അച്ഛന്റെ പെട്ടന്നുള്ള മരണം, കുട്ടിക്കാലം മുതലുള്ള ഒറ്റപ്പെടൽ, ഡിവോഴ്സും സിംഗിൾ പാരന്റിങും; തൻവി സുധീർ
സിന്ധു കൃഷ്ണയ്ക്ക് സിമി എന്നൊരു സഹോദരി മാത്രമാണ് കൂടപ്പിറപ്പായുള്ളത്. സിന്ധുവിന്റെയും മക്കളായ അഹാനയുടേയും ദിയയുടേയും ഇഷാനിയുടേയുമെല്ലാം വ്ലോഗുകളിലൂടെ സിമിയും കുടുംബവും പ്രേക്ഷകർക്ക് പരിചിതരുമാണ്. ദിയയുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് സിമിയുടെ മൂത്തമകളായ തൻവി സുധീർ ഘോഷാണ്. കാനഡയിൽ സെറ്റിൽഡായ ഇരുപത്തിയാറുകാരി തൻവി അഞ്ച് വയസുകാരന്റെ അമ്മയാണ്.
ഇരുപതുകളിലേക്ക് കടക്കുമ്പോൾ തന്നെ തൻവി വിവാഹിതയായിരുന്നു. പക്ഷെ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞു. മകൻ ലിയാന്റെ സംരക്ഷണം തൻവിക്കാണ്. ഇരുപത്തിയാറ് വർഷത്തിനിടെ ഒരു മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കേണ്ടതിലും അധികമായുള്ള വേദനയും ഒറ്റപ്പെടലുമെല്ലാം തൻവി അനുഭവിച്ച് കഴിഞ്ഞു.

മകനാണ് ഇപ്പോൾ തൻവിക്ക് ഏക ആശ്വാസം. സോഷ്യൽമീഡിയയിൽ ആക്ടീവായ തൻവി ആദ്യമായി തന്റെ അച്ഛനെ കുറിച്ച് ഒരു വീഡിയോ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുകയാണ്. അച്ഛനോട് ഇന്നും തനിക്ക് ദേഷ്യം തോന്നാനുള്ള കാരണവും ഫാദേഴ്സ് ഡെയുടെ ഭാഗമായി പങ്കിട്ട വീഡിയോയിൽ തൻവി തുറന്ന് പറഞ്ഞു.
ജൂൺ 16ന് അച്ഛന്റെ ചരമ വാർഷികമായിരുന്നു. അന്ന് തന്നെയാണ് ഫാദേഴ്സ് ഡെയും ഇവിടെ വരുന്നത്. കാനഡയിൽ വന്നശേഷം ഫാദേഴ്സ് ഡെ ആഘോഷിക്കുകയോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. വല്ലപ്പോഴും ചെയ്തിരുന്നു അത്രമാത്രം. അമ്മയും അച്ഛനും വിവാഹമോചിതരായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞായിരുന്നപ്പോൾ മുതൽ അപ്പൂപ്പനും അമ്മൂമ്മയ്ക്കും അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
എനിക്ക് നാല്, അഞ്ച് വയസുള്ളപ്പോഴാണ് അച്ഛനെ ആദ്യമായി കാണുന്നത്. അതിനുശഷം കുറച്ചുനാൾ അച്ഛനൊപ്പം താമസിച്ചു. ദുബായിൽ അച്ഛൻ ഫയർ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തിരുന്നപ്പോഴും അവിടെ പോയി ഞാൻ ഒപ്പം താമസിച്ചിട്ടുണ്ട്. അവിടെ വെച്ചാണ് അച്ഛന്റെ രണ്ടാം ഭാര്യയെ കണ്ടത്. മാമാ എന്നാണ് ഞാൻ വിളിച്ചിരുന്നത്.
എന്നെ മോളെപ്പോലെയാണ് അവർ ട്രീറ്റ് ചെയ്തത്. ഹാഫ് സിറിയനും ഹാഫ് ലെബനീസുമാണ് അവർ. അവർക്കും മക്കളുണ്ടായിരുന്നു. മൂന്നാം ക്ലാസ് വരെയാണ് അച്ഛനൊപ്പം നിന്നത്. അത് എനിക്ക് വളരെ സ്പെഷ്യലായിരുന്നു. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് ഹാർട്ട് അറ്റാക്ക് വന്നത്. അച്ഛൻ കരാട്ടെ പ്ലയറായിരുന്നു. രണ്ട് ക്ലബ്ബും ഉണ്ടായിരുന്നു. അറ്റാക്ക് വന്നത് ആരെയും അച്ഛൻ അറിയിച്ചില്ല.

