സ്വർണമല്ലാത്ത ആഭരണങ്ങൾ, 69 ലക്ഷം വരുമാനം, ഇത്രയും വലിയ ബിസിനസായിരുന്നോ? ദിയ ഇതൊന്നും ചെയ്തില്ലേ; ചോദ്യങ്ങൾ
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും ജീവനക്കാരും തമ്മിലുള്ള പ്രശ്നം ചർച്ചയായി തുടരുകയാണ്. മൂന്ന് ജീവനക്കാർ 69 ലക്ഷം രൂപ അടിച്ചുമാറ്റി എന്നാണ് ദിയ കൃഷ്ണയുടെ പരാതി. എന്നാൽ ദിയ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാരുടെ പരാതി. പണം തട്ടിയെന്ന് ജീവനക്കാർ സമ്മതിക്കുന്ന വീഡിയോ ദിയ പുറത്ത് വിട്ടിട്ടുണ്ട്. നിരവധി പേരാണ് ദിയയെ അനുകൂലിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്. അതേസമയം ദിയക്കെതിരെയും അഭിപ്രായങ്ങൾ വരുന്നുണ്ട്. നികുതി വെട്ടിപ്പിന് ദിയ ശ്രമിച്ചു എന്നാണ് ചിലരുടെ ആരോപണം.
സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കൃഷ്ണകുമാർ ഭീഷണിപ്പെടുത്തുന്ന
ശബ്ദരേഖ വനിതാ ജീവനക്കാർ പുറത്ത് വിട്ടിട്ടുണ്ട്. 69 ലക്ഷം രൂപ നഷ്ടമായത് അറിയാൻ വെെകിയതിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. ജീവനക്കാർ പരാതി നൽകാൻ വെെകിയതും ദുരൂഹതയായി നിലനിൽക്കുന്നു.

സ്വർണമല്ലാത്ത ആഭരണങ്ങൾ വിൽക്കുന്ന ചെറിയ കടയാണ് ദിയയുടേത്. കഴിഞ്ഞ ജൂലെ മുതൽ മെയ് വരെയുള്ള 11 മാസം കൊണ്ട് ലക്ഷങ്ങളുടെ കച്ചവടം ഇവിടെ നടന്നു. 69 ലക്ഷം രൂപ ജീവനക്കാർ അടിച്ച് മാറ്റിയത് അറിഞ്ഞില്ലെന്നത് ചോദ്യങ്ങളുയർത്തുന്നു. 69 ലക്ഷം ഉണ്ടോയെന്ന് ഉറപ്പില്ലെങ്കിലും പണം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പിച്ചു.
'നികുതി വെട്ടിപ്പിന് ദിയ ശ്രമിച്ചിരിക്കാം എന്ന വാദമുയർച്ചുന്ന നെറ്റിസൺസ് ഇതിന് കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. ബിസിനസ് ചെയ്യുമ്പോൾ ചില പ്രൊസീജിയേർസ് ഫോളോ ചെയ്യേണ്ടതുണ്ട്. ആഴ്ചയിലോ മാസത്തിലോ അക്കൗണ്ട്, ക്ലോസിംഗ്, ടാക്സ് റിട്ടേൺ ഡോക്യുമെന്റേഷൻ, ഇൻകം/എക്സ്പെൻസസ് വെരിഫിക്കേഷൻ, ബാങ്ക് സ്റ്റേറ്റ്മെന്റ് വെരിഫിക്കേഷൻ തുടങ്ങിയവ. അപ്പോൾ ഇവിടെ ഉടമ ഇതൊന്നും ചെയ്തിട്ടില്ല. 65 ലക്ഷം രൂപയുടെ സ്റ്റോക്ക് വിറ്റു. ഇൻകം അക്കൗണ്ടിൽ ഇല്ല. അതെങ്ങനെ?' സോഷ്യൽ മീഡിയയിൽ വന്ന കമന്റിങ്ങനെ. ഇത്രയും വലിയ ബിസിനസായിരുന്നോ ദിയയുടേതെന്നും ചോദ്യങ്ങളുണ്ട്.

ടാക്സ് ഒഴിവാക്കാൻ വേണ്ടി ദിയ പറഞ്ഞത് പ്രകാരം സ്വന്തം അക്കൗണ്ടിൽ പണം സ്വീകരിച്ചു എന്നാണ് ഇന്ന് ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്. കസ്റ്റമേർസിന്റെ പേയ്മെന്റ് നിങ്ങളുടെ അക്കൗണ്ടിൽ മേടിച്ചാൽ മതി, എന്റെ അക്കൗണ്ടിൽ മേടിക്കുമ്പോൾ ബാങ്കിന്റെ പ്രശ്നങ്ങൾ വരുന്നുണ്ട്, ഞാൻ വരുമ്പോൾ ക്യാഷായി തന്നാൽ മതിയെന്നാണ് ദിയ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നത്. നികുതി പ്രശ്നങ്ങളുണ്ട്, അത് കൊണ്ടാണ് നിങ്ങളുടെ അക്കൗണ്ട് കൊടുക്കുന്നതെന്ന് കുറേ നാളുകൾ കഴിഞ്ഞാണ് ഞങ്ങളോട് പറയുന്നത്. ഷോപ്പിലുള്ള എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തിരുന്നത്. ദിയ ചേച്ചി വരാറില്ല. പാർട് ടെെം ആയിരുന്ന ജോലി ഓവർ ടെെം ആകുന്നതിനെതിരെ ജോലിയിൽ നിന്ന് മാറാൻ പ്ലാൻ ചെയ്തിരുന്നു.
എന്റെ ഡെലിവറി കഴിയുന്നത് വരെയെങ്കിലും നിങ്ങൾ നിൽക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് അവിടെ ഞങ്ങൾ പിടിച്ച് നിന്നത്. എന്ത് പറഞ്ഞാലും അടിച്ചമർത്തുന്ന സംസാരമായിരുന്നു. ജാതീയമായ അധിക്ഷേപമുണ്ടായി. ഓഫീസിൽ വെച്ച് ഇഷ്യൂ ഉണ്ടായപ്പോൾ ഇനി ഞങ്ങൾ ജോലിക്ക് വരുന്നില്ലെന്ന് പറഞ്ഞു. പിന്നീടുണ്ടായ പ്രശ്നങ്ങളാണിപ്പോൾ വന്നതെന്നാണ് ജീവനക്കാരി പറയുന്നത്.
അതേസമയം നികുതി വെട്ടിപ്പ് എന്ന ആരോപണത്തിന് കൃഷ്ണ കുമാർ മറുപടി നൽകിയിട്ടുണ്ട്. അങ്ങനെ പണം അവരുടെ അക്കൗണ്ടിൽ വന്നിട്ടുണ്ടെങ്കിൽ അത് എന്നും വെെകുന്നേരം ദിയയെ ഏൽപ്പിക്കില്ലേ. പണം പിൻവലിച്ച സ്റ്റേറ്റ്മെന്റ് മാത്രം കാണിച്ചാൽ മതി. ഇവരെടുത്ത പെെസ എവിടെ പോയി എന്നതിന്റെ എല്ലാ രേഖകളും ഞങ്ങളുടെ കെെയിലുണ്ടെന്നും കൃഷ്ണ കുമാർ പറഞ്ഞു.


Click it and Unblock the Notifications