എല്ലാത്തിനെയും ഒഴിവാക്കി, ഇപ്പോൾ ഞാൻ ഒറ്റക്കാണ്; വിവാദത്തിനിടെ തീരുമാനം വ്യക്തമാക്കി ദിയ സന
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിയ സന. സമാകാലിക വിഷയങ്ങളിൽ ദിയ തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം റാപ്പർ വേടനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തതിലും ദിയ സന തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. വേടനെ അനുകൂലിച്ചാണ് ദിയ അഭിപ്രായം പങ്കുവെച്ചത്. ഒരു ഡ്രഗ്ഗ്‌സിനൊപ്പവും അല്ല. ക്വാണ്ടിട്ടി ഇല്ലാത്ത കഞ്ചാവിന് ജാമ്യം കിട്ടും. ആവർത്തിക്കരുത് എന്ന് വിലക്കണം. അപ്പുറത്തേക്ക് രാജാക്കന്മാർക്ക് കൊണ്ടെന്നു നല്ലോണം മനസ്സിലാകുന്നുണ്ട്. വേടൻ ഒറ്റയാൾ പോരാട്ടമാണ്. അയാളുടെ രാഷ്ട്രീയത്തെ വേടന്റെ വായ അടപ്പിക്കാമെന്ന കരുതലാണെങ്കിൽ വേടൻ ഇനിയും പാട്ടും പറച്ചിലുമായി ഇവിടൊക്കെ തന്നെ കാണുമെന്ന് ദിയ സന വ്യക്തമാക്കി.
പിന്നാലെ കടുത്ത സെെബർ ആക്രമണം ദിയ സനയ്ക്ക് നേരിടേണ്ടി വന്നു. മീടു ആരോപണം വന്നയാളെ ന്യായീകരിക്കുന്നു, ജാതി കാർഡ് ഇറക്കി തെറ്റിനെ ന്യായീകരിക്കുന്നു എന്ന കുറ്റപ്പെടുത്തലുകൾ കമന്റ് ബോക്സിൽ നിറഞ്ഞു. ഫെമിനിസ്റ്റ് ആശയങ്ങളുള്ളവരും ദിയ സനയെ വിമർശിച്ചു. കുറ്റപ്പെടുത്തലുകൾ കടുത്തതോടെ തന്റെ വ്യക്തി ജീവിതത്തിലെടുത്ത തീരുമാനം വ്യക്തമാക്കുകയാണ് ദിയ സന. ജീവിതത്തിൽ നിന്ന് കുറച്ച് പേരെ മാറ്റി നിർത്തുന്നു എന്നാണ് ദിയ സന പറയുന്നത്.
'കൂടെ കൂട്ടിയ കുറെ എണ്ണമുണ്ടായിരുന്നു എല്ലാത്തിനെയും ഒഴിവാക്കിയതായി പ്രഖ്യാപിക്കുന്നു. ഒന്നുകിൽ നമ്മൾ പറയുന്നത് അനുസരിക്കണം.. ഇല്ലെങ്കിൽ ഇതുങ്ങളൊക്കെ എടുക്കുന്ന ഏണി ഞാൻ തന്നെ അനുഭവിക്കണം. വ്യക്തിബന്ധങ്ങൾക് പ്രതിനിത്യം കൊടുത്തുകൊണ്ടാണ് ഓരോ ബന്ധങ്ങളെയും നമ്മൾ എടുത്ത് വക്കുന്നത്.. കൂടെ കൂടുന്നവരും വരുന്നവരും നമ്മളെ ഇഷ്ടപ്പെട്ടു കൂടെ നിൽക്കുമെന്നാണ് നമ്മൾ കരുതുന്നത്'
'പക്ഷെ എന്റെ കാര്യത്തിൽ എന്റെ ചുറ്റിലുമുള്ള ആളുകളെ ബന്ധങ്ങളെ പരിചയപ്പെടുക, അവരെ ഉപയോഗിക്കുക രഹസ്യമായി അവരുമായി ബന്ധങ്ങൾ ഉണ്ടാക്കുക ഇതൊക്കെയാണ് ബന്ധങ്ങൾ കൂടാൻ വരുന്നവർ ചെയ്യുന്നത്. ഞാൻ വഴി പരിചയപെടുന്ന എല്ലാവരും നല്ലവരാകണമെന്നുമില്ല. കൂടെ ഉള്ളവരെ എല്ലാവരെയും അല്ല കുറ്റം പറയുന്നത്'

'1,2 വർഷത്തിനിടയിൽ മാത്രം വന്ന ചിലരെയാണ്. കുറ്റം പറയുന്നതല്ല. സ്വന്തമായി വല്ലോം ഉണ്ടാക്കിയിട്ട് ബന്ധങ്ങളൊക്കെ കെട്ടിപ്പെടുത്തിയാൽ നല്ലതാണ്. ഇങ്ങനുള്ള കാര്യസാധ്യത്തിന് മാത്രമുള്ള എല്ലാ ബന്ധങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. എനിക്ക് കുറെ ജോലികളുണ്ട്. മുന്നോട്ട് പോകുന്നു,' ദിയ സന പങ്കുവെച്ച കുറിപ്പിങ്ങനെ.
