ട്രീറ്റ്മെന്റ് ചെയ്യാതെയാണ് കുട്ടികളുണ്ടായത്, ആൺകുഞ്ഞില്ലാത്തതിൽ സങ്കടമില്ല, ചേട്ടൻ നല്ല ദേഷ്യക്കാരൻ; ഗായത്രി
ഗിന്നസ് പക്രുവും കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. എന്നാൽ പൊതുവേദികളിൽ വളരെ വിരളമായി മാത്രമാണ് കുടുംബത്തോടൊപ്പം താരം പ്രത്യക്ഷപ്പെടാറുള്ളത്. നടന്റെ ഭാര്യ ഗായത്രിയെ പ്രേക്ഷകർ അടുത്തറിഞ്ഞ് തുടങ്ങിയത് താരം യുട്യൂബ് ചാനൽ തുടങ്ങിയശേഷമാണ്. മൂത്തമകൾ ദീപ്ത കീർത്തിയാണ് യുട്യൂബ് ചാനലിന് വേണ്ടി വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനുമെല്ലാം ഗായത്രിയെ സഹായിക്കുന്നത്.
ഇടയ്ക്കിടെ ഗിന്നസ് പക്രുവും ഭാര്യയ്ക്കും മകൾക്കും ഒപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ട് വർഷം മുമ്പാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യത്തെ മകൾ പിറന്ന് പതിനഞ്ച് വർഷങ്ങൾക്കുശേഷമായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ വരവ്. എന്നാൽ കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേണ്ടി താൻ ട്രീറ്റ്മെന്റുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് പറയുകയാണ് ഗായത്രി.

കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സംസാരിക്കുകയായിരുന്നു താരപത്നി. രണ്ടാമത്തെ കുട്ടി ആൺകുട്ടിയാകാത്തതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. പെൺകുട്ടിയാകണമെന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചത്. ചേട്ടനും മൂത്ത മോൾക്കും പെൺകുട്ടിയാകണമെന്ന് തന്നെയായിരുന്നു ആഗ്രഹം.
ഞങ്ങൾക്ക് മൂന്ന് കുട്ടികളാണുണ്ടായത്. മൂന്നും പെൺകുട്ടികളായിരുന്നു. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിൽ ആദ്യത്തെ കുഞ്ഞ് പത്ത് ദിവസം മാത്രമെ ജീവിച്ചിരുന്നുള്ളു. ചില ആരോഗ്യപ്രശ്നങ്ങൾ ആ കുഞ്ഞിന് ഉണ്ടായിരുന്നു. അതിനുശേഷമാണ് ദീപ്ത മോളെ ഞങ്ങൾക്ക് കിട്ടുന്നത്. അതിനുശേഷം പതിനഞ്ച് വർഷം കഴിഞ്ഞാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഞാൻ ഒരു ട്രീറ്റ്മെന്റും എടുത്തിട്ടില്ല. ചികിത്സകളൊന്നും ചെയ്യാതെയാണ് കുട്ടികളുണ്ടായത്.
മൂത്ത മകൾ ഇപ്പോൾ പത്താം ക്ലാസ് കഴിഞ്ഞു. രണ്ട് കുഞ്ഞുങ്ങൾക്കും പേരിട്ടത് ചേട്ടനാണ്. എനിക്കും കൂടി ഇഷ്ടപ്പെട്ട പേരുകളാണ് രണ്ടും. ഭാവിയിൽ മോൾക്ക് താൽപര്യമുണ്ടെങ്കിൽ അവൾ സിനിമയിൽ ശ്രമിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. പക്ഷെ പഠിച്ച് അവൾ നല്ലൊരു ജോലി വാങ്ങണമെന്ന ആഗ്രഹം എനിക്കുണ്ട്. അവളുടെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ട് പോകട്ടേയെന്നാണ് ചേട്ടനും പറയാറുള്ളതെന്ന് ഗായത്രി പറയുന്നു.
ഗിന്നസ് പക്രു ദേഷ്യക്കാരനായ ഭർത്താവാണോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. ചേട്ടൻ നല്ല ദേഷ്യക്കാരനാണ്. അദ്ദേഹം ദേഷ്യപ്പെടുമ്പോൾ ഈ വീട് തന്നെ ഇളകാറുണ്ട്. പക്ഷെ പെട്ടന്ന് തണുക്കും. നന്നായി വഴക്ക് പറയുകയും ചെയ്യുന്നയാളാണെന്നും ഗായത്രി പറയുന്നു. കുഞ്ഞുങ്ങളുടെ കാര്യങ്ങളൊക്കെ നോക്കി ഇരിക്കാനാണ് എനിക്ക് ഇഷ്ടം.

ഇവിടെ തന്നെ അത്യാവശ്യം ജോലികൾ ഉള്ളതുകൊണ്ടാണ് പഠിച്ച കോഴ്സിന് അനുസരിച്ച് ജോലി ചെയ്യാൻ പോകാതിരുന്നത്. കുട്ടികൾ വലുതായി കഴിയുമ്പോൾ ജോലിക്ക് പോകണമെന്ന് ചിലപ്പോൾ എനിക്ക് തോന്നുമായിരിക്കും. ടിവി കാണുക, ഗാർഡനിങ്ങൊക്കെയാണ് ഷൂട്ടിങ്ങും പ്രോഗ്രാമും ഇല്ലാത്തപ്പോൾ ചേട്ടന്റെ വിനോദം. കല്യാണ കഴിഞ്ഞ സമയങ്ങളിൽ ചേട്ടൻ പ്രോഗ്രാമിനായി വിദേശ യാത്ര പോകുമ്പോൾ എന്നേയും ഒപ്പം കൂട്ടാറുണ്ടായിരുന്നു.
മോളുടെ ജനനശേഷം അത്തരം യാത്രകൾ കുറച്ചു. മോളെ അമേരിക്കയ്ക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടെന്നും ഗായത്രി പറയുന്നു. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഗായത്രി ഗിന്നസ് പക്രുവിന്റെ ഭാര്യയാകുന്നത്. അന്ന് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് പഠിക്കുകയായിരുന്നു താരം. ഇരുവരും തമ്മിൽ പതിനൊന്ന് വയസിന്റെ വ്യത്യാസമുണ്ട്.
പക്രുവിന്റെ വിവാഹ ആലോചന വന്നപ്പോൾ ഗായത്രി തന്നെയാണ് ആദ്യം സ്വമേധയ സമ്മതം പറഞ്ഞത്. കുടുംബത്തിന് ആദ്യം എതിർപ്പുണ്ടായിരുന്നുവെന്നും ഗായത്രി പറഞ്ഞിരുന്നു.


Click it and Unblock the Notifications











