ട്രെയിനിലും കാരവാനിൽ ഇരുന്നും പഠിച്ചു, വഞ്ചിക്കപ്പെടും ഉപയോഗിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു; ഹൻസിക!
നടൻ കൃഷ്ണകുമാറിന്റെ മകളും കണ്ടന്റ് ക്രിയേറ്ററുമായ ഹൻസിക കൃഷ്ണ താൻ ഒരു സകലകലാവല്ലഭയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ബിരുദം ഉയർന്ന മാർക്കോടെ പാസായിരിക്കുന്നു താരപുത്രി. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം മൂന്ന് വർഷത്തെ കോളേജ് ജീവിതത്തെ കുറിച്ചും ഹൻസിക വെളിപ്പെടുത്തി. ഒരുപാട് കാര്യങ്ങൾ മൂന്ന് വർഷത്തിനിടയിൽ താൻ പഠിച്ചുവെന്ന് ഹൻസിക കുറിച്ചു.
കുടുംബാംഗങ്ങളെല്ലാം ഹൻസികയുടെ ബിരുദദാന ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. ഹാൻസികയുടെ വാക്കുകൾ ഇങ്ങനെ... കോളേജിലെ ഡാൻസിങ് ക്വീൻ ഔദ്യോഗികമായി ബിരുദം നേടി... അങ്ങനെ എന്റെ കോളേജ് ജീവിതത്തിനും മനോഹരമായ സമാപനമായി. 2026 ജൂൺ ഒമ്പതിന് ഞാൻ എന്റെ ബാച്ചിലർ ബിരുദം ഗ്രേഡ് എയോടെ സ്വന്തമാക്കി. അതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്.

എന്റെ കോളേജ് ജീവിതം പൂർണതയുള്ളതായിരുന്നുവെന്ന് പറയാനാകില്ല. എന്നാൽ അത് എന്നെ വളരെയധികം വളർത്തിയ ഒരു യാത്രയായിരുന്നുവെന്ന് ഞാൻ ആത്മവിശ്വാസത്തോടെ പറയും. ഓരോ സെമസ്റ്റർ കഴിയുന്തോറും എന്റെ മാർക്കുകൾ മെച്ചപ്പെട്ടു. അനവധി പാഠങ്ങൾ പഠിച്ചു. ചില യഥാർത്ഥ സൗഹൃദങ്ങൾ നേടി. ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന നിരവധി നിമിഷങ്ങൾ സൃഷ്ടിച്ചു.
ചില സൗഹൃദങ്ങൾ വഞ്ചനയിൽ അവസാനിക്കുകയും പിന്നീട് ക്ഷമാപണങ്ങളോടും പശ്ചാത്താപത്തോടും കൂടി തിരികെ വരികയും ചെയ്തു. എന്നാൽ എല്ലാ വാതിലുകളും വീണ്ടും തുറക്കേണ്ടതില്ലെന്ന് ഞാൻ പഠിച്ചു. എന്റെ യഥാർത്ഥ സ്വഭാവം നിലനിർത്തുകയും മനസമാധാനം തിരഞ്ഞെടുക്കുകയും ചെയ്തതാണ് എന്നെ കൂടുതൽ മികച്ച ഒരാളാക്കി മാറ്റിയത്.
എനിക്ക് ഏറ്റവും അഭിമാനമുള്ള കാര്യങ്ങളിൽ ഒന്ന് എല്ലാം ഒരുമിച്ച് ബാലൻസ് ചെയ്യാൻ എനിക്ക് കഴിയുമെന്ന് ഞാൻ തന്നെ തെളിയിച്ചതാണ്. ഷൂട്ടുകളും കണ്ടന്റ് ക്രിയേഷനും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യലും എല്ലാം ചെയ്യുന്നതിനിടയിലും പഠനത്തിന് ഞാൻ പരമാവധി പ്രാധാന്യം നൽകി. എയർപോർട്ടുകളിലും വിമാനങ്ങളിലും ട്രെയിനുകളിലും കാരവാനുകളിലും പുസ്തകം തുറക്കാൻ ഒരു നിമിഷം കിട്ടിയിടത്തെല്ലാം ഞാൻ പഠിച്ചു.
ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ഘട്ടങ്ങളിലൊന്നായ എന്റെ അവസാന സെമസ്റ്ററിലായിരുന്നു ഞാൻ ഏറ്റവും ഉയർന്ന മാർക്കുകൾ നേടിയത്. ഓരോ വിഷയത്തിലും എ ഗ്രേഡും, പ്രോജക്ടിൽ എപ്ലസ് ഗ്രേഡും നേടി. യുട്യൂബിലെ എന്റെ സ്റ്റഡി വ്‌ളോഗുകളിലൂടെ നിരവധി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അധ്യാപകരിൽ പലരുടെയും കാഴ്ചപ്പാടിൽ മികച്ച വിദ്യാർത്ഥികളിൽ ഒരാളായി അറിയപ്പെട്ടത് എനിക്ക് വലിയ ഭാഗ്യമായി തോന്നുന്നു.

അത് പ്രത്യേക പരിഗണന കൊണ്ടല്ല മറിച്ച് ഞാൻ എല്ലായ്പ്പോഴും കാണിക്കാൻ ശ്രമിച്ച ബഹുമാനവും വിനയവും ആത്മാർത്ഥതയും കൊണ്ടാണ്. അധ്യാപകരുടെ സ്നേഹവും അംഗീകാരവും ലഭിച്ചതും മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായി കണക്കാക്കപ്പെട്ടതും ഞാൻ എന്നും നന്ദിയോടെ ഓർക്കും. ഒരു പ്രശസ്ത കുടുംബത്തിൽ നിന്നാണ് വരുന്നത് എന്നതുകൊണ്ട് ജീവിതം എപ്പോഴും എളുപ്പമാകണമെന്നില്ല. ചിലപ്പോൾ അതിനൊപ്പം അനാവശ്യമായ മുൻവിധികളും തെറ്റിദ്ധാരണകളും ഒറ്റപ്പെടുത്തലുകളും നിശബ്ദമായ അവഗണനകളും ഉണ്ടാകും.
കോളേജ് ജീവിതത്തിൽ ഞാൻ മനസിലാക്കിയ ഒരു കാര്യം ആളുകൾ അറിയപ്പെടുന്നവരായിരിക്കുന്നുവെന്നത് പ്രത്യേക പരിഗണന ലഭിക്കുമെന്നതിന് ഉറപ്പല്ല. ചിലപ്പോൾ അതിന്റെ വിപരീതവുമാകാം. എന്റെ ശ്രമങ്ങളും സ്വഭാവവും യാത്രയും അടുത്തറിഞ്ഞവർ സ്വകാര്യമായി നൽകിയ അംഗീകാരങ്ങൾ എനിക്ക് ലഭിച്ചു. സത്യത്തിൽ അത് പൊതുവേദികളിലെ ഏത് പ്രശംസയേക്കാളും എനിക്ക് വിലപ്പെട്ടതായിരുന്നു.
കോളേജിലേക്ക് ആദ്യമായി കടന്നുവന്ന ആ പതിനേഴുകാരി പെൺകുട്ടിക്ക് താൻ വിശ്വസിച്ച ചിലരാൽ പരീക്ഷിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും നിരാശപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുമെന്ന് അറിയില്ലായിരുന്നു. എന്നാൽ കോളേജിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ താൻ ഇത്ര ശക്തയുമായും ബുദ്ധിമതിയുമായും ആത്മവിശ്വാസമുള്ളവളുമായും മാറുമെന്ന് അവൾക്കും അറിയില്ലായിരുന്നു.
ഏറ്റവും പ്രധാനമായി ഈ പ്രത്യേക ദിനത്തിൽ എന്റെ കുടുംബവും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളും എനിക്കൊപ്പം ഉണ്ടായിരുന്നതിൽ ഞാൻ അതിയായി നന്ദിയുള്ളവളാണ്. അവരുടെ സ്നേഹവും പിന്തുണയും എനിക്ക് എല്ലാമാണ്. വളർച്ചയ്ക്കും ഓർമ്മകൾക്കും ജീവിതം പഠിപ്പിച്ച പാഠങ്ങൾക്കും പുതിയ തുടക്കങ്ങൾക്കും ഇനി വരാനിരിക്കുന്ന എല്ലാ മനോഹര നിമിഷങ്ങൾക്കും വേണ്ടി... പുതിയ അധ്യായത്തിലേക്ക്... എന്നുമായിരുന്നു ഹൻസിക കുറിച്ചത്.


Click it and Unblock the Notifications