വേടന്റെ വിഷയത്തിൽ നിലപാടെടുത്തിന്റെ പേരിൽ പലർക്ക് നേരെയും സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നുണ്ട്. ഇതിലും ദിയ സന തന്റെ അഭിപ്രായം വ്യക്തമാക്കി. ഫെമിനിസ്റ്റുകളുടെ അപ്പോസ്ഥലകകാർ ഇറങ്ങിയിട്ടുണ്ട്. എന്റെ പൊന്നോ അഭിപ്രായം എങ്ങനെ പറയണം ഇങ്ങനെ പറഞ്ഞില്ലെങ്കിൽ അവരെ കാളോട്ട് ചെയ്യണം അവരെയൊന്നും കൂടെ കൂട്ടരുത്, ഇതൊക്കെ വരെ ചർച്ചയിലുണ്ട്. ഇത്രയും കാലം രാഷ്ട്രീയം തുറന്ന് പറഞ്ഞു മൂവമെന്റുകളുടെ ഭാഗമായ ചരിത്രപ്രധാനമുള്ള സ്ത്രീകളെ വറെ ഇന്നലെ വന്നതും മുള്ളിയതും മുകിളി ഇട്ടതുമായ എല്ലാം വന്ന് തണ്ഡവമാടുകയാണ്.
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങളൊക്കെ ആരാ... സത്യമായും കുറെ എണ്ണത്തിനെ അറിയുക പോലും ഇല്ല.. നിങ്ങൾക് ആരെങ്കിലും കൊട്ടേഷൻ തന്ന് വിട്ടതാണോ. ഉള്ളതുപറയാലോ ഇങ്ങനെയാ തോന്നുന്നത്. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല നീയൊക്കെ ആക്രമിച്ചു കൊണ്ടിരിക്കുന്ന പല സ്ത്രീകളും എന്ന് ഓർമ്മപ്പെടുത്തുന്നു. നിനക്കൊക്കെ ഇത്തരം കൃത്യമായി സംസാരിക്കുന്ന സ്ത്രീകളെ പറഞ്ഞാലേ സ്പേസ് ഉള്ളൂ എങ്കിൽ അവരൊക്കെ ചിരിച്ചുകൊണ്ട് പറയും പറഞ്ഞോ എന്ന്. എല്ലാവരുടെയും നെഞ്ചിലെ കല്ലിറങ്ങിയെങ്കിൽ വരിവരിയായി മാറി നിൽക്കേണ്ടതാണെന്ന് ദിയ സന കുറിച്ചു.
