'മീര ചേച്ചിക്ക് 39 വയസേയുള്ളൂ.. എനിക്ക് 35ഉം, അവരുടെ 25 വയസുള്ള മകനാകാൻ കഷ്ടപ്പെട്ടേ പറ്റൂ'; ആനന്ദ് നാരായണൻ!
കഴിഞ്ഞ മൂന്ന്, നാല് വർഷമായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആനന്ദ് നാരായണൻ. കുടുംബവിളക്കിൽ ഡോക്ടർ അനിരുദ്ധ് ആയിട്ട് മികച്ച അഭിനയം ആണ് ആനന്ദ് ഇപ്പോൾ കാഴ്ചവെയ്ക്കുന്നത്. 2014ൽ ഒരു ടെലിവിഷൻ സീരിയൽ വഴി അഭിനയരംഗത്തേക്ക് കടന്ന ആനന്ദ് അവതാരകനായിട്ടാണ് ആദ്യമായി ക്യാമറയ്ക്ക് മുമ്പിലേക്ക് എത്തിയത്. കുടുംബവിളക്ക് പരമ്പരയിൽ നിന്നും നടൻ ശ്രീജിത്ത് വിജയ് പിന്മാറിയപ്പോൾ ആണ് അനിരുദ്ധ് എന്ന കഥാപാത്രത്തെ ആനന്ദ് ഏറ്റെടുത്തത്. ശ്രീജിത്തിന് നൽകിയ സ്വീകാര്യത ആനന്ദിനും പ്രേക്ഷകർ നൽകുന്നുണ്ട്.
സോഷ്യൽ മീഡിയയിലും സജീവം ആയ ആനന്ദ് യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ സീരിയലിൽ താരത്തിന് ശോഭിക്കാൻ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ സീരിയലുകളിലൂടെ മുൻനിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയർന്നു. വില്ലൻ കഥാപാത്രങ്ങളും നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് സ്വാതി നക്ഷത്രവും ചോതിയിലും മിന്നും പ്രകടനം ആണ് കാഴ്ചവെച്ചത്. അഭിനയജീവിതത്തിലേക്ക് കടന്നപ്പോൾ നേരിട്ട ചില കുത്തുവാക്കുകളെ കുറിച്ച് സോഷ്യൽമീഡിയ വഴി മുമ്പ് ആനന്ദ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

'കാതിൽ ഒരു മുഴക്കമായ് ഞാൻ ആദ്യം കേട്ടത് ഇതാണ് നിനക്ക് അഭിനയിക്കാനും അറിയില്ല ഒരു നായകൻ ആവാൻ ഉള്ള ലുക്കും ഇല്ല എന്ന്'. എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ട് മുമ്പ് ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോയും ആനന്ദ് പങ്കിട്ടിരുന്നു. അന്ന് നിരവധിപേർ താരത്തിന്റെ അഭിനയ മികവിനെ അഭിനന്ദിച്ച് എത്തിയിരുന്നു. അത്തരത്തിൽ അധിക്ഷേപിച്ചവരെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള വളർച്ചയാണ് ഇപ്പോൾ ആനന്ദിന് ദിനംപ്രതി ഉണ്ടാകുന്നത്. പ്രണയിച്ച് വിവാഹിതനായ വ്യക്തി കൂടിയാണ് ആനന്ദ് നാരായണൻ. നഴ്സായ മിനിയാണ് ആനന്ദിന്റെ ജീവിത സഖി. വീട്ടുകാരുടെ പിന്തുണയോടെയായിരുന്നു വിവാഹം. ഇപ്പോൾ കുടുംബവിളക്കിലൂടെ തന്നെ ശ്രദ്ധേയയായ അമൃത നായരോടൊപ്പം കുടുംബസമേതം വിശേഷങ്ങൾ പങ്കുവെക്കുന്ന ആനന്ദിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അമൃതയ്ക്കും യുട്യൂബ് ചാനലുണ്ട്. അതിൽ കുടുംബസമേതം അതിഥിയായി എത്തിയതായിരുന്നു ആനന്ദ്. സീരിയലിലേക്കുള്ള പ്രവേശനത്തെ കുറിച്ചും കുടുംബവിളക്ക് സീരിയൽ അണിയറപ്രവർത്തകരെ കുറിച്ചുമെല്ലാം ആനന്ദ് വിശദീകരിക്കുന്നുണ്ട്. കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെയായിരുന്നു അമൃത അവതരിപ്പിച്ചിരുന്നത്. നടി പാർവ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. അമൃതയും സീരിയലിൽ നിന്നും കഴിഞ്ഞ വർഷം പിന്മാറിയിരുന്നു. 'പരമ്പരയിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യമുണ്ടായി. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണ്. പെട്ടെന്ന് തീരുമാനം എടുക്കേണ്ട അവസ്ഥയായിരുന്നു. മറ്റ് ചില കാര്യങ്ങൾക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും' അമൃത പറഞ്ഞിരുന്നു.