അമ്മയൊക്കെ ചെന്നൈയിലായിരുന്നു സെറ്റിൽഡ്. അതുകൊണ്ടാണ് മലയാളം എനിക്ക് നന്നായി വഴങ്ങാത്തത്. ഞാൻ ബ്രിട്ടീഷ് സ്കൂളിലാണ് പഠിച്ചത്. യാത്ര ചെയ്യാൻ പാടില്ലെന്ന് ഡോക്ടർ നിർദേശിച്ചിട്ടും അച്ഛൻ എന്നേയും കൊണ്ട് ചെന്നൈയിലേക്ക് വന്നു. അച്ഛന്റെ അവസാന കോൾ വന്നത് അമ്മയ്ക്കായിരുന്നു. അമ്മ എന്നെ വന്ന് കൂട്ടികൊണ്ടുപോയശേഷം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും അച്ഛന് അറ്റാക്ക് വന്നു.
ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. ഫ്ലൈറ്റ് യാത്ര ചെയ്തതാണ് പ്രശ്നമായത്. ആശുപത്രിയിൽ എത്തും വരെ അച്ഛൻ മരിച്ചുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പെട്ടന്ന് അത് കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അച്ഛന്റെ രണ്ടാം ഭാര്യയെ വിളിച്ച് മരണ വാർത്ത അറിയിച്ചതും ഞാനാണ്. വല്ലാത്ത അവസ്ഥയിലായിരുന്നു. കഴുത്തിൽ കിടന്ന മാലയൊക്കെ വലിച്ച് പൊട്ടിച്ച് ഞാൻ അവിടെ കിടന്ന് ഒരുപാട് കരഞ്ഞു. അച്ഛന്റെ ശരീരത്തിൽ തൊടാൻ പേടിയായിരുന്നു എനിക്ക്.
അച്ഛന്റെ മരണശേഷം എന്നെ ഒപ്പം കൊണ്ടുപോയി താമസിപ്പിക്കണമെന്ന് അച്ഛന്റെ രണ്ടാം ഭാര്യയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നിയമം അത് അനുവദിക്കുന്നില്ലല്ലോ. അതുകൊണ്ട് എന്റെ അമ്മയുടെ കൂടെ ഞാൻ പോയി. അച്ഛന്റെ ബോൾഡ് ക്യാരക്ടറാണ് എനിക്കും. ഡോക്ടർ പറഞ്ഞത് കേൾക്കാത്തതിൽ അച്ഛനോട് എനിക്ക് ദേഷ്യമുണ്ട്.
അദ്ദേഹം ഒപ്പമുണ്ടായിരുന്നുവെങ്കിൽ എന്റെ ജീവിതം തന്നെ മാറിയേനെ. അച്ഛന് പകരം ഞാൻ മരിച്ചാൽ മതിയായിരുന്നുവെന്ന് എനിക്ക് എപ്പോഴും തോന്നുമായിരുന്നുവെന്നും തൻവി പറയുന്നു. അച്ഛനില്ലാത്തതിന്റെ വേദന അറിയാവുന്നതുകൊണ്ട് തന്നെ മകന് അച്ഛനൊപ്പം സമയം ചിലവഴിക്കാൻ തൻവി സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ട്.


Click it and Unblock the Notifications