വേടനെതിരെ നേരത്തെ വന്ന മീടൂ ആരോപണം വലിയ ചർച്ചയായിരുന്നു. 20221 ലാണ് വേടനെതിരെ മീടൂ ആരോപണം വന്നത്. മദ്യ ലഹരിയിൽ ലെെംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പീഡിപ്പിച്ചെന്നുമായിരുന്നു ആരോപണം. സുഹൃദ് വലയത്തിലെ സ്ത്രീകളുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് നുണ പ്രചരിപ്പിച്ചെന്നും ആരോപണം വന്നു. ഉമ്മ വയ്ക്കാന്‍ പോലും താല്‍പര്യമില്ല എന്ന് പല തവണ വ്യക്തമാക്കിയതിന് ശേഷവും മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്സിന് വേണ്ടി സമീപിച്ചു,
സ്ക്വര്‍ട്ട് ചെയ്ത് തരട്ടെ?' എന്നുള്ള ചോദ്യങ്ങള്‍ സാധാരണ സംസാരത്തിനിടയിലോ പരിചയപ്പെട്ട് കഴിഞ്ഞാലുടനെയോ ചോദിക്കുക, സെക്സ് ചെയ്യുമ്പോള്‍ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിര്‍ത്താതെ കൂടുതല്‍ വേദന ഉണ്ടാകുന്ന തരത്തില്‍ തുടരുക, തങ്ങള്‍ തമ്മില്‍ സെക്സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക എന്നിങ്ങനെ ഒരു നിര ആരോപണങ്ങളായിരുന്നു വേടനെതിരെ ചില സ്ത്രീകൾ ഉന്നയിച്ചത്.
വുമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റിൽ അംഗങ്ങളായ സ്ത്രീകളാണ് ആരോപണം ഉന്നയിച്ചത്. മീ ടൂ ആരോപണം വന്നതോടെ വേടൻ മാപ്പ് പറഞ്ഞതുമാണ്. ഈ പോസ്റ്റ് നടി പാർവതി തിരുവോത്ത് ലെെക്ക് ചെയ്തതും വിവാദമായിരുന്നു.
ലഹരി, പുലിപ്പല്ല് കേസിൽ അകപ്പെട്ട ശേഷം വേടനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് വന്നു. വേടന്റെ ആശയങ്ങളെ എതിർക്കുന്നവരുടെ നീക്കമാണിതെന്നായിരുന്നു വാദം. ഇതിനിടെ പഴയ മീടൂ ആരോപണം ചർച്ചയായപ്പോൾ നടി ലാലി പിഎം ഉൾപ്പെടെ വേടനെ അനുകൂലിച്ച് രംഗത്ത് വന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് തികച്ചും മിലിറ്റൻ്റ് ആയ ഫെമിനിസം ആണ്. ഇവിടെ നിങ്ങൾ ആർക്കാണ് നീതി വാങ്ങിച്ചു കൊടുക്കാൻ നോക്കുന്നത്. ഒരു പക്ഷേ അന്നത്തെ വേദനയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ എല്ലാം മറന്നു സ്വസ്ഥമായി ജീവിതം നയിക്കുന്ന ആ കുട്ടിയെ കൂടി നിങ്ങൾ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ലാലി പിഎം വാദിച്ചു. പിന്നാലെ വ്യാപക വിമർശനം വന്നു.
2020 ലാണ് വേടനെന്ന ഹിരൺ ദാസ് മുരളി ജനശ്രദ്ധ നേടുന്നത്. ആ വർഷം പുറത്തിറങ്ങിയ വോയ്സ് ഓഫ് ദി വോയിസ് ലെസ് എന്ന തന്റെ ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങിയത് ആ വർഷമാണ്. ഇത് വൻ ഹിറ്റായി. ഇതേവർഷം രണ്ടാമത്തെ മ്യൂസിക് വീഡിയോയും വന്നു. 2024 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കുതന്ത്രം എന്ന ട്രാക്കിന്റെ വരികളെഴുതി.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് വേടൻ വിവാദത്തിലകപ്പെട്ടത്. ഏപ്രിൽ 28 നാണ് കഞ്ചാവുമായി വേടനെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്. തൃപ്പൂണിത്തറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വേടൻ അടക്കം 9 പേർ ഫ്ലാറ്റിലുണ്ടായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഏഴ് ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും പുലിപ്പല്ല് കെെവശം വെച്ചതിന് കേസ് വന്നു. ഏപ്രിൽ 30 നാണ് ഈ കേസിൽ വേടന് ജാമ്യം ലഭിച്ചത്. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. താൻ മനപ്പൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകർ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് വേടൻ ജാമ്യാപേക്ഷയിൽ പറഞ്ഞു. യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും വേടൻ പറഞ്ഞു. ജാമ്യാപേക്ഷയെ വനം വകുപ്പ് എതിർത്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചു.


Click it and Unblock the Notifications











