വിവാഹത്തിന് മുന്‍പ് എന്റെ ഡിമാന്റ് അതായിരുന്നു! വിഷ്ണുവിനെ ആദ്യം കണ്ടപ്പോൾ തന്നെ ഫ്‌ളാറ്റായി, മീര
ലോക്ഡൗണ്‍ കാലത്ത് ലളിതമായിട്ടും എന്നാല്‍ ആഘോഷത്തോടെയും നടത്തിയ വിവാഹമായിരുന്നു ടെലിവിഷന്‍ അവതാരകയായ മീര അനിലിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലെ അവതാരകയായി എത്തിയതോടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. ജൂലൈയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.
വിവാഹത്തോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളില്‍ ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ച് മീര തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹശേഷം നടന്ന ആദ്യ ഓണത്തെ കുറിച്ചും കുടുംബത്തില്‍ ഒറ്റ മോള്‍ ആയത് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് മീര.

സിവില്‍ എന്‍ജിനീയറിങ് പാസായ ശേഷം ജേര്‍ണലിസം പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ അനില്‍ കുമാറും അമ്മ ഗീതയും നോ പറഞ്ഞേയില്ല. ഒറ്റ മകളായതിന്റെ ഗുണമാകും. പിന്നെ ഞാന്‍ എടുക്കുന്ന തീരുമാനം തെറ്റില്ല എന്ന വിശ്വാസവും. തിരുവനന്തപുരം വെസ്റ്റ് മുന്‍ എംഎല്‍എ എംപി നാരായണന്‍ നായര്‍ എന്റെ മുത്തച്ഛനാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ശങ്കര്‍ രാമകൃഷ്ണന്‍ ഫസ്റ്റ് കസിനുമാണ്. അഭിനയവും രാഷ്ട്രീയവുമൊക്കെ രക്തത്തില്‍ ഉള്ളത് കൊണ്ടാകും പണ്ടേ എനിക്ക് സ്റ്റേജില്‍ കയറാനൊന്നും ഒട്ടും പേടിയില്ല. അങ്ങനെ ഞാനും മിനിസ്‌ക്രീനിലെത്തി.

വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച പക്കാ അറേഞ്ച്ഡ് കല്യാണമാണ് എന്റേത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് തിരുവല്ല മുല്ലപ്പള്ളിയില്‍ നിന്ന് വിഷ്ണുവിന്റെ ആലോചന വന്നത്. എന്നെ ആദ്യം പെണ്ണ് കാണാന്‍ വന്നത് വിഷ്ണു ആണ്. ജാതകങ്ങള്‍ തമ്മില്‍ നല്ല പൊരുത്തം. വിവാഹം ഉറപ്പിക്കും മുന്‍പ് വിഷ്ണുവിനോട് ഒന്ന് സംസാരിക്കണമെന്ന് ഞാന്‍ ഡിമാന്‍ഡ് വച്ചു. കഴിഞ്ഞ ഡിസംബര്‍ എട്ടിന് എന്റെ പിറന്നാളിന്റെയന്ന് തിരുവനന്തപുരത്ത് വച്ച് ഞങ്ങള്‍ കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയും പോലെ ഞാന്‍ ഫ്‌ളാറ്റ് ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സംസാരിച്ച് കഴിഞ്ഞ് വിഷ്ണു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ വെറുതേ ചോദിച്ചു ജീവിതയാത്രയില്‍ ഇനി നമ്മള്‍ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന്. ഒന്നും മിണ്ടാതെ വിഷ്ണു ഒരു മോതിരം എന്റെ വിരലില്‍ അണിയിച്ചു. പ്രത്യേക രസമാണ് ഇപ്പോഴും ആ കാര്യങ്ങളൊക്കെ ഓര്‍ക്കുന്നത് തന്നെ. നേരില്‍ കാണുന്നത് വരെ വിഷ്ണുവിനും കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുവത്രേ. അധികം മേക്കപ്പ് ചെയ്യാത്ത നാടന്‍ ലുക്കുള്ള ആളെ വേണമെന്നായിരുന്നു വിഷ്ണുവിന്റെ മോഹം.

ഞാനാണെങ്കിലോ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോള്‍ വാങ്ങുന്നയാളും. എന്നെ നേരിട്ട് കണ്ടപ്പോള്‍ വിഷ്ണുവിന്റെ കണ്‍ഫ്യൂഷനൊക്കെ മാറി. പിന്നാലെ ഒഫിഷ്യല്‍ വിവാഹനിശ്ചയം നടന്നു. വിഷ്ണുവിന് കാര്‍ കെയര്‍ യൂണിറ്റ് ബിസിനസ് ആണ്. എന്റെ കംഫര്‍ട്ട് സോണ്‍ ആങ്കറിങ് അല്ലേ. സിനിമയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. കൂട്ടുകാര്‍ ചേര്‍ന്ന് ചെയ്ത ശ്ശേ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്, അത്രമാത്രം.
Recommended Video

ജൂലൈ അഞ്ചിന് മുന്‍പ് കല്യാണം നടത്തണം എന്നായിരുന്നു ആദ്യ പ്ലാന്‍. പക്ഷേ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയതിനാല്‍ നടന്നില്ല. ജൂലൈ പതിനഞ്ചിന് ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. ആകെ അമ്പത് പേരാണ് കല്യാണത്തില്‍ പങ്കെടുത്തത്. ലോക്ഡൗണ്‍ വന്നതില്‍ പിന്നെ ഏപ്രില്‍ മുതല്‍ ഞാനും വിഷ്ണുവും നേരില്‍ കണ്ടിട്ടേയില്ല. പത്തെഴുപത് ദിവസം കാണാതിരുന്നിട്ട് കതിര്‍മണ്ഡപത്തില്‍ വച്ച് കണ്ടപ്പോള്‍ കരഞ്ഞ് പോയി എന്ന് പറഞാഞാല്‍ മതിയല്ലോ. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഹിറ്റ് ലിസ്റ്റിലാണ്. ഒറ്റ മോളായത് കൊണ്ട് വീടിനോട് വൈകാരികമായി നല്ല അടുപ്പമുണ്ട്. അച്ഛനും അന്ന് ഭയങ്കര കരച്ചിലായിരുന്നുവെന്നും മീര പറയുന്നു.


Click it and Unblock the Notifications











