ഭാര്യയെപറ്റി മോശമായി സംസാരിക്കുന്നു, എനിക്ക് ചെലവിന് പണം തന്നിരുന്നത് സിന്ധു, അവൾ റിച്ചായിരുന്നു; കൃഷ്ണകുമാർ
അടുത്തിടെ മുതലാണ് കൃഷ്ണകുമാർ വീണ്ടും വ്ലോഗിങിൽ സജീവമായി തുടങ്ങിയത്. കെകെയുടെ കഥകളും ഉപദേശങ്ങളും നിർദേശങ്ങളും കേൾക്കാനായി വ്ലോഗ് കാണുന്നവരാണ് ഏറെയും. അടുത്തിടെ പങ്കുവെച്ച വ്ലോഗിൽ ഭാര്യ സിന്ധുവിനെ തമാശ പറഞ്ഞ് കൃഷ്ണകുമാർ കളിയാക്കിയത് അൽപ്പം കടന്നുപോയിയെന്ന അഭിപ്രായം ചില പ്രേക്ഷകർ കമന്റിലൂടെ സൂചിപ്പിച്ചിരുന്നു.
അതിനുള്ള പരിഹാരം പുതിയ വീഡിയോയിൽ കൃഷ്ണകുമാർ ചെയ്തിട്ടുണ്ട്. പ്രണയിച്ച് നടന്ന കാലത്തും ഞെരുക്കത്തിന്റെ സമയത്തും ഭാര്യ സിന്ധു തനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളെ കുറിച്ച് സംസാരിച്ചാണ് പ്രേക്ഷകരുടെ പരാതിക്ക് കെകെ മറുപടി നൽകിയത്. സിനിമയ്ക്ക് പിന്നാലെ നടന്ന കാലത്ത് ചെലവിന് പണം തന്ന് സഹായിച്ചിരുന്നത് സിന്ധുവായിരുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു.

സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലെ അംഗമാണ് താനെന്ന് മനസിലാക്കി എല്ലാത്തിനോടും പൊരുത്തപ്പെട്ടാണ് സിന്ധു ജീവിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. ഞാൻ ഭാര്യയെപറ്റി വളരെ മോശമായി സംസാരിക്കുന്നുവെന്ന് പലരും കമന്റിൽ കുറിച്ച് കണ്ടു. അത് തിരുത്തേണ്ടത് തന്നെയാണ്. അതുകൊണ്ട് ഞാൻ സിന്ധുവിനെ ഇരുത്തികൊണ്ട് പുകഴ്ത്താൻ പോവുകയാണ്. ഞാനും സിന്ധുവും രണ്ട് ധ്രുവങ്ങളിൽ നിന്ന് വന്നവരാണ്.
പരിചയപ്പെടുന്ന സമയത്ത് സിന്ധു സാമ്പത്തികമായി റിച്ചായിരുന്നു. പക്ഷെ ഞാൻ ആയിരുന്നില്ല. അങ്ങനെയാകുമ്പോൾ സ്വഭാവികമായും ബുദ്ധിമുട്ടുകളുണ്ടാകും. രണ്ട് തരത്തിൽ ജീവിച്ചവർക്ക് ഒരുമിച്ച് പോകാൻ ബുദ്ധിമുട്ട് വരുമെന്നതാണ് കാരണം. അവരുടെ മാതാപിതാക്കൾക്കും ബുദ്ധിമുട്ട് വരും. കാരണം സിന്ധുവിന്റെ അച്ഛനും അമ്മയുമെല്ലാം അന്ന് വിദേശത്ത് ജോലി ചെയ്യുന്നവരാണ്. അവർക്ക് അവരുടെ മകളെ കുറിച്ച് സ്വപ്നങ്ങൾ കാണും.
മകളുടെ വരൻ ഡോക്ടറോ എഞ്ചിനീയറോ ആയിരിക്കണമെന്ന ചിന്തയും വരും. ഞാൻ അന്ന് സിനിമയെന്ന് പറഞ്ഞ് തേരാ പാരാ നടക്കുകയാണ്. പ്രത്യേകിച്ച് വരുമാനവും ഇല്ല. രണ്ട് സിനിമ കിട്ടിയില്ലെങ്കിൽ കഥ കഴിയും. ആ സമയത്ത് ഞാൻ ഏറെയും കഴിഞ്ഞിരുന്നത് ചെന്നൈയിലാണ്. സിന്ധുവിന് പാരന്റ്സ് അയച്ച് കൊടുക്കുന്ന പൈസയിൽ നിന്നും എടുത്ത് കുറച്ച് എനിക്ക് അയച്ച് തരും.
അഞ്ഞൂറും ആയിരവും ഒക്കെയാണ് അന്ന് എനിക്ക് അവൾ അയച്ച് തന്നിരുന്നത്. അതൊക്കെ എനിക്ക് വളരെ വലിയ തുകയാണ്. ചെന്നൈയിൽ ജീവിക്കുമ്പോൾ നമുക്ക് പലപ്പോഴും പണം തികയില്ല. സിന്ധു പൈസ അയച്ച് തരുമ്പോൾ ഞാനും എന്റെ കുട്ടുകാരനും കൂടി പുറത്ത് പോയി കഴിക്കും. അത് അന്ന് ആഹ്ലാദം തരുന്ന കാര്യമാണ്. ഒരുപാട് സൗകര്യങ്ങൾ ഉള്ള വീട്ടിൽ ജീവിച്ചയാളാണ് സിന്ധു.