കുടുംബവിളക്കിൽ എത്തും മുമ്പേ അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ്. സീരിയലുകൾക്ക് പുറമെ വെബ് സീരീസുകളിലും അമൃത അഭിനയിച്ചിട്ടുണ്ട്. കുടുംബവിളക്കിൽ നിന്ന് പിന്മാറിയെങ്കിലും സീരിയലിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും നല്ല ബന്ധം പുലർത്തുന്നുണ്ട് അമൃത. അനിരുദ്ധിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ആതിര മാധവും പ്രസവത്തെ തുടർന്നാണ് അടുത്തിടെ കുടുംബവിളക്കിൽ നിന്നും പിന്മാറിയത്. അമ്മയ്ക്കൊപ്പമാണ് അമൃത ആനന്ദിന്റെ വീട്ടിലെത്തിയത്. കുടുംബവിശേഷങ്ങൾ തിരക്കുന്നതിനിടെ നടനായശേഷമുള്ള വിശേഷങ്ങൾ ചോദിച്ചപ്പോൾ രസകരമായ മറുപടികളാണ് ആനന്ദ് നൽകിയത്. ആനന്ദിനെ ചാനലിന്റെ വീഡിയോകളിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായിരുന്നുവെന്നും പലവിധ കാരണങ്ങളാൽ സാധിക്കാതെ പോവുകയായിരുന്നുവെന്നും അമൃത പറയുന്നു.

'കുടുംബവിളക്കിൽ വന്ന ശേഷമാണ് ജനപ്രീതി വളരെ വേഗത്തിൽ കൂടിയത്. എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയതും അതിന് ശേഷമാണ്. മാത്രമല്ല ഞാൻ യുട്യൂബ് ചാനൽ ആരംഭിച്ച ശേഷം ആദ്യം വീഡിയോ ചെയ്തത് അമൃതയ്ക്ക് ഒപ്പമായിരുന്നു. ആദ്യ വീഡിയോ തന്നെ വൈറലാവുകയും യുട്യൂബിന്റെ ആദ്യ പടികളൊക്കെ അതിവേഗത്തിൽ കയറാനും സാധിച്ചിരുന്നു. അതുകൊണ്ട് അമൃതയോട് എന്നും പ്രത്യേക സ്നേഹമുണ്ടായിരിക്കും. കുടുംബവിളക്കാണ് എല്ലാത്തിനും വഴിത്തിരിവായത്. മീര ചേച്ചിയുടെ മകന്റെ വേഷമാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. ചേച്ചി 39 വയസ് മാത്രമേ ആയിട്ടുള്ളൂ... 35 കാരനായ ഞാനാണ് ചേച്ചിയുടെ ഇരുപത്തഞ്ചുകാരൻ മകനായി അഭിനയിക്കുന്നത്. അപ്പോൾ രൂപത്തിൽ കുറച്ചെങ്കിലും കഥാപാത്രത്തോട് നീതി പുലർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഫിറ്റ്നസ് ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിന്റെ ഭാഗമാണ് ഇപ്പോൾ കാണുന്ന രൂപമാറ്റവും' ആനന്ദ് പറയുന്നു. കുടുംബവിളക്കിൽ നിന്നും പിന്മാറിയിട്ടും എല്ലാവർക്കും എപ്പോൾ കണ്ടാലും കുടുംബവിളക്കിനെ കുറിച്ച് മാത്രമേ ചോദിക്കാനുള്ളൂവെന്ന് അമൃതയും കൂട്ടിച്ചേർത്തു.

