ചിരവയെന്ന് കളിയാക്കലുകൾ, പല്ല് പൊന്തിയ എന്നെ ആര് കല്യാണം കഴിക്കാനാണെന്ന് കരുതി, ബിജുവേട്ടന് ഇഷ്ടം എന്റെ ചിരി!
യുട്യൂബ് ചാനൽ കോണ്ടന്റ് ക്രിയേഷനിലൂടെ മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന നിരവധിപേർ ഇന്ന് കേരളത്തിലുണ്ട്. അവരിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ളത് ഫാമിലി വ്ലോഗിങ്ങിലൂടെ യുട്യൂബിൽ പല റെക്കോർഡുകളും സൃഷ്ടിച്ച കണ്ണൂർ സ്വദേശി കെഎൽ ബ്രോ ബിജു റിഥ്വിക് എന്ന യുട്യൂബറാണ്. എൺപത് മില്യൺ സബ്സ്ക്രൈബേഴ്സാണ് ഇവരുടെ യുട്യൂബ് ചാനലിനുള്ളത്. ലോകത്തിലെ മുൻനിര സെലിബ്രിറ്റികൾക്കുള്ളതിനേക്കാൾ സബ്സ്ക്രൈബേഴ്സ് ഇവരുടെ യുട്യൂബ് ചാനലിനുണ്ട്.
കർണാടക സ്വദേശിനി കവിതയാണ് ബിജുവിന്റെ ഭാര്യ. ബിജുവും കവിതയും മകൻ റിഥ്വിക്കും ബന്ധുവായ പെൺകുട്ടി അനുവും എല്ലാമാണ് ചാനലിലെ താരങ്ങൾ. ഇപ്പോഴിതാ കവിത താൻ കുട്ടിക്കാലം മുതൽ അനുഭവിച്ച ഒരു മാനസീക വിഷമം പങ്കുവെച്ചിരിക്കുന്നു. പല്ല് ഉന്തിയതിന്റെ പേരിൽ സ്കൂൾ കാലഘട്ടത്തിൽ താൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് കവിത പറയുന്നു.

സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റേത് മെലിഞ്ഞ ശരീരമായിരുന്നു. അതുകൊണ്ട് തന്നെ ഉന്തി നിൽക്കുന്ന പല്ലാണ് ആദ്യം കാണുക. കുട്ടികളെല്ലാം ചിരവ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അത് കേൾക്കുമ്പോൾ വിഷമം തോന്നും. പല്ല് ഉള്ളിലേക്ക് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിനുശേഷം ഞാൻ ചുമരിൽ മുഖം ചേർത്ത് വെച്ച് പല്ല് ഉള്ളിലേക്ക് തള്ളാൻ ശ്രമിക്കും. പക്ഷെ പല്ല് പൊട്ടിയെന്ന് അല്ലാതെ മറ്റ് പ്രയോജനമൊന്നും ഉണ്ടായില്ല.
എനിക്ക് ഉള്ളതുപോലെ എന്റെ മൂത്ത മോന്റെയും പല്ല് അൽപ്പം പൊന്തിയാണ് ഇരിക്കുന്നത്. എന്നെ കളിയാക്കിയതുപോലെ കുട്ടികൾ അവനേയും കളിയാക്കുന്നുണ്ടാകുമോ എന്ന വിഷമം എനിക്കുണ്ട്. പല്ല് ഉന്തിയതായതുകൊണ്ട് ആളുകൾക്കിടയിൽ വെച്ച് ചിരിക്കാൻ എനിക്ക് മടിയാണ്. അവർ എന്ത് വിചാരിക്കും എന്ന തോന്നലാണ്.
ബിജുവേട്ടൻ പെണ്ണ് കാണാൻ വന്നപ്പോഴും എനിക്ക് ആ ആശങ്കയുണ്ടായിരുന്നു. പല്ല് പൊന്തിയതുകൊണ്ട് ഇഷ്ടപ്പെടാതെ പോകുമോ വിവാഹം നടക്കില്ലേയെന്ന്. എന്റെ കല്യാണം നടക്കുമെന്ന് പോലും ഞാൻ ചിന്തിച്ചിരുന്നില്ല. പല്ല് പൊന്തിയ എന്നെ ആര് കല്യാണം കഴിക്കാനാണ് എന്ന ചിന്തയായിരുന്നു. പക്ഷെ ബിജുവേട്ടന് എന്നെ ഇഷ്ടപ്പെട്ടു. മാത്രമല്ല എന്റെ ചിരി കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്നും പറഞ്ഞു. അതിനുശേഷമാണ് എല്ലാവരുടേയും മുന്നിൽ മടിയില്ലാതെ ചിരിക്കാൻ തുടങ്ങിയത്.
ബിജുവേട്ടൻ പറയുന്നതിനേക്കാൾ വലുതായി വേറൊന്നുമില്ലല്ലോ. അതിനുശേഷം പല്ലിനെ കുറിച്ച് ഓർത്ത് ഞാൻ ആവലാതിപ്പെടാതെയായി. മോനെ സ്കൂളിലെ സഹപാഠികൾ കളിയാക്കുന്നതുകൊണ്ട് അവന്റെ പല്ല് നേരെയാക്കാൻ ട്രീറ്റ്മെന്റ് തുടങ്ങി. കൊച്ചിയിൽ പോയാണ് ട്രീറ്റ്മെന്റ് ചെയ്തത്.

അലൈനറാണ് ഇട്ടിരിക്കുന്നത്. മൂന്ന് മാസമായി... അതിന്റേതായ വ്യത്യാസം വന്നിട്ടുമുണ്ട്. എനിക്കുണ്ടായ വിഷമം എന്റെ മകന് ഉണ്ടാവരുതെന്ന് മാത്രം കരുതിയാണ് ട്രീറ്റ്മെന്റ് തുടങ്ങിയത്. നമുക്കുള്ള കുറവുകൾ ദൈവം തന്ന വരമായിരിക്കാം. പക്ഷെ നമ്മൾ അതൊരു കുറവായും നാണക്കേടായും കരുതും. അതിന്റെ ആവശ്യമില്ലെന്ന് ബിജുവേട്ടൻ പറഞ്ഞശേഷമാണ് ഞാൻ മനസിലാക്കിയത്.
പല്ലിന് ക്ലിപ്പിടുന്നതെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. മോന്റെ ട്രീറ്റ്മെന്റിനുശേഷം ഞാനും പല്ലിന് ട്രീറ്റ്മെന്റ് തുടങ്ങും കവിത പറഞ്ഞു. ചാനൽ തുടങ്ങിയ കാലം മുതൽ കവിയുടെ പല്ലിനെ കുറിച്ച് കമന്റുകൾ കാണാറുണ്ട്. വീഡിയോയിൽ കാണുമ്പോഴുള്ള അത്ര പ്രശ്നം അവളെ നേരിട്ട് കാണുമ്പോൾ ഇല്ല. എന്റെ ക്യാമറ ആംഗിളിന്റെ പ്രശ്നമാകുമെന്ന് ബിജുവും പറഞ്ഞു.
മറ്റുള്ളവർ പല്ലിനെ കളിയാക്കിയപ്പോൾ അത് കുറവായി കണ്ടിരുന്ന ഒരു കാലത്ത് നിന്ന് നിന്റെ ചിരിയാണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് പറയുന്ന ഒരാളെ പങ്കാളിയായി കിട്ടിയ കവിത ഭാഗ്യവതിയാണെന്നാണ് ഇവരുടെ ആരാധകർ കുറിച്ചത്.


Click it and Unblock the Notifications