കല്യാണം കഴിഞ്ഞശേഷം എനിക്കൊപ്പം ചെറിയ ഫ്ലാറ്റിലേക്ക് താമസം മാറി. ചെറിയ കെട്ടിടത്തിൽ നിന്ന് വലിയ കെട്ടിടത്തിലേക്ക് താമസം മാറി ജീവിക്കാൻ എളുപ്പമാണ്. എന്നാൽ വലിയ സൗകര്യത്തിൽ ജീവിക്കുന്നവർക്ക് പെട്ടന്ന് താഴേക്ക് ഇറങ്ങി വരാൻ അത്ര എളുപ്പമല്ല. പക്ഷെ സിന്ധു എല്ലാത്തിനോടും പൊരുത്തപ്പെട്ടു. പിന്നാലെ ഒന്നിന് പിറകെ ഒന്നായി പിള്ളേർ ജനിച്ചു.
അതോടെ ഫ്ലാറ്റിൽ നിന്ന് മാറി വൺ ബെഡ്റൂം വീട് വാടകയ്ക്ക് എടുത്തു. അപ്പോഴെല്ലാം ഞങ്ങൾ സാമ്പത്തിക ഞെരുക്കം ഒരുപാട് അനുഭവിച്ചു. അതിനിടയിൽ പിള്ളേർക്ക് വേണ്ടതെല്ലാം ഞങ്ങൾ ചെയ്ത് കൊടുക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും നിരവധി തവണ അടികൂടിയിട്ടുണ്ട്. രണ്ട് രീതിയിൽ വളർന്നവരായതുകൊണ്ട് വരുന്ന അഭിപ്രായ വ്യത്യാസങ്ങൾ തന്നെയായിരുന്നു കാരണം. വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുള്ളവരായിരുന്നില്ല ഞാൻ.
ആഴ്ചയിൽ മൂന്നും നാലും തവണ വഴക്ക് കൂടുമായിരുന്നു. ജീവിതം വളരെ സിംപിളാണ്. നമ്മൾ തന്നെയാണ് ഈഗോയും മറ്റും കൊണ്ട് കോപ്ലിക്കേറ്റഡാക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. അടുത്തിടെയാണ് ഇരുവരും ദാമ്പത്യത്തിന്റെ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയത്.


Click it and Unblock the Notifications











