു ആ കാലഘട്ടത്തിലെ ഞങ്ങളുടെ നാടകയാത്രകൾ. വേദിക്ക് സമീപത്ത് പായ വിരിച്ച് കുഞ്ഞിനെ കിടത്തും. രണ്ടാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവനെയും ഒപ്പം കൂട്ടി ഈ യാത്രകൾ തുടർന്നു. കുഞ്ഞുങ്ങളും ഈ യാത്രകളും വേദികളും ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ മാതാപിതാക്കൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവരും അറിയണമല്ലോ. മൂത്ത മകൻ ആയുഷ് ദേവ് ഒൻപതിലും ഇളയ മകൻ ആഘ്നേഷ് ദേവ് ഒന്നിലുമാണ് പഠിക്കുന്നത്, അമൽ പറയുന്നു.


Click it and Unblock the Notifications