പൊക്കമില്ലാത്തവനാണ്, ഇനി വളരില്ലെന്ന് തിരിച്ചറിഞ്ഞത് 4-ാം ക്ലാസിൽ നിന്നും! ഹെഡ്മാസ്റ്റർ പറഞ്ഞതിനെ പറ്റി പക്രു
നടന്‍, സംവിധായകന്‍, മിമിക്രി താരം എന്നിങ്ങനെ ഒത്തിരി ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മ ഒരു കുറവ് ആണെന്ന് പലരും കരുതിയിടത്ത് നിന്ന് അത് കാരണം വിജയം നേടാന്‍ സാധിച്ച താരമാണ് പക്രു എന്ന അജയ്കുമാര്‍. സിനിമയില്‍ നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്തും ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡ് നേടാനും താരത്തിന് സാധിച്ചു.
ഇന്ന് സാധാരണക്കാരനെ പോലെ ജീവിക്കുന്ന ഗിന്നസ് പക്രുവിന്റെ ജീവിതം എല്ലാവര്‍ക്കും അറിയാം. ഭാര്യ ഗായത്രിയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് താരം. സിനിമയും മിമിക്രി പരിപാടികളുമൊക്കെ ഒരുമിച്ച് കൊണ്ട് പോയി കരിയറിലും സജീവമാണ്. എന്നാല്‍ താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണെന്നും ഇതില്‍ കൂടുതല്‍ പൊക്കം വെക്കില്ലെന്നും തിരിച്ചറിഞ്ഞൊരു സമയത്തെ കുറിച്ച് മുമ്പൊരിക്കല്‍ പക്രു തുറന്ന് സംസാരിച്ചിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് ഇക്കാര്യം മറ്റുള്ളവരുടെ പ്രവൃത്തിയില്‍ നിന്നും വ്യക്തമായെന്നാണ് കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പക്രു പറയുന്നത്.

ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അതിലാധ്യം ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഉയരം കുറവുള്ള ആളാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. എനിക്കും പൊക്കം വെക്കുമെന്ന് തന്നെയാണ് എന്റെയും ധാരണ. കാരണം എന്റെ കൂട്ടുകാര്‍ക്കും ഇതേ ഉയരമേ ഉണ്ടായിരുന്നുള്ളു. അതിന് ശേഷം ഞാന്‍ വളര്‍ന്നിട്ടില്ല.
എന്റെ അധ്യാപകരും മറ്റ് ആളുകളൊക്കെ കുട്ടിക്കാലത്ത് എന്നോട് കുറച്ചധികം സ്‌നേഹം കാണിച്ചിട്ടുണ്ട്. മിടുക്കനായ കുട്ടിയോട് അധ്യാപകര്‍ക്ക് ഒക്കെ തോന്നുന്ന സ്‌നേഹമായിരിക്കും ഇതെന്നാണ് ഞാന്‍ അന്ന് കരുതിയിരുന്നത്. പക്ഷേ എന്റെ ശാരീരിക അവസ്ഥയെ കുറിച്ചൊന്നും അതുവരെ എനിക്ക് ധാരണയുണ്ടായിരുന്നില്ല.
കുലിപ്പണിക്കാരനായ ഒരു ചേട്ടന്റെ വീട്ടില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. അയാളുടെ ഭാര്യയും ജോലിയ്ക്ക് പോകുന്നതാണ്. അതെല്ലാം കഴിഞ്ഞ് വന്ന അവര്‍ ബുസ്റ്റ് കലക്കി കൊണ്ട് വന്ന് ഈ ചേട്ടന് കൊടുത്തു. അദ്ദേഹം അതെന്റെ നേരെ നീട്ടിയിട്ട് ഇത് കുടിയ്ക്ക്, നീ വളരട്ടെ എന്ന് പറഞ്ഞു. എന്നോടുള്ള സ്‌നേഹത്തില്‍ നീ കുടിയ്ക്ക് എന്ന് പറഞ്ഞാല്‍ കുഴപ്പമില്ല. പക്ഷേ നീ വളരട്ടെ എന്ന് പറഞ്ഞത് ഒരു സംശയമായി എന്നില്‍ കിടന്നു.

അഞ്ചാം ക്ലാസിലേക്ക് അഡ്മിഷന് വേണ്ടി വേറൊരു സ്‌കൂളിലേക്ക് പോവുകയാണ്. അമ്മ എന്നെ എടുത്തോണ്ട് ആണ് പോകുന്നത്. എന്നെ കണ്ടതും കൂട്ടുകാരെല്ലാം നീയും ഞങ്ങളുടെ ക്ലാസിലേക്ക് വരണം എന്നൊക്കെ പറഞ്ഞ് സന്തോഷത്തോടെ നില്‍ക്കുകയാണ്. പക്ഷേ ഹെഡ്മാസ്റ്ററുടെ മുറിയില്‍ എത്തിയപ്പോള്‍ ഇയാള്‍ക്കൊന്നും ഇവിടെ അഡ്മിഷന്‍ കൊടുക്കാന്‍ പറ്റില്ല, ആരെങ്കിലും തട്ടി മറിച്ചിട്ടാല്‍ കുഴപ്പമാവും. അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു.
അന്ന് എന്നെയും എടുത്ത് തിരികെ പോവുമ്പോള്‍ അമ്മ ഏങ്ങലടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. നോക്കുമ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞ് വരികയാണ്. മറ്റുള്ളവരില്‍ നിന്ന് എനിക്കെന്തോ പ്രത്യേകത ഉണ്ടെന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് കൂടുതല്‍ എന്നെ കുറിച്ച് തിരിച്ചറിഞ്ഞ് തുടങ്ങി. എന്റെ കുഴപ്പം ഇതാണെന്ന് മനസിലായി. അമ്മ കൂടെ തന്നെ നിന്നു. ഞാനൊരിക്കലും തകര്‍ന്ന് പോയിട്ടില്ല. എന്നോടുള്ള ആളുകളുടെ മനോഭാവം ആയിരിക്കാം വേദന തോന്നാത്തത്. കൂട്ടുകാരോ മറ്റാരും എന്നെ കൂട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല.
ആളുകളുമായി വേഗം സൗഹൃദത്തിലാവുന്ന ആളാണ് ഞാന്‍. എന്നെ മറ്റുള്ളവര്‍ ആദ്യം കാണുമ്പോഴുള്ള കാഴ്ചയിലെ കൗതുകം അല്ലാതെ വേറൊരു വ്യത്യാസവും തോന്നില്ലെന്നാണ് എന്നെ പരിചയപ്പെടുന്ന എല്ലാവരും പറയുന്നത്.


Click it and Unblock the Notifications











