'സെറ്റിൽ നിന്നും ഭക്ഷണം കൊണ്ട് വരാൻ കാത്തിരുന്ന മക്കൾ, അമ്മയെ വേദനിപ്പിക്കുമോ എന്ന ഭയമായിരുന്നു'
നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ള വിവാഹം ഏറെ ചർച്ചയായതാണ്. സിംഗിൾ മദറായിരുന്ന ദിവ്യക്ക് താങ്ങും തണലുമായി ക്രിസ് വേണുഗോപാൽ ഒപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും നെഗറ്റീവ് കമന്റുകൾ ഇവർക്ക് നേരിടേണ്ടി വരാറുണ്ട്. സീരിയൽ ലൊക്കേഷനിൽ വെച്ചാണ് ദിവ്യ ക്രിസ് വേണുഗോപാലുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹാലോചന നടന്നു. ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസമുണ്ടെന്നാണ് വിമർശകരുടെ വാദം. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
ദിവ്യയെ വിവാഹം ചെയ്തതിൽ വരുന്ന എതിർപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്ന് ക്രിസ് വേണുഗോപാൽ പറയുന്നു. ഞാൻ വരുന്നതിന് മുമ്പേ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. കല്യാണം കഴിച്ച് ഒരു ജീവിതം തരാമെന്ന് എന്തുകൊണ്ട് നിങ്ങൾ പറഞ്ഞില്ല. അങ്ങനെ പറയാൻ ധെെര്യമില്ലാത്തവരോട് മറുപടി പറയേണ്ടതില്ല. കാരണം അവർക്കതിന്റെ വാല്യു ഇല്ല. ആർക്ക് വേണമെങ്കിലും ഡിപ്ലോമയോ എഴുതിയെടുക്കാം. അതൊന്നും വലിയ കാര്യമല്ല. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. എന്റെ മക്കൾ ഞാൻ നല്ല അച്ഛനാണെന്ന് എപ്പോൾ പറയുന്നോ അതാണ് എന്റെ ഡിഗ്രി. സംസാരിക്കാൻ പേടിയായിരുന്നു എന്ന് കുഞ്ഞുമോൾ (ദിവ്യ) പറയുമായിരുന്നു. ആ പേടി എന്ന് മാറിയോ അന്ന് ഞാൻ നല്ല അച്ഛനായി. അത് ഒരു ഡിഗ്രി പഠിച്ചാലും നമുക്ക് കിട്ടില്ല.

മക്കളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, അതിപ്പോൾ ഞാനാണെങ്കിൽ പോലും അമ്മക്കോഴി കുഞ്ഞുങ്ങളെ രക്ഷിക്കാൻ പോകുന്നത് പോലെ കവർ അപ് ചെയ്യാൻ വരുന്ന ദിവ്യയെ എനിക്കറിയാം. അതിലെനിക്ക് സന്തോഷമാണ്. എന്റെ കുട്ടികൾക്ക് അത്ര നല്ല അമ്മയാണ് എന്നതിൽ എനിക്കൊരു ധെെര്യം ഉണ്ടാകും. എന്ത് വന്നാലും അവരെ നോക്കാൻ അമ്മയുണ്ട്. അപ്പോൾ ഞാൻ സപ്പോർട്ടായി കൂടെ നിന്നാൽ മതി. മനസ് കൊണ്ടാണ് അച്ഛനാകുന്നത്.
അമ്മയുടെ സ്നേഹം ഞാൻ എടുക്കുമോ എന്ന ഭയം മക്കൾക്കുണ്ടായിരുന്നില്ല. മക്കൾക്ക് ഞാൻ കുഞ്ഞുമോളെ ഹർട്ട് ചെയ്യുമോ എന്നുള്ള ഭയമായിരുന്നു. അവർ രണ്ട് പേരും ഒരു കുഞ്ഞിനെ പോലെ നോക്കുകയാണ് അമ്മയെ. ഞാൻ വേദനിപ്പിക്കുന്നോ എന്ന് നോക്കി ആ സമയത്ത് എന്നെ അറ്റാക്ക് ചെയ്യാൻ റെഡിയായിരിക്കുന്ന മക്കളാണ്. മക്കളിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്നും ക്രിസ് വേണുഗോപാൽ വ്യക്തമാക്കി.

ക്രിസ് ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് ഒറ്റയ്ക്ക് മക്കളെ വളർത്തിയതിനെക്കുറിച്ച് ദിവ്യ ശ്രീധറും സംസാരിച്ചു. വെെകുന്നേരം ഷൂട്ട് വെെകിയാൽ ടെൻഷൻ വന്ന് വീണിട്ടുണ്ട്. സർ പറയും നീ മക്കളെ വിളിച്ച് കൊണ്ട് വാ, ഭക്ഷണമല്ലേ, ആരും ഒന്നും പറയില്ലെന്ന്. ഞാൻ രാത്രി സെറ്റിൽ നിന്നുള്ള ഭക്ഷണം കൊണ്ട് പോകാൻ കാത്തിരുന്ന മക്കളാണ്. സെറ്റിൽ ആർക്കെങ്കിലും ഫുഡ് വേണ്ടെങ്കിൽ ഞാൻ ആ ഭക്ഷണം ചോദിച്ച് വാങ്ങി മക്കൾക്ക് കൊണ്ട് പോകുമായിരുന്നെന്നും ദിവ്യ കണ്ണീരോടെ ഓർത്തു.


Click it and Unblock the Notifications











