'സരസ്വതിയമ്മയെ ആട്ടിയിറക്കി ശിവദാസമേനോൻ', ഉപദേശം കൊടുത്ത് സുമിത്ര വീണ്ടും നന്മമരമാകുകയാണോയെന്ന് ആരാധകർ!
ശ്രീനിലയം വീട്ടിലെ സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര-സിദ്ധാർത്ഥ് എന്നിവരുടെ വിവാഹമോചനവും, സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാർത്ഥ് തകരാൻ തുടങ്ങുകയായിരുന്നു. എന്നാൽ സിദ്ധാർഥിൽ നിന്നും പിരിഞ്ഞ ശേഷമാണ് സുമിത്ര വളർച്ചയിലാകുന്നത്. അത് കണ്ട് അസൂയ കൂടുന്ന വേദിക സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുകയാണ്.
സുമിത്രയ്‌ക്കെതിരെ വേദിക പല കളികളും കളിക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെട്ടു. എന്നാൽ അവസാനമായി വേദിക കളിച്ച കളി പരമ്പര ആകെ സംഘർഷഭരിതമായ മുഹൂർത്തത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സുമിത്രയോട് അത്ര അടുപ്പത്തിലല്ലാത്ത അമ്മായിയമ്മ സാവിത്രിയുടെ സഹായത്തോടെ വേദിക ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച് മഹേന്ദ്രൻ എന്ന കൊള്ള പലിശക്കാരന് പണയപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരമ്പരയിൽ ഇപ്പോൾ നടക്കുന്നത്. പറഞ്ഞ അവധി കഴിഞ്ഞതോടെ ശ്രീനിലയം വിറ്റ് തന്റെ പണം നേടാനായി മഹേന്ദ്രൻ ശ്രമിക്കുന്നുണ്ട്.

ശ്രീനിലയത്തിലെ പ്രശ്‌നങ്ങളറിഞ്ഞ സുമിത്രയുടെ സുഹൃത്തായ രോഹിത്ത് ആരാണ് ശ്രീനിലയം വിൽക്കാൻ ശ്രമിക്കുന്നതെന്നും മറ്റും അറിയുന്നു. സുമിത്രയെ പുകച്ച് പുറത്ത് ചാടിക്കാനായി താൻ എടുത്തുനൽകിയ ആധാരം വേദിക മറ്റൊരു തരത്തിൽ ഉപയോഗിച്ചു എന്നറിഞ്ഞ സാവിത്രി മകളോട് കാര്യങ്ങൾ പറഞ്ഞ് വേദികയെ വിളിക്കുന്നുവെങ്കിലും ഒന്നും നടക്കുന്നില്ല. കൂടാതെ വേദിക സാവിത്രിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ ശ്രീനിലയത്തിന്റെ ആധാരം പണയപ്പെടുത്തി കിട്ടിയ പണം കൊണ്ട് വേദിക കാർ വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ കാറിനുള്ള പണം എവിടെ നിന്ന് കിട്ടിയെന്ന് പലതവണ സിദ്ധാർഥ് ചോദിച്ചിട്ടും പറയാൻ വേദിക കൂട്ടാക്കിയില്ല. വേദികയാണ് ആധാരം മോഷ്ടിച്ച് പണയപ്പെടുത്തിയതെന്ന് അറിഞ്ഞപ്പോൾ പ്രതീഷും അനിരുദ്ധും അത് വേദികയോട് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാൽ അവരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാതെ പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് വേദിക ചെയ്തത്. സുമിത്രയും സിദ്ധാർഥും വീണ്ടും അടുക്കുന്നുവെന്ന സംശയത്തിൽ നിന്നാണ് വേദിക കൂടുതൽ കുതന്ത്രങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നത്. സുമിത്രയുടെ വീടിന്റെ ആധാരം മോഷ്ടിച്ച് പണയം വെച്ച കേസിൽ വേദിക ജയിലിലേക്ക് പോകുമ്പോഴഉം. സിദ്ധാർഥ് തന്റെ ഒരു കളിക്കും കൂട്ട് നിൽക്കില്ലെന്ന് അറിയാവുന്ന വേദിക സിദ്ധാർത്ഥിനോട് സഹായം ചോദിക്കുന്നില്ല. വേദികയെ അറസ്റ്റ് ചെയ്യാനായി വീട്ടിലേക്ക് എത്തുന്ന പോലീസുകാരോട് സ്വന്തം ഭാര്യയാണ് തെറ്റ് ചെയ്തതെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടേയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്. സുമിത്രയുടെ പരാതിയിന്മേലാണ് വേദികയെ പോലീസ് കൊണ്ടുപോയത്. അതേസമയം സുമിത്രയുടെ സുഹൃത്തായ രോഹിത്ത് അന്വേഷിക്കുന്നത് ആരാണ് സുമിത്രയുടെ വീട്ടിൽനിന്നും ആധാരം മോഷ്ടിച്ച് വേദികയ്ക്ക് നൽകിയതെന്നാണ്.
Recommended Video

സിദ്ധാർത്ഥായിരിക്കുമോ ആധാരം മോഷ്ടിച്ചതെന്ന് രോഹിത്ത് സംശയിക്കുമ്പോൾ സുമിത്രയും സിദ്ധാർത്ഥിന്റെ അച്ഛൻ ശിവദാസ മേനോനും സത്യം മനസിലാക്കുന്നുണ്ട്. വേദിക ആധാരം പണയപ്പെടുത്തിയ മഹേന്ദ്രന്റെ അടുക്കലെത്തിയ സുമിത്രയും ശിവദാസനും തങ്ങളുടെ വീട്ടിലെ ആർക്കും ഇതുമായി ബന്ധമില്ലെന്നും തങ്ങളുടെ നിരപരാധിത്വം മനസിലാക്കി ആധാരം തിരികെ തരണമെന്നും പറയുമ്പോൾ ശിവദാസന്റെ ഭാര്യയും സിദ്ധാർത്ഥിന്റെ അമ്മയായ സാവിത്രിയും അറിഞ്ഞുള്ള മോഷണമാണ് വീട്ടിൽ നടന്നതെന്ന് ഇരുവരും അറിയുകയാണ്. ഇപ്പോൾ പുറത്തിറങ്ങിയ പ്രമോയിൽ വലിയൊരു ചതിക്ക് കൂട്ടുനിന്ന സാവിത്രിയമ്മയെ ഭർത്താവ് ശിവദാസമേനോൻ വീട്ടിൽ നിന്നും ഇറക്കിവിടുന്ന രംഗങ്ങളാണ് കാണിക്കുന്നത്. മാത്രമല്ല സിദ്ധാർഥും സാവിത്രയമ്മയെ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. അതേസമയം സാവിത്രിയമ്മയെ പൂർണമായും ശിവദാസമേനോൻ ഉപേക്ഷിക്കരുത് എന്നാണ് ശിവദാസമേനോനോട് സുമിത്ര ആവശ്യപ്പെടുന്നത്. അപൂർവ ചിലർക്ക് മാത്രം ലഭിക്കുന്ന മനോഹരമായ ദാമ്പത്യം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് അത് ഇല്ലാതാക്കരുത് തുടങ്ങിയ തത്വങ്ങളെല്ലാം സുമിത്ര പറയുന്നതും കേൾക്കാം. എന്നാൽ സുമിത്ര വീണ്ടും നന്മമരം ചമയുന്നതിൽ സീരിയൽ ആരാധകർക്ക് അതൃപ്തിയാണുള്ളത്. ഇത്ര വലിയ ദ്രോഹം ചെയ്ത സാവിത്രിയോട് ക്ഷമിക്കരുതെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications