കുടുംബവിളക്കിലെ വേദികയുടേത് പ്രണയവിവാഹമല്ല, ഞാന്‍ ആഗ്രഹിച്ചത് മനീഷ് പറഞ്ഞുവെന്ന് ശരണ്യ ആനന്ദ്
ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീനില്‍ സജീവമാവുന്നവരേറെയാണ്. ആകാശഗംഗ 2 ല്‍ മയൂരിയെന്ന യക്ഷിയായെത്തിയ ശരണ്യ ആനന്ദ് ഇപ്പോള്‍ മിനിസ്‌ക്രീനിലെ പ്രിയതാരമായി മാറിയിരിക്കുകയാണ്. കുടുംബവിളക്കില്‍ വേദികയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മാമാങ്കം, ചാണക്യതന്ത്രം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. വേദികയെന്ന കഥാപാത്രമായെത്തുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെയാണ് താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നവംബറിലാണ് താരത്തിന്റെ വിവാഹം. വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ശരണ്യ ആനന്ദ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

നാഗ്പൂരില്‍
ചാലക്കുടിയാണ് സ്വദേശമെങ്കിലും മനീഷ് രാജന്‍ ജനിച്ച് വളര്‍ന്നത് നാഗ്പൂരിലായിരുന്നു. കുടുംബ ബിസിനസിന്റെ ഭാഗമായി അവിടെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഗുജറാത്തിലായിരുന്നു ശരണ്യ ജനിച്ച് വളര്‍ന്നത്. പ്രണയവിവാഹമല്ല തന്റേതെന്ന് ശരണ്യ ആനന്ദ് പറയുന്നു. നാഗ്പൂരില്‍ ജനിച്ച് വളര്‍ന്ന മലയാളിപ്പയ്യനെ ജീവിതപങ്കാളിയാക്കുന്നതിന്റെ വിശേഷങ്ങളായിരുന്നു ശരണ്യ ആനന്ദ് വനിതയുമായി പങ്കുവെച്ചത്.

വീട്ടുകാരുടെ ആലോചന
വീട്ടുകാർ കണ്ടെത്തിയതാണ് മനീഷിനെ. കുറച്ചു നാളായി വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അച്ഛന്റെ ഒരു സുഹൃത്ത് വഴി മനീഷേട്ടന്റെ ആലോചന വന്നത്. സത്യത്തിൽ ലോക്ക് ഡൗൺ കാലത്ത് ഞാൻ വളരെ കൺഫ്യൂസ്ഡ് ആയിരുന്നു. അതിനിടെയാണ് മനീഷേട്ടന്റെ വിവാഹാലോചന വന്നതും സംസാരിച്ച് നോക്കാൻ അച്ഛൻ പറഞ്ഞതുമെന്നും ശരണ്യ പറയുന്നു. നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന ആളാണ് ഞാന്‍' എന്ന് മനീഷേട്ടൻ പറഞ്ഞപ്പോൾ എന്റെ മനസ്സില്‍ ആദ്യ ലഡു പൊട്ടി. അടിപൊളി! ‘ഹിന്ദി വാല ?' എന്നു ഞാൻ ചോദിച്ചപ്പോൾ, ‘അല്ല മലയാളിയാണ്' എന്നു പറഞ്ഞു.

ആഗ്രഹിച്ച കാര്യം
അതോടെ ഡബിൾ ഹാപ്പി. കാരണം ഞാനും നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന മലയാളിയാണല്ലോ.- ഗുജറാത്തില്‍. അച്ഛൻ മനീഷേട്ടന്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ ചാലക്കുടി എന്നേ പറഞ്ഞിരുന്നുള്ളൂ. ഈ നോർത്ത് ഇന്ത്യൻ കണക്ഷൻ സൂചിപ്പിച്ചില്ല. അവിടം കൊണ്ടും തീർന്നില്ല, അടുത്തതായി അദ്ദേഹം പറഞ്ഞ ആഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു. അതോടെ രണ്ടാമത്തെ ലഡുവും പൊട്ടി. എന്റെയും വലിയ ആഗ്രഹം അതായിരുന്നു.

എനിക്ക് തീരുമാനമെടുക്കാം
മനീഷേട്ടൻ എം.ബി.എ കഴിഞ്ഞ് ഫാമിലി ബിസിനസ്സിൽ ചേരുകയായിരുന്നു. അവരുടെ ബിസിനസ്സ് ഫാഷൻ മേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ പലയിടത്തും ബ്രാഞ്ചുകളുണ്ട്. അതിൽ എനിക്കും വലിയ താൽപര്യമുണ്ട്. എന്റെ കരിയറിന്റെ കാര്യത്തിൽ എനിക്കു തീരുമാനമെടുക്കാം എന്നായിരുന്നു പുള്ളിയുടെ ലൈൻ.
Recommended Video

ജാതകവും ഒത്തുവന്നു
അഭിനയം തുടരാനാണ് പ്ലാനെങ്കിൽ തുടർന്നോളൂ എന്നു പറഞ്ഞതോടെ ഞാൻ ഉറപ്പിച്ചു, കാര്യങ്ങൾ ഒത്തു വന്നാൽ മനീഷേട്ടൻ തന്നെയാകും എന്റെ ജീവിത പങ്കാളി. ജാതകം നോക്കിയപ്പോൾ അതും ചേരുന്നത്. എന്റേത് പാപജാതകമാണ്. മനീഷേട്ടന്റെതും പാപജാതകം തന്നെ. പിന്നെ ഇടംവലം നോക്കിയില്ല. വിവാഹം തീരുമാനിച്ചുവെന്നും ശരണ്യ പറയുന്നു.


Click it and Unblock the Notifications