സുമിത്ര എന്ന ഒറ്റയാൾ പോരാളിയുടെ കഥ പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നതെങ്കിലും നിരന്തരമായി സുമിത്രയെ ഉപദ്രവിക്കുന്ന വേദിക പരമ്പരയിലെ വലിയൊരു ഘടകമാണ്. സുമിത്രയെ ഉപേക്ഷിച്ച ശേഷം ഭർത്താവായിരുന്ന സിദ്ധാർത്ഥ് വിവാഹം കഴിച്ച സ്ത്രീയാണ് വേദിക. തനിക്ക് ശല്യമായവരെയും കൂടെ നിന്നവരേയും പറ്റിക്കാനുറച്ചാണ് വേദികയുടെ പുതിയ നീക്കങ്ങൾ. സുമിത്രയോട് ഇഷ്ടമുള്ള സിദ്ധാർത്ഥിന്റെ അച്ഛനാണ് അവരുടെ വീട് സുമിത്രയുടെ പേരിലേക്ക് ഇഷ്ടദാനമായി എഴുതി നൽകിയത്. എന്നാൽ സുമിത്രയോട് വിരോധമുള്ള സിദ്ധാർത്ഥിന്റെ അമ്മയെ ഉപയോഗിച്ച് ആ വീടിന്റെ ആധാരം തട്ടിയെടുത്ത് പണയപ്പെടുത്തിയിരിക്കയാണ് വേദിക.
Recommended Video

സുമിത്രയുടെ പേരിലുള്ള ശ്രീനിലയം വീട് അമ്മയുടെ പേരിലാക്കാമെന്നും സുമിത്രയെ അപമാനിച്ച് ഇറക്കിവിടാം എന്നും പറഞ്ഞാണ് സിദ്ധാർത്ഥിന്റെ അമ്മയെ ഉപയോഗിച്ച് വേദിക ആധാരം മോഷ്ടിച്ചത്. എന്നാൽ വേദികയുടെ യഥാർത്ഥമായ ലക്ഷ്യം അത് പണയപ്പെടുത്തി പണം കൈക്കലാക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ മഹേന്ദ്രൻ എന്ന ബ്ലേഡ് പലിശക്കാരന് വേദിക ആധാരം കൈമാറുന്നതും പണം കൈപ്പറ്റുന്നതും. ഇപ്പോൾ വേദിക ആധാരം ഉപോയഗിച്ച് പണം കൈപ്പറ്റിയ വിവരം സുമിത്രയും സുഹൃത്തുക്കളും അറിഞ്ഞിരിക്കുകയാണ്. എന്നാൽ എവിടെയാണ് ആധാരമെന്ന് സുമിത്രയ്ക്കും സുഹൃത്തുക്കൾക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിർണായകമായ എപ്പിസോഡുകളാണ് ഇനി പരമ്പരയിൽ വരാനിരിക്കുന്നത്. ആധാരം അനുവാദമില്ലാതെ പണയപ്പെടുത്തിയതിന്റെ പേരിൽ വേദികയെ പൊലീസ് പിടികൂടുന്ന രംഗം കാണാൻ കാത്തിരിക്കുകയാണെന്നാണ് ആരാധകരും സീരിയലിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications