'ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരെ ദൈവത്തിന് വിശ്വാസമുള്ളവരെ ഏൽപ്പിക്കും'; മകൾ ഹന്നയെ കുറിച്ച് സലീം കോടത്തൂർ!
ഒരു കാലത്ത് മലബാർ മേഖലയിലും ഗൾഫ് നാടുകളിലും ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന ഗായകനാണ് സലീം കോടത്തൂർ. സലീം കോടത്തൂരിന്റെ ആൽബം ഗാനങ്ങൾക്ക് മാത്രം വലിയൊരു പ്രേക്ഷരുണ്ടായിരുന്നു.
ഒട്ടനവധി ആൽബം ഗാനങ്ങളും സ്റ്റേജ് ഷോകളും ചെയ്തിട്ടുള്ള സലീം കോടത്തൂർ അടുത്തിടെയായി മാധ്യമങ്ങളിൽ നിറയാറുള്ളത് ഏറ്റവും ഇളയ മകൾ ഹന്നയുടെ പേരിലാണ്. പെൺകുട്ടികൾക്ക് സ്നേഹം അച്ഛന്മാരോടാണെന്നാണ് പൊതുവെ നമ്മുടെ നാട്ടിൽ ഒരു വർത്തമാനമുണ്ട്. തിരിച്ചും പെണ്മക്കളോടാണ് പൊതുവെ അച്ഛന്മാർക്കും പ്രിയം എന്നും ചൊല്ലുണ്ട്.
പെൺമക്കൾക്ക് കുഞ്ഞ് രാജകുമാരിമാരുടെ സ്ഥാനമാണ് ഓരോ അച്ഛനും നൽകുക. അവർക്കുള്ള കുറവുകൾ മാറ്റാനായി അമ്മയ്‌ക്കൊപ്പം തന്നെ അച്ഛനുമുണ്ടാകും. ഇന്ന് തന്റെ മകൾക്ക് വേണ്ടി ചിറകായി നിൽക്കുന്നൊരു അച്ഛനാണ് സലീം കോടത്തൂർ.
ഹന്നയുടെ വെല്ലുവിളി നിറഞ്ഞ ജീവിതത്തെ കുറിച്ച് പലപ്പോഴായി സലീം കോടത്തൂർ വാചാലനായിട്ടുണ്ട്. സലീമിന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെക്കുന്ന കുറിപ്പിലൂടെയാണ് പ്രേക്ഷകർ ഹന്നയെ കൂടുതൽ അടുത്തറിഞ്ഞതും.

സലീം കോടത്തൂരിനെ പോലെ തന്നെ മകൾ ഹന്നയും ഇന്ന് അറിയപ്പെടുന്ന ഗായികയാണ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി സ്റ്റേജ് ഷോകളിൽ ഹന്ന ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. പാട്ടിലൂടെയാണ് തന്റെ കുറവുകളെ പോസിറ്റീവാക്കി മാറ്റുകയാണ് ഇപ്പോൾ ഹന്ന.
'ഭാര്യ മൂന്നാമതും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ തരണേയെന്ന് മാത്രമായിരുന്നു എല്ലാവരും അന്ന് പ്രാർത്ഥിച്ചത്. തുടക്കം മുതൽ പരിശോധനകളും മരുന്നുകളുമൊന്നും മുടക്കിയിരുന്നില്ല.'

'കുഞ്ഞിന് ഭാരക്കുറവുണ്ടെന്ന് ഏഴാം മാസമായപ്പോഴാണ് ഡോക്ടർ പറഞ്ഞത്. നന്നായി ഭക്ഷണം കഴിക്കാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. ഗർഭിണികൾക്ക് നടത്തുന്ന ഇഎസ്ആർ ടെസ്റ്റ് നടത്തിയപ്പോഴും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പിന്നീടാണ് കുഞ്ഞിന് രണ്ട് വിരലുകളില്ലെന്ന് ഡോക്ടർമാർ പറഞ്ഞത്.'
'ജനിച്ച സമയം മുതൽ കുഞ്ഞ് വെന്റിലേറ്ററിനുള്ളിലായിരുന്നു. ഒരു സാധാരണ കുഞ്ഞിനുണ്ടാവേണ്ട ശാരീരിക വളർച്ചയൊന്നുമുണ്ടായിരുന്നില്ല. വെന്റിലേറ്ററിലുള്ള ആ കിടപ്പ് കണ്ടപ്പോൾ കരഞ്ഞുപോയിരുന്നു. പിന്നീടൊരിക്കലും ജീവിതത്തിൽ ഞാൻ മകളെ ഓർത്ത് കരഞ്ഞിട്ടില്ലെന്നും' സലീം കോടത്തൂർ മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴിത മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മകൾ ഹന്നയ്ക്കൊപ്പം സലീം കോടത്തൂരും അതിഥിയായി എത്തിയപ്പോൾ പങ്കിട്ട വിശേഷങ്ങളാണ് വൈറലാകുന്നത്.
ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരെ ദൈവത്തിന് വിശ്വാസമുള്ളവരെ ഏൽപ്പിക്കുമെന്നും അങ്ങനെയാണ് തനിക്ക് തന്റെ ഹന്നമോളെ ലഭിച്ചതെന്നുമാണ് സലീം കോടത്തൂർ മകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. നാൽപ്പത് വർഷം കൊണ്ട് തനിക്ക് സാധിക്കാത്ത പലതും മകൾ ഹന്ന പത്ത് വർഷം കൊണ്ട് തനിക്ക് സാധിച്ച് തന്നുവെന്നും സലീം കോടത്തൂർ പറഞ്ഞു.

'ഒരു കാലത്ത് എന്റെ മാത്രം മാലാഖയായിരുന്നു... ഇന്ന് എല്ലാവരും ഇവളെ മാലാഖയായി കാണുന്നുണ്ട്. ദൈവം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചൊരു നിധിയാണ് എന്റെ ഹന്ന മോൾ. ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരെ ദൈവത്തിന് വിശ്വാസമുള്ളവരെ ഏൽപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്.'
'ഹന്ന മോൾക്ക് ഇനിയും ഒരുപാട് പറക്കാനുണ്ട്. അതിനാൽ ഞാൻ അവൾക്ക് ചിറകായി നിൽക്കുന്നു. സലീം കോടത്തൂരെന്ന പാട്ടുകാരനായിട്ട് അറിയപ്പെടാനല്ല ഹന്ന മോളുടെ പിതാവായി അറിയപ്പെടാനാണ് ആഗ്രഹം.'

'മകളുടെ ചിറകിലേറി പറക്കാൻ സാധിക്കുന്നുവെന്നത് ഒരു അനുഗ്രഹമാണ്. ഞാൻ ഓർമവെച്ച നാൾ മുതൽ ആഗ്രഹിക്കുന്നതാണ് മമ്മൂക്കയ്ക്കൊപ്പമൊരു വേദി. എനിക്കിപ്പോൾ നാൽപ്പത് വയസ് കഴിഞ്ഞു.'
'പക്ഷെ എനിക്കത് സാധ്യമായത് മുപ്പത്തിയഞ്ച് വർഷം കാത്തിരുന്ന ശേഷം എന്റെ മകളിലൂടെയാണ്. അതുകൊണ്ട് തന്നെ എനിക്ക് അഭിമാനത്തോടെ വിളിച്ച് പറയാൻ സാധിക്കും ഞാൻ പുണ്യം ചെയ്ത പിതാവാണെന്ന്' സലീം കോടത്തൂർ പറഞ്ഞു.


Click it and Unblock the Notifications