നമ്പർ കൊടുക്കുന്നത് വ്യക്തിപരമായ താൽപര്യം, സോഷ്യൽമീഡിയയാണോ കോടതി?; ഡേറ്റിങ് ആപ്പ് വിവാദത്തിൽ അക്ബറിന് പിന്തുണ
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു ഗായകനും ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഫോർത്ത് റണ്ണറപ്പുമായ അക്ബർ ഖാന് എതിരെയുണ്ടായ ഡേറ്റിങ് ആപ്പ് വിവാദം. വിവാഹിതനായ അക്ബർ ടിന്റർ എന്ന ഡേറ്റിങ് ആപ്പ് അക്കൗണ്ട് വഴി പെൺകുട്ടിയുമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫസ്മീന സാക്കിർ എന്ന യുട്യൂബറാണ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്.
പെൺകുട്ടിക്ക് അക്ബർ ഫോൺ നമ്പർ കൈ മാറിയതിന്റെ സ്ക്രീൻ ഷോട്ടും ഫസ്മീന സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെ പുറത്ത് വിട്ടിരുന്നു. വിവാഹിതനായ വ്യക്തി ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുറന്നതിനെ വിമർശിച്ചായിരുന്നു ഫസ്മീനയുടെ വീഡിയോ. വിഷയം സോഷ്യൽമീഡിയയിൽ ചർച്ചയായെങ്കിലും അക്ബർ വിദേശ യാത്രയിലായിരുന്നതിനാൽ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് അക്ബർ ഖാൻ. തനിക്ക് എതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് യുട്യൂബർ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും നിയമപരമായി ഈ വിഷയം നേരിടുമെന്നും അക്ബർ അറിയിച്ചു. ഒരു യുട്യൂബ് ചാനൽ വഴി എന്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.
ചില ഔദ്യോഗിക പരിപാടികൾക്കായി ഞാൻ ഖത്തറിൽ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാൻ ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ആരും മറ്റൊരാളുടെ പ്രതിഷ്ഠയെയും വ്യക്തിത്വത്തെയും ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ അധികാരമുള്ളവരല്ലെന്നത് മനസിലാക്കുക.
നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട് അവർ ആരോപിക്കുന്നതുപോലെ ഞാൻ ചെയ്തുവെന്ന് പറയുന്ന ഏതെങ്കിലും മോശമായ പ്രസ്താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു എന്നാണ് അക്ബർ കുറിച്ചത്.
അക്ബറിന്റെ വിശദീകരണം വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തി. മുൻ ബിഗ് ബോസ് താരം നോറ മുസ്കാൻ അടക്കമുള്ളവർ അക്ബറിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അക്ബർ നമ്പർ പങ്കിട്ടിട്ടുണ്ടെങ്കിൽ നമ്പർ പങ്കിടണോ വേണ്ടയോ എന്നത് പൂർണമായും അയാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. വിവാഹശേഷം പെൺസുഹൃത്തുക്കൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്.

ഒരാളുടെ സ്വകാര്യ ഇടത്തിൽ കൈകടത്തേണ്ട ആവശ്യമില്ല. ചിലർ മറ്റുള്ളവരുടെ ജീവിതം മോശം അഭിപ്രായങ്ങൾക്കും പ്രശസ്തിക്കും വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് അക്ബറിനെ പിന്തുണച്ച് നോറ മുസ്കാൻ കുറിച്ചത്. ലീഗലി തന്നെ നീങ്ങി ആവശ്യമായ നടപടി സ്വീകരിക്കണം. അടുത്തിടെയായി കുറേയെണ്ണം ഇതുപോലെ മൈക്കും കറങ്ങുന്ന ചെയറുമായി ഇറങ്ങിയിട്ടുണ്ട് എക്സ്പോസ് ചെയ്യുകയാണെന്നും പറഞ്ഞ്.
അവരുടെയൊക്കെ ഫോൺ കയ്യിൽ കിട്ടിയ കാലം മുതലുള്ള വിവരങ്ങൾ ചികഞ്ഞ് പോയാൽ പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും. സോഷ്യൽമീഡിയയാണോ കോടതി എന്നിങ്ങനെ നീളുന്നു അക്ബറിനെ പിന്തുണച്ച് വന്ന കമന്റുകൾ. അതേസമയം മറ്റ് ചിലർ വിവാഹിതനായിരുന്നിട്ടും എന്തിനാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നതെന്നും അക്ബറിനോട് ചോദിച്ചു.
എന്നാൽ അത്തരം ചോദ്യങ്ങൾക്കൊന്നും അക്ബർ മറുപടി നൽകിയിട്ടില്ല. ഡോക്ടറായ ഷെറീൻ ഖാനാണ് അക്ബറിന്റെ ഭാര്യ. ബിഗ് ബോസിലേക്ക് പോകും മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഇനി വിവാഹ റിസപ്ഷൻ എന്ന ചടങ്ങ് മാത്രമാണ് ബാക്കി. വിവാദവുമായി ബന്ധപ്പെട്ടുള്ള അക്ബറിന്റെ വിശദീകരണ കുറിപ്പ് ഭാര്യ ഷെറീൻ ഖാനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications