അമ്മയാകാൻ വല്ലാതെ ആഗ്രഹിച്ചു, ഡിവോഴ്സിന് കോടതിയിൽ ഞാൻ ഫുൾ മേക്കപ്പിൽ പോയി: ജുവൽ മേരി
ആങ്കറിംഗ്, അഭിനയം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചയാളാണ് ജുവൽ മേരി. വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങൾ നേരിട്ടയാളാണ് ജുവൽ മേരി. വിവാഹബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും അമ്മയാകാൻ ആഗ്രഹിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് ജുവൽ. പിങ്ക് പോഡ‍്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഒരു വിവാഹബന്ധത്തിലായിരിക്കുമ്പോൾ നമ്മൾ സ്നേഹത്തിലാണ്. ഒരു കുടുംബമുണ്ടാക്കിയിരിക്കുകയാണ്. അതിൽ നിന്ന് പുറത്ത് കടക്കാം എന്ന തീരുമാനത്തിലെത്താൻ എനിക്ക് വർഷങ്ങളെടുത്തു. അതിനുള്ളിൽ എന്റെ മനസ് 100 ശതമാനം തകർന്ന് തരിപ്പണമായിരുന്നു. സർവെെവൽ ആയിരുന്നു. ജീവിക്കുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല. മനസ് മരവിച്ച അവസ്ഥയിൽ പോലും ഞാൻ ജോലി ചെയ്യുമായിരുന്നു. കാരണം പെെസം വേണം. ഇഎംഐ, കടം, വീട്ട് വാടക എന്നിവയുണ്ട്. എല്ലാത്തിനും കഷ്ടപ്പെടണം. ഇതല്ലാതെ വേറെ ഓപ്ഷനില്ല. വിവാഹമോചനം എന്ന തീരുമാനത്തിൽ മൂന്ന് വർഷം എനിക്ക് കോടതി കേസുണ്ടായിരുന്നു.

ആദ്യത്തെ കുറേ ആഴ്ചകൾ കോടതിയിൽ പോകുന്നത് ആലോചിച്ച് എന്റെ ഉറക്കം പോകും. ഡിവോഴ്സ് മ്യൂചൽ ആയത് ഏറ്റവും അവസാനത്തെ സ്റ്റേജിലാണ്. അതിന് മുമ്പ് ഡിവോഴ്സിന് വേണ്ടി ഞാൻ ഒരുപാട് ഫെെറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഞാനല്ല ഒതുങ്ങേണ്ടത്, ഞാനല്ല പേടിക്കേണ്ടത് എന്ന് മനസിലാക്കി. പിന്നെ ഞാൻ കോടതിയിൽ ഫുൾ മേക്കപ്പിൽ സാരിയൊക്കെ ഉടുത്ത് കിലുങ്ങുന്ന പാദസ്വരമൊക്കെയിട്ട് പോകാൻ തുടങ്ങി. എനിക്കിത് വിഷയമല്ല എന്ന സ്റ്റേജിൽ എത്തി. അതൊരു എംപർമെന്റ് ആയിരുന്നു. അപ്പോൾ എന്നെ കാണുന്നവർ ചൂളിപ്പോകുന്നത് പോലെയായി. എനിക്ക് വേണ്ടി ഞാൻ നിന്നു എന്നും ജുവൽ മേരി പറയുന്നു.
എനിക്കിതുവരെ കുഞ്ഞുണ്ടായിട്ടില്ല. ഉള്ളിന്റെ ഉള്ളിൽ ഭയങ്കര ആഗ്രഹമായിരുന്നു. അത് നടന്നില്ല. പറയാൻ പറ്റില്ല. കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും ആഗ്രഹമുണ്ട്. ആ സ്വപ്നം നടക്കാത്തതിന്റെ ശൂന്യത തോന്നുമ്പോൾ ഞാൻ ലാലീ ലാലീ എന്ന പാട്ട് കേട്ട് കരയും. പിരിയഡ്സിന്റെ മുമ്പ് എനിക്ക് കുട്ടിയുണ്ടായില്ലല്ലോ എന്ന സങ്കടം വരും എന്നും ജുവൽ മേരി പറയുന്നു. താൻ കേൾക്കുന്ന പാട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പരാമർശം.

സാങ്കൽപ്പിക കാമുകനെ പോലെ എനിക്ക് സാങ്കൽപ്പിക കുട്ടിയുമുണ്ട്. ഞാൻ കുട്ടിയോട് സംസാരിക്കും. വളരെ വെെകി, ഇനി നിനക്ക് കുട്ടിയൊക്കെ വേണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പലരും അമ്മയാകുന്നത് മദർഹുഡിന് വേണ്ടിയാണ്. എനിക്കും അങ്ങനെയായിരുന്നു. ഇപ്പോൾ എനിക്ക് എന്റെ കുട്ടിയെ കാണണമെന്നാണ്. ആ കുട്ടി എന്താണെനിക്ക് പറഞ്ഞ് തരുന്നത് എന്ന് കേൾക്കണം. എന്റെ ലെെഫിലെ കുറേ അറിവുകൾ അതിന് പറഞ്ഞ് കൊടുക്കുകയും വേണം. ദത്തെടുക്കൽ എനിക്ക് പറ്റില്ല. എന്റെ കുട്ടി എന്താണെന്ന് എനിക്ക് കാണണം. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും അത് സാധിക്കണമെന്നും ജുവൽ മേരി പറഞ്ഞു.


Click it and Unblock the Notifications











