വീടിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു, വിധവയായ സ്ത്രീയെ സൈബർ ബുള്ളിയിങിന് വിട്ടുകൊടുക്കാൻ താൽപര്യമില്ല; ഫിറോസ്
കൊല്ലം സുധിക്കായി കെഎച്ച്ഡിഇസി എന്ന സന്നദ്ധ സംഘടന നിർമ്മിച്ച വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. കെഎച്ച്ഡിഇസി സംഘടനയുടെ ഭാരവാഹി ഫിറോസിന് എതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സുധിയുടെ ഭാര്യ രേണുവും പിതാവ് തങ്കച്ചനും ഉന്നയിച്ചത്. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ചോദിച്ചതിന്റെ പേരിലും വീടിനുണ്ടായ കേടുപാടുകളെ കുറിച്ച് പറഞ്ഞപ്പോഴും വളരെ മോശമായ രീതിയിലാണ് ഫിറോസ് പ്രതികരിച്ചതെന്ന് രേണുവും കുടുംബവും പറഞ്ഞിരുന്നു.
മാത്രമല്ല ഇനിയും പരാതികളുമായി ചെന്നാൽ വീട് ഇടിച്ച് പൊളിക്കുമെന്ന് ഫിറോസ് ഭീഷണിപ്പെടുത്തിയെന്നും രേണുവിന്റെ പിതാവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ഫിറോസ് പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

വീടുമായി ബന്ധപ്പെട്ട് രേണുവും കുടുംബവും പറഞ്ഞ പരാതികൾക്ക് പരിഹാരം കാണാനുള്ള ജോലികൾ ആരംഭിച്ചുവെന്ന് ഫിറോസ് സോഷ്യൽമീഡിയയിൽ കുറിച്ചു. സുധിലയം സംബന്ധിച്ച കാര്യങ്ങളിൽ ഇന്നലെ മുതൽ ആ സൈറ്റ് നോക്കിയിരുന്ന സൂപ്പർവൈസർ സുധീർ, എഞ്ചിനീയർ മനോജ് എന്നിവരും അവിടം സന്ദർശികുകയും അവിടത്തെ പ്രശ്നങ്ങൾ എന്താണെന്ന് നോക്കിയിട്ടുമുണ്ട്.
ശക്തമായ കാറ്റിൽ ഓട് ചെറുതായി നീങ്ങിയതായി ശ്രദ്ധയിൽപെട്ടത് അപ്പോൾ തന്നെ ശരിയാക്കി വെച്ചിട്ടുണ്ട്. ഇനി ഏത് കാറ്റ് വന്നാലും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടികൾ ചെയ്യുന്നുണ്ട്. ഫ്രണ്ട് എലിവേഷനിൽ കൊടുത്ത ലൂവേഴ്സ്സിൽ വെക്കാൻ ഗ്ലാസ് റെഡിയാക്കുന്നുണ്ട്. ഇലകളും മറ്റും കെട്ടി നിന്നും ഷെയ്ഡിൽ നിന്നും വെള്ളം തെറിച്ചും നാശമായ മുകളിൽ ചെയ്ത ജിപ്പ്സം പ്ലാസ്റ്ററിങ് ശരിയാക്കാനും വാട്ടർ പ്രൂഫ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
വാഷിങ് ബെയ്സൺ വീണുവെന്ന് പറഞ്ഞിരുന്നു. പക്ഷെ അവിടെ പോയപ്പോൾ വാഷിങ് ബെയ്സൺ പൊട്ടിയതായോ മറ്റൊ കണ്ടെത്താൻ കഴിഞ്ഞില്ല. അപ്രൂവൽ സംബന്ധിച്ചുള്ള കാര്യങ്ങൾ അവരുടെ ഭാഗത്ത് നിന്ന് നികുതി അടച്ച് കഴിഞ്ഞതിന്റെ രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, വില്ലേജിൽ വൺടൈം ടാക്സ് എന്നിവ അടച്ച് കഴിഞ്ഞാൽ പഞ്ചായത്തിൽ സബ്മിറ്റ് ചെയ്യുന്നതാണ്.
കൂടാതെ ഇന്ന് അപ്രതീക്ഷിതമായി ഫ്ലവേഴ്സ് ടിവിയുടെ ഭാഗത്ത് നിന്നും ഒരു ഇടപെടൽ ഉണ്ടായിരുന്നു. അവർക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുകയും കൂടാതെ തുടർന്നുള്ള മെയിന്റനൻസ് അവർ (രേണുവും കുടുംബവും) സ്വന്തമായി ചെയ്യണമെന്നും ഇത് സംബന്ധിച്ച് ഒരു ഇൻർവ്യൂവും കൊടുക്കാൻ പാടില്ലായെന്നും അവരോട് പറഞ്ഞിട്ടുണ്ട്.

കൂടാതെ ഫ്ലവേഴ്സ് ടീം ബിഷപ്പുമായും സംസാരിച്ചതായാണ് അറിഞ്ഞത്. ഇന്നലെ മുതൽ എന്നെ വിളിച്ച് ഇന്റവ്യു ആവശ്യപ്പെട്ടവരോട് ഇന്റവ്യൂ തന്ന് അതിന്റെ വിധവയായ ഒരു സ്ത്രീയെ സൈബർ ബുള്ളിയിങിന് വിട്ടുകൊടുക്കാൻ താൽപര്യമില്ലായെന്നാണ് ഞാൻ അറിയിച്ചത്. കൂടെ നിന്നവർക്കും ഈ ഒരു അവസരത്തിൽ മാനസികമായി സപ്പോർട്ട് ചെയ്ത് ഫോൺ ചെയ്തവർക്കും മെസേജ് അയച്ചവർക്കും ഉപദേശങ്ങൾ തന്നവർക്കും എല്ലാം എന്റെ നന്ദി അറിയിക്കുന്നു.
നിലവിലെ മെയിന്റൻസ് വർക്ക് കഴിഞ്ഞാൽ നിങ്ങളെ അറിയിക്കുന്നതാണ്. അവർ ഞങ്ങളുമായി ഇടപെട്ട രീതിയായിരുന്നു ഞങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത് എന്നാണ് ഫിറോസ് സോഷ്യൽമീഡിയയിൽ കുറിച്ചത്. ബിഷപ്പ് നോബിൾ ഫിലിപ്പാണ് വീട് വെക്കാനുള്ള ഏഴ് സെന്റ് സ്ഥലം സുധിയുടെ കുടുംബത്തിന് നൽകിയത്.
ഇരുപത്തിയഞ്ച് ലക്ഷത്തിന് അടുത്ത് പണം ചിലവഴിച്ചാണ് രേണുവിനും മക്കൾക്കുമായി കെഎച്ച്ഡിഇസി സംഘടന കഴിഞ്ഞ ആഗസ്റ്റിൽ വീട് നിർമ്മിച്ച് നൽകിയത്. അതിന് മുമ്പ് കുടുംബം കോട്ടയത്ത് ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രേണുവിനൊപ്പം മാതാപിതാക്കളും സഹോദരിയും സുധിലയത്തിൽ താമസിക്കുന്നുണ്ട്. സുധിയുടെ മൂത്തമകൻ കൊല്ലത്ത് അച്ഛന്റെ ബന്ധുക്കൾക്കൊപ്പമാണ് താമസം.


Click it and Unblock the Notifications