ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നയാൾ; രേണുവാണോയെന്ന് ചോദിച്ചപ്പോൾ 'അയ്യോ'യും തൊഴുകൈയുമായി കിച്ചു സുധി!
മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാൻ അധികം ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മകനാണ് കിച്ചു. ജനിച്ച് വൈകാതെ തന്നെ അമ്മ കിച്ചുവിനെ അച്ഛൻ കൊല്ലം സുധിയെ ഏൽപ്പിച്ച് മറ്റൊരു ജീവിതം തേടി പോയി. അവിടെ തുടങ്ങിയതാണ് സുധിയുടേയും കിച്ചുവിന്റേയും വേദനകളും കഷ്ടപ്പാടുകളും. മകനെ വളർത്തണം എന്ന ലക്ഷ്യം മാത്രമെ പിന്നീട് അങ്ങോട്ട് കൊല്ലം സുധിക്കുണ്ടായിരുന്നു.
കൈക്കുഞ്ഞായിരുന്ന കിച്ചുവിനെയും കൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് പരിപാടി അവതരിപ്പിക്കുമായിരുന്നു. സുധി സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ കിച്ചു ബാക്ക് സ്റ്റേജിൽ ഉറങ്ങുകയാകും. കുറച്ച് വലുതായശേഷം അച്ഛനൊപ്പം പ്രോഗ്രാം അവതരിപ്പിക്കാനും സ്റ്റേജ് സഹായിയായുമെല്ലം കിച്ചു പോയിരുന്നു. അച്ഛന്റെ കലാവാസന ഏറെയും കിട്ടിയിട്ടുള്ളത് കിച്ചുവിനാണെന്നാണ് ആരാധകരുടെ പക്ഷം.

അൽപം മിമിക്രിയും സംഗീതവുമെല്ലാം കിച്ചുവിന് വശമുണ്ട്. പക്ഷെ പ്രൊഫഷനായി കല തെരഞ്ഞെടുക്കേണ്ടെന്ന നിലപാടിലാണിപ്പോൾ. പഠനത്തിനും നല്ലൊരു ജോലി കണ്ടുപിടിക്കുന്നതിലുമാണ് ശ്രദ്ധ. സ്കൂൾ പഠനം പൂർത്തിയാക്കിയ കിച്ചു ഇപ്പോൾ ആനിമേഷനാണ് പഠിക്കുന്നത്. അതിനിടയിൽ വ്ലോഗിങുമുണ്ട്. രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് കിച്ചുവിന്റേത്.
ലൈവ് ഇന്ററാക്ഷനുകൾ, ട്രാവൽ വ്ലോഗുകൾ, ലൈഫ് സ്റ്റൈൽ വ്ലോഗുകൾ എന്നിവയാണ് യുട്യൂബ് ചാനലിലെ പ്രധാന കോണ്ടന്റുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേടന്റെയും ഗബ്രിയുടേയും റാപ്പുകളും പാട്ടുകളും തന്നെകൊണ്ട് കഴിയും വിധം പാടി കിച്ചു പങ്കുവെയ്ക്കുന്നുണ്ട്. വേടന്റെ റാപ്പ് പാടിയപ്പോൾ സിനിമാ-സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന കലാകാരന്മാർ വരെ കിച്ചുവിനെ അഭിനന്ദിച്ച് എത്തിയിരുന്നു.
നീ കേറി വാടാ മോനെ.. നിന്റെ അച്ഛന്റെ ലേബലിൽ തിളങ്ങാൻ നിന്നോളം അർഹത മറ്റാർക്കാണ് എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. വേടന്റെ റാപ്പ് താൻ റിക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്ന് കണ്ടതുകൊണ്ടാകണം കഴിഞ്ഞ ദിവസം ഗബ്രിയുടെ രാവാണോ എന്ന ഗാനമാണ് കിച്ചു ആലപിച്ചത്.
ചെറിയൊരു ഇൻട്രോയും പാട്ട് തുടങ്ങും മുമ്പ് കിച്ചു നൽകിയിരുന്നു. എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായ ഇരുട്ടത്ത് നടന്ന സമയത്ത് എന്റെ ലൈഫിലേക്ക് വെട്ടം കൊണ്ടുവന്ന ഒരാളുണ്ട്. അയാൾക്ക് വേണ്ടി ഞാൻ ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു എന്നാണ് കിച്ചു പറഞ്ഞത്. അങ്ങനൊരു ഇൻട്രോ പറഞ്ഞതുകൊണ്ടാകണം ആ വ്യക്തി ആരാണെന്ന് അറിയാൻ പ്രേക്ഷകർക്കും ആകാംഷയായി.

ആ വ്യക്തി രേണുവാണോയെന്നാണ് ചിലർ ചോദിച്ചത്. അതിന് കിച്ചു നൽകിയ മറുപടിയും വൈറലായിട്ടുണ്ട്. 'അയ്യോ' എന്ന് എഴുതി തൊഴുകയ്യും സ്മൈലിയുമാണ് കിച്ചു മറുപടിയായി കുറിച്ചത്. ഓർമിപ്പിക്കല്ലേ പൊന്നേ... എങ്ങനെ എങ്കിലും മറക്കാൻ ശ്രമിക്കുകയാണ് എന്ന് പറയാതെ പറയുന്നത് പോലെയുണ്ടായിരുന്നു കിച്ചുവിന്റെ മറുപടി എന്നാണ് കമന്റ് കണ്ട് ചില ഫോളോവേഴ്സ് കുറിച്ചത്.
പ്രണയിനി ഉണ്ടോ അതാണോ ഇങ്ങനൊരു ഗാനം ആലപിച്ചത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. പ്രണയത്തിലാണെങ്കിലും അമ്മ രേണുവിന് പറയരുത് അതും വിറ്റ് കാശാക്കുമെന്ന് കിച്ചുവിനെ ഉപദേശിച്ചും ചിലർ എത്തി. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ പത്ത് ലക്ഷം കാഴ്ചക്കാരെ നേടി. വേടന്റെ റാപ്പ് പാടിയപ്പോഴും പത്ത് ലക്ഷം വ്യൂസ് കിച്ചുവിന് ലഭിച്ചിരുന്നു.
അതേസമയം ചിലർ കിച്ചുവിന് പാടാനുള്ള കഴിവില്ലെന്ന് പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. അമ്മയുടെ മോൻ തന്നെ. പാടാൻ കഴിവില്ലെങ്കിലും അതിന്റെ അഹങ്കാരം ഒന്നുമില്ല എന്നായിരുന്നു കിച്ചുവിനെ വിമർശിച്ച് വന്ന കമന്റുകൾ. ജഗദീഷിന്റെ ഫിഗർ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയതെങ്കിലും സുധിയും പാടാൻ കഴിവുള്ള വ്യക്തിയായിരുന്നു. രേണുവും പാട്ട് പാടാൻ ഇഷ്ടപ്പെടുന്നയാളാണ്.


Click it and Unblock the Notifications

















